Monday, April 21, 2008

ആദ്യത്തെ പ്രേമലേഖനം

എന്നു വായിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നും ഞാനാദ്യമായി എന്റെ കാമുകിക്ക് കൊടുത്ത പ്രേമലേഖനമെന്നൊ, എനിക്കൊരു പെണ്‍കുട്ടി തന്ന പ്രണയക്കുറിപ്പെന്നൊ മറ്റോ. എന്നാല്‍ അങ്ങിനെയല്ല. എന്റെ ജീവിതത്തില്‍ ഞാനാദ്യം വായിച്ച ഒരു പ്രേമലേഖനം; അതും ഒരു പത്താംക്ലാസ്സുകാരി പെണ്‍കുട്ടി അവളുടെ കാമുകന് വേണ്ടി പഞ്ചാരയില്‍ പൊതിഞ്ഞെഴുതിയ കടുകട്ടി പ്രേമലേഖനം. അല്ലാതെ, അത് എന്റെയുമല്ല, ഞാന്‍ എഴുതിയതുമല്ല. അങ്ങിനൊന്നു എഴുതാനും കൊടുക്കാനും മാത്രം ചങ്കുറപ്പുണ്ടായിരുന്നില്ല ആ പ്രായത്തില്‍..

കാരണം ഞാനന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.

നീല ട്രൌസറും വെള്ളഷര്‍ട്ടുമിട്ട കറുത്തു തടിച്ച, നോട്ടു ബുക്കുകളില്‍ ചിത്രങ്ങള്‍ കോറി വരച്ചു നടന്ന വെറും ഏഴാംക്ലാസ്സുകാരന്‍. ഏഴാം ക്ലാസ്സിനെ ഞാനിന്നും ഓര്‍മ്മിക്കാന്‍ കാരണം, ആദ്യമായി സ്ക്കൂള്‍ ഇലക്ഷനില്‍ ക്ലാസ്സ് ലീഡറായി മത്സരിച്ചതും വളരെ വിജയകരമായി....തോറ്റതും, പിന്നീട് ക്ലാസ്സ് ആര്‍ട്ട്സ് സെക്രട്ടറിയായതും, ആദ്യമായി ശബരിമലക്കു പോയതും, ആ സമയത്തു(മാത്രം) കറുത്ത മുണ്ടുടുത്തു വന്നതും, വര്‍ഷത്തിന്റെ പകുതിയിലെപ്പോഴൊ അപ്പുറത്തെ ക്ലാസ്സിലെ ഒരു നസ്രാണിപ്പെണ്ണിനോട് എന്തോ ഒരിദ് തോന്നിയതും, പറയാനറിയാത്തതുകൊണ്ടു പറയാഞ്ഞതും, ജീവിതത്തിലാദ്യമായി (വേറൊരാളുടെ) പ്രേമലേഖനം വായിച്ചതും ഒക്കെ ഏഴാം ക്ലാസ്സില്‍ വച്ചായിരുന്നു.

പൈങ്ങോട് ഗ്രാമത്തിന്റെ തെക്കേ അതിര്‍ത്തിയിലാണ് എന്റെ വീട്. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഒറ്റക്കായിരിക്കും. ഒരു ചെറിയ നെല്‍പ്പാടവും മൂന്നു കൈതോടുകളും കടന്നാല്‍ പൈങ്ങോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തെത്തും. അവിടെവെച്ച് ചില കൂട്ടുകാരെ കിട്ടും. കൃഷ്ണന്‍ കുട്ടി ചേട്ടന്റെ പരിപ്പു വട മണക്കുന്ന ചായക്കടയും കുഞ്ഞുവറീതേട്ടന്റെ റേഷന്‍ കടയും കടന്ന് പൈങ്ങോട് തട്ടകത്തിലെ ഘണ്ഠാകര്‍ണ്ണ ക്ഷേത്രവും, മുന്നിലെ അരയാലും, അതിനോടു ചേര്‍ന്നുള്ള ഇറക്കവും ഇറങ്ങിക്കഴിഞ്ഞാല്‍ വിശാലമായ കല്ലേരിപ്പാടമായി. ഇരുവശങ്ങളിലും നെല്‍ വയല്‍ വിരിഞ്ഞു നില്‍ക്കുന്ന കല്ലേരിപ്പാടത്തിന്റെ നടുവിലൂടെ കല്ലേരിതോടിനു മുകളിലെ പാലത്തിലെത്തും. അവിടുന്നപ്പുറം കല്‍പ്പറമ്പ് ഗ്രാമമായി. മഞ്ഞുകാലത്ത് കല്ലേരിപാടത്തെ നെല്‍ച്ചെടിത്തുമ്പില്‍ മഞ്ഞുതുള്ളികള്‍ കാണാം. നടക്കുന്നതിനിടയില്‍ കാലുകൊണ്ട് ചെടിത്തുമ്പിലെ മഞ്ഞുതുള്ളികളെ തട്ടിത്തെറിപ്പിക്കും, മഞ്ഞുതുള്ളി പൊട്ടിച്ചിതറി വെയിലില്‍തട്ടി നെല്ലിന്‍ തലപ്പില്‍ മഴവില്ലു വിരിയും.

പൈങ്ങോട് എല്‍.പി സ്ക്കൂളിലെ നാലു വര്‍ഷ പഠനവും കഴിഞ്ഞ്, കല്‍പ്പറമ്പ് സ്ക്കൂളിലെത്തി മൂന്നാംവര്‍ഷംഅതായത് ഏഴാംക്ലാസ്സില്‍ പഠിക്കുന്ന വര്‍ഷമാണ് ജന്മനാ ചിത്രകാരനായിരുന്ന ( ജന്മനാ ഊമ....ജന്മനാ വികലാംഗന്‍ എന്നൊക്കെ പറയുന്ന പോലെ..) എനിക്ക് 'കട്ടക്ക് കട്ട' നില്‍ക്കാന്‍ ഒരു ചിത്രകാരനെതിരാളിയെ കിട്ടുന്നത്. എന്റെ നാട്ടുകാരനും, നാലാം ക്ലാസ്സുമുതല്‍ എന്റെ സുഹൃത്തുമായിരുന്ന ഗിരീഷ്. അഞ്ച്, ആറ് ക്ലാസ്സുകളില്‍ അവന്‍ വേറേതൊ ബാച്ചിലായിരുന്നു. പൈങ്ങോട് ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തായിരുന്നു അവന്റെ വീട്. അങ്ങിനെ ഏഴാംക്ലാസ്സിലെ അംഗീകൃത ചിത്രകാരന്മാരായി ഞങ്ങള്‍. ആ ഏഴാം ക്ലാസ്സ് പ്രായത്തിലും പെണ്‍കുട്ടികളെപ്പോലെ കണ്ണെഴുതി പൊട്ടുതൊട്ട് വരുന്ന ഒരു നഴ്സറിക്കുട്ടിയുടെ നിഷ്കളങ്കത്വം തോന്നുന്ന ഗിരീഷിനെ ടീച്ചര്‍മാരും, പെണ്‍കുട്ടികളും വാത്സല്യത്തോടെ നോക്കി, സ്നേഹത്തോടെ പെരുമാറി. കോറി വരച്ച ചിത്രങ്ങളിലൂടെയൊക്കെ ഞാനതിനെ മറികടക്കാനൊരു ശ്രമം നടത്തിയെങ്കിലും, പക്ഷെ ഫലം കണ്ടില്ല. നമ്മടെ വിധി! ആഹ്! അല്ലാതെന്തു പറയാന്‍??!

ഇന്റര്‍വെല്ലുകളില്‍, ഉച്ചയൂണിന്റെ ഇടവേളകളില്‍, സ്ക്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രകളില്‍ ഞങ്ങള്‍ വളരെയടുത്ത കൂട്ടുകാരായി. എന്‍. ആര്‍. മേനോന്റെ പറമ്പിലെ 'ബബ്ലൂസ്' നാരങ്ങ കട്ടും, എതിരെയുള്ള ജയറാമേട്ടന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം കോരിക്കുടിച്ചും, സ്ക്കൂളിനടുത്തെ രവിരാജന്‍ മാസ്റ്ററുടെ ട്യൂഷന്‍ ക്ലാസ്സില്‍ കയറിയും കയറാതെയും, കയറിയ ദിവസങ്ങളില്‍ ഒരുമിച്ച് അടിവാങ്ങിയും, സ്ക്കൂളിനടുത്തെ 'ചാലിയന്റെ' കടയില്‍ അട്ടാണി കടല വാങ്ങി കടയുടെ തിണ്ണയിലിരുന്നു കൊറിച്ചും, സ്ക്കൂളിനു മുന്നിലെ അന്തുവേട്ടന്റെ കടയില്‍ നിന്ന് ഉപ്പിലിട്ട ലൂബിക്കയും നാരങ്ങ സത്തും വാങ്ങിത്തിന്നും, കോല്‍ ഐസ് വാങ്ങി കപ്പേളയുടെ അരമതിലിലിരുന്നു നൊട്ടിനുണഞ്ഞും, സ്ക്കൂളിനു പരിസരത്തെ വീടുകളില്‍ നിന്ന് നെല്ലിക്കയും, നെല്ലിപ്പുളിയും, ലൂബിക്കയും പെറുക്കി സ്ക്കൂളിനപ്പുറത്തെ പല്ലന്റെ കടയിലെ ഉപ്പുപ്പെട്ടിയില്‍ നിന്ന് കല്ലുപ്പ് കട്ടെടുത്ത് ഉപ്പില്‍ മുക്കിത്തിന്നും, ബസ്റ്റോപ്പിനെതിര്‍വശത്തെ ചായക്കടയിലെ സിനിമാപോസ്റ്റര്‍ നോക്കി വെള്ളമൊലിപ്പിച്ചും, പോസ്റ്ററിലെ സുകുമാരനും, മമ്മൂട്ടിക്കും മോഹന്‍ലാലിനും ചുണ്ടില്‍ ബീഡിക്കുറ്റി കുത്തിത്തിരുകിയും അങ്ങിനെയങ്ങിനെ ഏഴാം ക്ലാസ്സ് ഞങ്ങള്‍ ആര്‍മ്മാദിച്ചുപോരവെ...

പ്രേമവും പ്രേമചേഷ്ടകളും ഒട്ടും പരസ്യമാകാതിരുന്ന ആ എണ്‍പതുകളുടെ മദ്ധ്യത്തില്‍, ആണും പെണ്ണും അങ്ങിനെത്തന്നെയായിരുന്ന് വേര്‍തിരിഞ്ഞ് വിദ്യ അഭ്യസിച്ചിരുന്ന ആ കാലത്തില്‍ പെണ്‍കുട്ടി ആണ്‍കുട്ടിയോട്, തിരിച്ചും സംസാരിക്കുന്നത് എന്തോ വലിയ കുറ്റമാണെന്നു നാടും നാട്ടാരും കരുതിയിരുന്ന, ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയോട് എങ്ങാനും സംസാരിച്ചുപോയാല്‍ മാസങ്ങളോളം സംസാരവിഷയമായിരുന്ന കല്‍പ്പറമ്പ് ഹൈസ്ക്കൂളില്‍, ( പള്ളി വക കൃസ്ത്യന്‍ മാനേജ് മെന്റ് സ്ക്കൂളായിരുന്നു കല്‍പ്പറമ്പ് സ്ക്കൂള്‍. പ്രേമം പാപം, ആണും പെണ്ണും മിണ്ടിയാല്‍ പാപം, നോക്കിയാല്‍ പാപം, സര്‍വത്ര പാപം) അങ്ങിനെ എല്ലാവരുടേയും മനസ്സിലേക്കും, സ്വപ്നങ്ങളിലേക്കും അവരറിയാതെ പറഞ്ഞുപോയ ഒരു പ്രണയം അക്കാലയളവില്‍ കല്‍പ്പറമ്പ് സ്ക്കൂളില്‍ ഉണ്ടായി.കല്‍പ്പറമ്പ്-പൈങ്ങോട് ഗ്രാമത്തെ നടുക്കിയ, ഞെട്ടിവിറപ്പിച്ച, മൂക്കത്ത് വിരല്‍ വെപ്പിച്ച ഒരു പ്രേമമായിരുന്നു അത്. "നസീര്‍-ഷീല, ജയന്‍-ജയഭാരതി, സോമന്‍-സീമ, മധു-ശ്രീവിദ്യ, മോഹന്‍ലാല്‍-കാര്‍ത്തിക, മമ്മൂട്ടി-സുഹാസിനി" എന്നീ പ്രണയജോഡികള്‍പോലെ കല്‍പ്പറമ്പ് സ്ക്കൂളിലേയും പരിസരത്തേയും കിടാങ്ങള്‍ക്കും കിളവ-കിളവികള്‍ക്കും സ്വകാര്യം പറയാന്‍, വേലിക്കിരുവശവും നിന്ന് കൈമാറാന്‍ ഒരു പ്രണയ ജോഡി കല്‍പ്പറമ്പ് സ്ക്കൂളില്‍ ഉണ്ടായി.

"സജയന്‍ - ലക്ഷ്മി

സ്കൂളിലെ ഇടനാഴികകളില്‍, ചുമരുകളില്‍, മൂത്രപ്പുരയില്‍, പള്ളിമതിലില്‍, കല്‍പ്പറമ്പിലേയും പൈങ്ങോട്ടിലേയും ഇടവഴികളില്‍ 'സജയന്‍-ലക്ഷ്മി' പ്രണയം പൂത്തുലഞ്ഞു പരിമളം പടര്‍ത്തിനിന്നു. അതറിയാത്തതായി ഇരു ഗ്രാമങ്ങളിലും ആരുമുണ്ടായിരുന്നില്ല. 'ഈ പ്രേമംന്ന്ച്ചാ എന്തൂറ്റ്ണ് ?" എന്നു ശങ്കിച്ചുനിന്ന അഞ്ജാനകുതുകികള്‍ക്കു പോലും 'സജയന്‍-ലക്ഷ്മി' ദ്വയം കാണാപാഠമായിരുന്നു.

കല്‍പ്പറമ്പ് സ്ക്കൂളിലെ ക്ലാസ്സുകള്‍ ആരംഭിക്കുന്നതും, ഇടവേളകള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും, ഉച്ചയിലെ ഇന്റര്‍വെല്‍ ബെല്‍ മുഴങ്ങുന്നതും സ്ക്കൂള്‍ വിടുന്നതും എന്തിനേറെ..... ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കല്‍പ്പറമ്പ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ ജന്മം കൊണ്ടതുപോലും 'സജയന്‍-ലക്ഷ്മി' പ്രണയജോഡികള്‍ക്കു വേണ്ടിയായിരുന്നു എന്ന മട്ടിലായിരുന്നു ആ ദിനങ്ങള്‍.

സജയന്‍ എന്റെ നാട്ടുകാരനായിരുന്നു, എന്റെ പരിചയക്കാരനും, നല്ല ഉയരവും, വെളുത്തനിറവും, വിടര്‍ന്ന ചിരിയുമായി ദിവസനും ചന്ദനക്കുറിയണിഞ്ഞു വന്ന ആ ചെറുക്കനെ പല സുന്ദരികളും ഉള്ളാലെ മോഹിച്ചിരുന്നു എന്നാണറിവ്. നാ‍ട്ടിലെ അലമ്പിനും അലവലാതികള്‍ക്കും പങ്കെടുക്കാതിരുന്ന സജയന്‍ അഞ്ച്, ആറ് ക്ലാസ്സുകളിലെ രാവിലെയുള്ള സ്ക്കൂള്‍ യാത്രയില്‍ എന്റേയും സുഹൃത്താവാറുണ്ടായിരുന്നു. ഞാനന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സജയന്‍ പത്താംക്ലാസ്സില്‍. ഞങ്ങള്‍ ശിശുക്കളുടെയൊക്കെ ചേട്ടന്മാര്‍. പത്തം ക്ലാസ്സെന്നു പറഞ്ഞാല്‍ കല്‍പ്പറമ്പ് സ്ക്കൂളിലെ ആര്‍മ്മാദത്തിന്റെ അവസാനവര്‍ഷം, കലാശകൊട്ട്.

തിളക്കമാര്‍ന്ന വിടര്‍ന്ന കണ്ണുകളുള്ള, മൂക്കിന്‍ തുമ്പത്ത് തിളങ്ങുന്ന മൂക്കൂത്തിയിട്ട ഒരു സുന്ദരിക്കുട്ടിയായിരുന്നു ലക്ഷ്മി. കല്‍പ്പറമ്പിനു സമീപത്തുള്ള മറ്റൊരു ഗ്രാമത്തില്‍ നിന്നും വരുന്ന ആ ഗ്രാമീണ സുന്ദരിക്ക് നീളമുള്ള ചുരുണ്ട മുടി ധാരാളമുണ്ടായിരുന്നു.വെളുത്ത് കൊലുന്നനെയുള്ള, ആരെയും കൂസാത്ത മുഖഭാവമുള്ള കൂട്ടുകാരികള്‍ക്കിടയില്‍ കലപില സംസാരംകൂട്ടുന്ന മനോഹരമായി ചിരിക്കുന്ന ഒരു മിസ്. കല്‍പ്പറമ്പ്.

സദാചാരം മാമ്മോദീസ മുക്കിയ, വിലക്കുകള്‍ കന്മതിലുകള്‍ തീര്‍ത്ത കല്‍പ്പറമ്പ് സ്ക്കൂളില്‍ വെച്ച് ഇവരെങ്ങിനെ പ്രേമിച്ചു തുടങ്ങി,പ്രേമം വെളിപ്പെടുത്തി എവിടെവെച്ച് പ്രേമം പങ്കുവെച്ചു എന്നതൊക്കെ ആഴത്തില്‍ അന്വേഷിച്ചാലും കിട്ടാത്ത വസ്തുതയാണ്. അതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കു പോലും ഒരു നിഗമനത്തിലെത്താനോ അതിന്റെ ചരിത്രരേഖകള്‍ സംഘടിപ്പിക്കനോ സാധിച്ചിട്ടില്ലത്രെ. പക്ഷെ, അക്കാലത്ത് കല്‍പ്പറമ്പിലെ സകലമാന ജനങ്ങള്‍ക്കും ഒന്നറിയാമായിരുന്നു. ഒരു ഡോക്ടറൂടേയും സഹായമില്ലാതെ, ഒരു ഓപ്പറേഷനും കൂടാതെ സജയനും ലക്ഷ്മിയും പരസ്പരം ഹൃദയങ്ങള്‍ കൈമാറി എന്നുള്ള പരമ പ്രപഞ്ച സത്യം.!

ഏഴാം ക്ലാസ്സില്‍ വെച്ച് ഞാനും ഗിരീഷും കൂടെയുള്ളവര്‍ക്ക് പടം വരച്ചുകൊടുക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. ഞാനൊന്ന് വരച്ചാല്‍ അവന്‍ രണ്ടെണ്ണം എന്നാല്‍ പിന്നെ ഞാന്‍ നാലെണ്ണം. പടം വരച്ചും, പിണങ്ങിയും ഇണങ്ങിയും ദിവസങ്ങള്‍, മാസങ്ങള്‍ നീങ്ങവെ ഒരു ദിവസം രാവിലത്തെ ഇന്റര്‍വെല്ലില്‍ സ്ക്കൂളിനു സമീപത്തെ ധനലക്ഷ്മി ബാങ്കിന്റെ മതിലില്‍ മൂത്രം ധാരധാരയായി ഒഴിച്ചുകൊണ്ടിരിക്കെ എന്റെ തൊട്ടടുത്ത് നിന്ന ഗിരീഷ് പറഞ്ഞു :

"ഡാ.....ഒരു കാര്യണ്ട്...നീ ആരോടും പറയരുത്..."

"എന്തൂട്ട് കാര്യണ്ടാ? നീ പറ" ഞാന്‍ 'മിഷന്‍' പൂര്‍ത്തിയാക്കി ട്രൌസര്‍ താഴ്ത്തി.

മിഷന്‍ പൂര്‍ത്തിയാക്കാന്‍ അവന്‍ കുറച്ചുകൂടി നേരമെടുത്തു.

'ഇവന് ഇത്രേം മൂത്രോ? അതും ഈ ശരീരത്തില്?' വെളുത്തു മെലിഞ്ഞ ഗിരീഷിനെ നോക്കി ഞാന്‍ അത്ഭുതപ്പെട്ടു.

"ഡാ ലക്ഷ്മില്ലേടാ...ഇമ്മ്ടെ സജയന്റെ ലൈന്‍. അവള്‍ടെ ഒരു ലൌ ലെറ്റര്‍ കിട്ടീട്ടിണ്ട് എനിക്ക്' ഗിരീഷ്.

"ഒന്നു പോയേരാ ചെക്കാ..." ഞാനവനെ കളിയാക്കി.

"അല്ലെഡാ നന്ദകുമാറെ, സത്യായിട്ടും. അവള് ഇപ്പ തന്നതാ എനിക്ക്"

"നിനക്കാ....? നിനക്കെന്തിനാഡാ അവള് കത്ത് തരണത്? അവള് സജയന്റെ ലൈനല്ലേ?"

"നീ പറയണത് കേക്കഡക്കെ, സജയന്‍ പനിയായിട്ട് അഞ്ചാറുസം ഉസ്ക്കൂളില് വരണ് ല്ല്യ. അപ്പ ലക്ഷ്മി സജയന് കൊടുക്കാന്‍ വേണ്ടി ഇന്റേല് തന്നതാ അവള്ടെ ലൌലെറ്ററ്." ഗിരീഷ് കാര്യം വെളിപ്പെടുത്തി.

ഞാന്‍ വിശ്വാസം വരാതെ അവനെ നോക്കി.

"അതേഡാ നന്ദകുമാറെ, ദിപ്പോ ദീ ഇന്റര്‍വെല്ലിന് അവള് തന്നതാ...ന്റെ പോക്കലിണ്ട്."

'നൊണ" ഞാന്‍ പറഞ്ഞു " എന്തിനാഡാ ഗിരീഷേ നൊണ പറയണത്...ഞാന്‍ വിശ്വസിക്കില്ല"

സ്ക്കൂളിനു സമീപത്തുള്ള കപ്പേളക്കു പിറകില്‍ നിന്ന് ട്രൌസറിന്റെ പോക്കറ്റീന്ന് കത്ത് പകുതി പുറത്തേക്കെടുത്ത് അവനത് കാണിച്ചു തന്നു.

ഒരു ചുവന്ന കവര്‍. (പണ്ട് കത്തയക്കാനും, കല്ല്യാണത്തിന് കാശും കൊടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന പിങ്ക്/ഇളം ഓറഞ്ച് നിറത്തിലുള്ള എന്‍വെലപ്പ്)

എന്റെ കണ്ണുകള്‍ വിടര്‍ന്നു...ഉരുണ്ടു...തുറിച്ചു..

"നേരാണോ ഗിരീഷെ നീ പറയണത്? സത്യം....?"

"അതേഡാ സത്യം ഇതവളുടെ ലൌലെറ്ററാ...സജയന് കൊട്ക്കാന്‍"

എനിക്കു എന്നിട്ടും വിശ്വാസമായില്ല. ഞാന്‍ പറഞ്ഞു :

" നീ പറ്റിക്കരുത്.....അമ്മേനെ പിടിച്ച് സത്യം ട് "

"എന്റെ അമ്മ തന്ന്യാണെ സത്യം.."

ഘണ്ഠാരന്‍ മുത്തപ്പനെ പിടിച്ച് സത്യം ട് "

"ഘണ്ഠാരന്‍ മുത്തപ്പനാണെ ഇത് ലക്ഷ്മിടെ കത്താ.."

"ഗുരായരപ്പനെ പിടിച്ച് സത്യം ട് "

"ഗുരായരപ്പനാണെ...അയ്യപ്പസാമ്യാണെ സത്യം. ഇദ് ലക്ഷ്മീടെ കത്താ....ഞാന്‍ നൊണ പറയണതല്ല"

ഒരു സത്യത്തില്‍ രണ്ടു ദൈവം.!!! .....മതി എനിക്കു വിശ്വാസമായി.

അവന്റെ പോക്കറ്റിലിരിക്കുന്ന പകുതി പുറത്തു കാണാവുന്ന ആ കത്ത് കണ്ടിട്ട് എനിക്കെന്തൊ ഒരിത്.....എന്റെ ചങ്കും കൈയ്യും കാലും വിറക്കുന്ന പോലെ...അതുവരെ അങ്ങിനെയൊരു കത്ത് ഞാന്‍ കണ്ടിട്ടില്ല.

"ഞാനാ കത്ത് ഒന്നു തൊടട്ടഡാ ഗിരീഷേ?" ഞാന്‍ വിറച്ചു വിറച്ചു ചോദിച്ചു.

ഗിരീഷ് നാലുപാടും ഒന്ന് നോക്കി, ലോക്കറില്‍ നിന്ന് ആഭരണമെടുക്കും പോലെ കീശയില്‍ നിന്ന് കത്തെടുത്ത് തന്നു.
ചുവന്ന കവര്‍. ഭദ്രമായി ഒട്ടിച്ചു വെച്ചിരിക്കുന്നു. ഞാനാ കത്ത് തൊട്ടു. കവറിലൂടെ വെറുതെ കയ്യോടിച്ചു., തിരിച്ചും മറിച്ചും നോക്കി. കത്തിനു നല്ല കനം.!

" ഉം.. ഉള്ളില് കൊറേ എഴുതീട്ടുണ്ടാവും..." ഞാന്‍ പറഞ്ഞു.

" മതീഡെക്കെ..." ഗിരീഷ് കത്ത് വീണ്ടും പോക്കറ്റിലേക്ക് തള്ളി.

സ്ക്കൂളില്‍ വീണ്ടും മണി മുഴങ്ങി. ഞങ്ങള്‍ ക്ലാസ്സുകളിലേക്ക് പോയി. ക്ലാസ്സില്‍ കയറുന്നതിന് മുമ്പ്, 'ഇതാരോടും പറയരുതെന്ന് അവന്‍ രഹസ്യമായി എന്നോടു പറഞ്ഞു.'

രത്നവല്ലിടീച്ചര്‍ ക്ലാസ്സിലേക്കു വന്നു. എന്താണ്ടൊക്കെ പറഞ്ഞു. എന്താണ്ടൊക്കെ എഴുതിച്ചു. ഞാനൊന്നും കേട്ടില്ല, കണ്ടില്ല, എഴുതിയില്ല. എന്റെ മനസ്സ് മുഴുവന്‍ ആ കത്തിലായിരുന്നു. ജീവിതത്തിലാദ്യമായാണല്ലൊ അങ്ങിനെയൊന്നു കാണുന്നത്.

'അതിനകത്ത് എന്തായിരിക്കും ? എനിക്കാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
എന്തായാലും അത് വായിക്കണം, വായിച്ചേ പറ്റൂ...എന്താ എഴുതിയിരിക്കുന്നത് എന്നറിയണമല്ലോ.."

ഈ പ്രേമം എന്ന് പറഞ്ഞാല്‍ എന്താണ് ..എവിടെയാണ് ...എങ്ങിനെയാണ് എന്നൊന്നും ഒരു പിടിയുമില്ല. നമ്മക്കാണെങ്കില്‍ പ്രേമിക്കാനുള്ള പ്രായൊന്നും ആയിട്ടില്ല. ഇപ്പോഴത്തെ കാലമൊന്നുമല്ലല്ലൊ. അന്നൊക്കെ ഏഴാം ക്ലാസ്സെന്നു പറഞ്ഞാല്‍ ശരിക്കും ശിശുക്കളാണ്. പോരാത്തതിന് പള്ളിസ്ക്കുളും. ഇപ്പോ അങ്ങിനെയാണോ? ഏഴാം ക്ലാസ്സ് ആകുമ്പോഴേക്കും പെണ്‍പിള്ളാര് പുളിമാങ്ങയും, മസാലദോശയും ചോദിക്കും....ലഞ്ച് ബോക്സില്‍ പുളിമാങ്ങയുടെ കഷണങ്ങള്‍ മമ്മി എടുത്തുവെച്ചു കൊടുത്തുവിടും. ചെറുക്കന്മാരാണെങ്കില്‍ തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ പോയി 'മൂഡ്സ് പ്ലീസ്' ചോദിക്കും. പക്ഷെ, പണ്ട് അങ്ങിനെയല്ലല്ലൊ!

മൂന്നാമത്തെ പിരീഡ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഗിരീഷിനെ തോണ്ടി വിളിച്ചു പറഞ്ഞു :

" ഡാ...നമുക്കാ കത്ത് വായിക്കാം..."

"ഞാനത് നിന്നോട് പറയാനിരിക്കായിരുന്നു. പക്ഷെ എങ്ങനെണ്ടാ??"

"നമുക്കാ കവറ് പൊളിച്ച് കത്തെടുത്ത് വായിക്കാം. നീ പൈങ്ങോട്ടിലെ ചന്ദ്രേട്ടന്റെ പീട്യേന്ന് വേറൊര് കവറ് വാങ്ങി അതിലിട്ട് കൊടുത്താല്‍ മതി."

അല്ലെങ്കിലും കുരുട്ടു ബുദ്ധിയില്‍ അന്നും ഞാന്‍ മിടുക്കാനാണ്.

ഗിരീഷിനു ആശ്വാസമായി. അവന്‍ പറഞ്ഞു :

" ആ അദ് മതി. അതാവുമ്പോ സജയനും അറീല്ല്യാ..ലക്ഷ്മീം അറീല്ല്യാ..!!"

"നമുക്ക് ഉച്ചക്കലത്തെ ഇന്റര്‍വെല്ലിന് കത്ത് പൊളിച്ച് വായിക്കാം" ഞാന്‍ പ്ലാന്‍ പറഞ്ഞു

"മതീഡാ, അപ്പ മതി... സൌകര്യായിട്ട് വായിക്കാം." ഗിരീഷിനു നൂറു സമ്മതം.

സേവ്യര്‍ മാഷ് ക്ലാസ്സില്‍ വന്നു. നൈട്രജനും, ഓക്സിജനും, ഹൈഡ്രജനും ക്ലാസ്സ് മുറിയില്‍ നിറഞ്ഞു. ഇവിടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ ഒരു അണുബോംബും പോക്കറ്റിലിട്ട് ഇരിക്കുന്ന കാര്യം മാഷുണ്ടൊ അറിയുന്നു.!! ഞാനും ഗിരീഷും ഇടയ്ക്കിടക്ക് മുഖത്തോടു മുഖം നോക്കി.

' എന്താണ്ടാ ബെല്ലടിക്കാത്തെ...പണ്ടാറടങ്ങാനായിട്ട്..'

നിമിഷങ്ങള്‍ യുഗങ്ങളെപ്പോലെ കടന്നുപോയതിനൊടുവില്‍ അകലെനിന്ന് ഒരു കൂട്ടമണി മുഴങ്ങി.

ഞാനും ഗിരീഷും വീട്ടില്‍ നിന്നും കൊണ്ടുവന്ന ചോറ് ഉണ്ടു ഉണ്ടില്ല എന്ന മട്ടില്‍ വലിച്ചുവാരി അണ്ണാക്കിലേക്കെറിഞ്ഞു. പൈപ്പിഞ്ചോട്ടില്‍ പോയി പാത്രം കഴുകി യഥാസ്ഥാനത്ത് വച്ച് സ്ക്കൂളിന്റെ തെക്കേ ഗയിറ്റിലൂടെ പുറത്തേക്ക് പാഞ്ഞു.

സ്ക്കൂളിനു പുറത്തും ഗ്രൌണ്ടിലും, പഞ്ഞിക്കായകള്‍ പൊട്ടിത്തൂവിയ പോലെ നിറയെ പിള്ളേര്.

"എവിടെ വെച്ച് കത്തു വായിക്കും? നെറച്ചും പിള്ളേരാണല്ലോ, ഒരു രക്ഷയുമില്ലല്ലൊ ഘണ്ഠാരമുത്തപ്പാ.."

"ദാ അങ്ങ്ട് പൂവ്വാം" സ്ക്കൂളിനപ്പുറത്തെ ചാലിയന്റെ കട ചൂണ്ടി ഞാന്‍ പറഞ്ഞു.

സ്ക്കൂളിനു സമീപം ചാമക്കുന്ന് ഗ്രാമത്തില്‍ നിന്നും വരുന്ന ഒരു 'ചാലിയന്റെ' പലചരക്കു കടയാണ്. അതിനു പുറകില്‍ ചെറിയൊരു വെളിമ്പറമ്പാണ്.പലചരക്കു കട രണ്ടു നിലയായതുകൊണ്ട് ഒരു വശത്ത് മുകളിലേക്കുള്ള സിമന്റ് ഗോവണിയാണ്. ഗോവണിയും കടയും ചേരുന്ന പുറകുവശത്ത് ചെറിയൊരു ഗ്യാപ്പുണ്ട്. അവിടെ നിന്നാല്‍ ആരും കാണില്ല. ആ വശത്തേക്ക് കുട്ടികള്‍ വരാനുള്ള സാദ്ധ്യതയും കുറവ്.

"ആ അദ് മതി.. അവിടേക്ക് പൂവ്വാം." ഗിരീഷിനു സമ്മതം.

ഞാനും ഗിരീഷും 'ഓപ്പറേഷന്‍ ലൌ ലെറ്റര്‍' നടത്താന്‍ ചാലിയന്റെ കടയുടെ പുറകുവശത്തേക്ക് മാര്‍ച്ച് ചെയ്തു.

പുറകിലെത്തി ചുറ്റും നോക്കി ആരുമില്ലെന്നു ഉറപ്പു വരുത്തി ഗിരീഷ് ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും കത്തെടുത്തു.

എന്റെ ചങ്ക് പതിവിലും വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി കവര്‍ പുറത്തേക്കെടുക്കുമ്പോള്‍ ഗിരീഷിന്റെ കുഞ്ഞിച്ചങ്കും മിടിക്കുന്നത് ഞാന്‍ കേട്ടു. രണ്ടു പേരുടേയും ചങ്കിടിപ്പ് ഡ്രമ്മര്‍ ശിവമണിയുടെ അനര്‍ഗ്ഗള മേളം പോലെ ദ്രുത വേഗം പൂണ്ടു. ഏതാണ്ട് ഒരു ആറാം കാലത്തിലുള്ള പെരുക്ക്. ഒരു അടിപൊളി ഫാസ്റ്റ് നമ്പറിനുള്ള റിഥം.

കവറിന്റെ ഒട്ടിച്ചുവെച്ച ഭാഗം പതുക്കെ അടര്‍ത്താന്‍ ഗിരീഷ് ശ്രമിച്ചു. സൂഷ്മമായി പൊളിച്ചെടുക്കാനുള്ള ശ്രമമാണ്.

'ദുഷ്ടന്‍' ഞാന്‍ മനസ്സില്‍ പറഞ്ഞു. ' ഒരു കവര്‍ വാങ്ങിക്കാനുള്ള ത്വല്ല ഒഴിവായിക്കിട്ടുമല്ലൊ...പിശുക്കന്‍.'

"നീ പൊളിക്കങ്ങ്ട്......." ആക്രാന്തം കൊണ്ട് ഞാനലറി.

ലാ‍ത്തിച്ചാര്‍ജ്ജിനു തയ്യാറായ പോലീസുകാര്‍ മേലധികാരിയുടെ 'ഫയര്‍ര്‍ര്‍' എന്ന കമാന്റ് കേട്ടതുപോലെ....ഗിരീഷ് ആ കവര്‍ വലിച്ചു കീറി.

പ്രതീക്ഷയോടെ നോക്കിയ ഞങ്ങളുടെ നാല് കണ്ണുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതാ....മറ്റൊരു കവര്‍.

"ശെടാ.....ഇതെന്ത് മാജിക്കാ..."

ഗിരീഷ് പൊളിച്ചെടുത്ത കവറിലേക്കും, കയ്യിലിരിക്കുന്ന പുതിയ കവറിലേക്കും മാറി മാറി നോക്കി.

ഞാന്‍ വാ പൊളിച്ചു നിന്നു.

"ഇനി ഇങ്ങനെയായിരിക്കുമോ ലൌ ലെറ്റര്‍ പൊതിയുന്നത്?? അല്ലാ...നമുക്ക് മുന്‍ പരിചയം ഒന്നും ഇല്ലല്ലൊ..!" ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.

ഗിരീഷ് അടുത്ത കവര്‍ വലിച്ചു കീറി.

പ്രതീക്ഷയോടെ നോക്കിയ ഞങ്ങളിലേക്ക് അത്ഭുതത്തിന്റെ എട്ടുനില അമിട്ട് പൊട്ടിച്ചുകൊണ്ട് അതാ മൂന്നാമത്തെ കവര്‍!!

"ദെന്തൂട്ട്...മൈ...മൈ.....മറ്റേതണ്ടാ നന്ദകുമാറെ... കവറിനുള്ളില്‍ വീണ്ടും കവറോ??"

"ഇങ്ങനെ ആയിരിക്കുഡെക്കേ ലൌ ലെറ്റര്‍ കൊടുക്കാ.." ഞാനെന്റെ പൊതുവിഞ്ജാനം വിളമ്പി. " എന്തായാലും പൊളിച്ചു. ഇനീം പൊളിക്കങ്ങ്ട്."

ഗിരീഷ് മൂന്നാമത്തെ കവര്‍ കീറി
നാലാമത്തേയും കവര്‍ കീറി
അഞ്ചാമത്തേയും കീറി
ആറാമത്തേയും കീറി.

പേടികൊണ്ടും, അദ്ധ്വാനം കൊണ്ടും ഞങ്ങള്‍ വിയര്‍ത്തു. അഞ്ച് മിനുട്ടിനുള്ളില്‍ കത്ത് പൊളിച്ച് വായിച്ച് സ്ക്കൂട്ടാവാനുള്ള ഞങ്ങളുടെ ശ്രമം പൊളിയുകയാണ്. മജീഷ്യന്‍ വായില്‍ നിന്ന് റിബ്ബന്‍ വലിച്ചെടുക്കുന്നപോലെ ഒന്നിനു പുറകെ ഒന്നായി കവറുകള്‍....ഓരോന്നും പൊളിച്ചെടുക്കുമ്പോള്‍ ഒരു ചുവന്നചിരി ചിരിച്ച് അടുത്ത കവര്‍.

ഒരു പ്രതികാരദാഹത്തോടെ ഗിരീഷ് ഏഴാമത്തെ കവറും വലിച്ചു കീറി.

ഞങ്ങളുടെ കണ്ണുകളില്‍ വിജയത്തിളക്കം. ഞാനും ഗിരീഷും ഒരു ചിരിയോടെ പരസ്പരം നോക്കി.

വെളുവെളുത്ത, നാലായി മടക്കിയ ഒരു കത്ത് ഗിരീഷിന്റെ കയ്യിലിരുന്ന് വെളുക്കെച്ചിരിച്ചു.

" അമ്പടീ ഭയങ്കരീ.... " ഞാന്‍ മനസ്സില്‍ പറഞ്ഞു. "കത്ത് ആരും കട്ട് വായിക്കാതിരിക്കാന്‍ അഞ്ചെട്ട് കവറിലാക്കി തന്നിരിക്കാലേ....ഉം...."

വിറക്കുന്ന കൈകളോടെ ഗിരീഷ് കത്ത് നിവര്‍ത്തി. വരയില്ലാത്ത കണക്കു ബുക്കിന്റെ നടുപേജുകള്‍ കീറിയെടുത്തിട്ടാണ് ആ കത്തെഴുതിയിരിക്കുന്നത്. ഇരു പേജുകള്‍ക്കു നടുവിലായി നൂലില്‍ നിന്നും കീറിയെടുത്ത അടയാളം കാണാം. മൊത്തം പത്തുപതിനഞ്ചോളം പേജുകള്‍ കാണും.

എനിക്കു കൂടി കാണാവുന്ന വിധത്തില്‍ ഗിരീഷ് കത്തു നിവര്‍ത്തി പിടിച്ചു. ആദ്യത്തെ വാചകം ഞങ്ങള്‍ വായിച്ചു.

"എന്റെ പുന്നാര കുട്ടന്.."

"ശോ..!" നാണം കൊണ്ട് ഞങ്ങള്‍ ചുവന്നു. (വെളുവെളുത്ത ഗിരീഷ് ചുവന്നു. കറുകറുത്തു തടിച്ച ഞാന്‍ പറയാകാത്ത ഏതോ ഒരു കളറിലായി)

"എന്റെ ചക്കരക്കുട്ടന് മോളുടെ ഒരായിരം ഉമ്മ......ഉമ്മ........ഉമ്മ...."

ഗിരീഷ് ഇരുകാലുകളും പിണച്ചുനിന്നു. ഞാന്‍ തൊട്ടടുത്ത ഗോവണിച്ചുമരില്‍ കൈ മുറുകെ പിടിച്ചു.

"എത്ര ദിവസമായി എന്റെ സജയന്‍ കുട്ടനെ ഞാന്‍ കണ്ടിട്ട്..കുറച്ചു ദിവസം വരാതിരുന്നപ്പോള്‍ എനിക്കു ശരിക്കും സങ്കടമായി ഇനി എന്നാ വരാ..?"

വീണ്ടും ചുംബന വര്‍ഷം... ആ ചുബനങ്ങള്‍ ഞങ്ങള്‍ കട്ടെടുത്തു ആസ്വദിക്കവെ....ഏതോ ഒരുത്തന്‍ ആ വഴി വന്നു ഞങ്ങളെക്കടന്ന് ഓടിപ്പോയി. അവനു പിന്നാലെ വേറൊരുത്തനും. അവന്മാര്‍ 'ഓടിപ്രാന്തി' കളിക്കുകയാണ്.

"കുട്ടനില്ലാതെ ഒരു ദിവസം പോലും എനിക്ക് ഇരിക്കാനാവുന്നില്ല. ക്ലാസ്സിലിരിക്കുമ്പോഴും എനിക്കെന്റെ പൊന്നിനെത്തന്നെയാണ് ഓര്‍മ്മ"

എന്റെ കുട്ടന് ഒരായിരം ഉമ്മ.............ഉമ്മ..............ഉമ്മ...

ഞങ്ങള്‍ വിയര്‍ത്തു. പുട്ടിനു തേങ്ങയെന്നപോലെ ഓരോ പാരഗ്രാഫും തീരുമ്പോള്‍ ഉമ്മകളുടെ നീണ്ട നിര. പ്രേമം തുടിച്ചു നിന്ന ആ വാചകങ്ങള്‍ വായിച്ചപ്പോള്‍ ഞങ്ങളുടെ അരക്കെട്ടിലെവിടെയോ ഒരു ബോംബു പൊട്ടിയതായി തോന്നി. ഗോവണിച്ചുവരില്‍ വച്ചിരുന്ന എന്റെ കയ്യില്‍ നിന്നു വിയര്‍പ്പ് അരിച്ചിറങ്ങി. ഗിരീഷ് കാലുകള്‍ പരമാവധി പിണച്ചുനിന്ന് 'ബെല്ലി ഡാന്‍സി'ന്റെ പോസിലായി.

പെട്ടന്ന് മൂന്നാല് പിള്ളേര്‍ ആ വഴി ഓടിവന്നു, ഞങ്ങളെ നോക്കി കടന്നുപോയി.അവര്‍ക്കു പിന്നിലായി വേറെയും സംഘങ്ങള്‍ വരുന്നതും ഞങ്ങള്‍ കണ്ടു.

"കത്ത് മാറ്റിക്കോടാ.." ഞാന്‍ പറഞ്ഞു.

കത്തും പൊളിച്ചെടുത്ത കവറുകളും ഗിരീഷ് ട്രൌസറിന്റെ പോക്കറ്റിലേക്ക് പൂഴ്ത്തി.

സ്ഥലം സെയ്ഫല്ല എന്നറിഞ്ഞതോടെ ഞങ്ങള്‍ പുറത്തേക്കു വന്നു. 'കത്ത് വായിച്ച സ്ഥിതിക്ക് ഇനി മുഴുവനാക്കാതെ, ഈ രാത്രിയെന്നല്ല ഈ ജന്മത്തുപോലും ഉറങ്ങാന്‍ പറ്റില്ല. പക്ഷെ എവിടെവെച്ച് വായിക്കും?? ചാലിയന്റെ കടയുടെ പരിസരം പിള്ളേരാല്‍ നിറഞ്ഞു കഴിഞ്ഞു.

"വാ...നമുക്ക് വേറെ സ്ഥലം നോക്കാം" ഗിരീഷ് പറഞ്ഞു.

പക്ഷെ എവിടെ? ഗ്രൌണ്ടിലും മൂത്രപ്പുരയിലും ഒന്നും പറ്റില്ല...പിന്നെ...??

ഞാന്‍ ആലോചനയോടെ ആകാശം നോക്കി. ഗ്രൌണ്ടിന്റെ തെക്കേയറ്റത്ത് പ്രതീക്ഷയുടെ അടയാളമായി ഞാനൊരു കുരിശു കണ്ടു.

"കിട്ടിഡാ ഗിരീഷേ.....അദ്ന്നെ സ്ഥലം..."

ഗിരീഷ് എവിടെയെന്നര്‍ത്ഥത്തില്‍ എന്നെ നോക്കി.

"ദാ...അവിടെ... പള്ളീല്." ഗ്രൌണ്ടിന്റെ തെക്കേയറ്റത്തു നില്‍ക്കുന്ന പള്ളിയിലേക്കു ഞാന്‍ വിരല്‍ ചൂണ്ടി.

പള്ളി സുരക്ഷിതമായ സ്ഥലമാണ്. ആളൊഴിഞ്ഞ സ്ഥലം. കൂടി വന്നാല്‍ അച്ചന്‍ മാത്രമുണ്ടാകും അവിടെ. ഈ ഉച്ചസമയത്ത് അച്ചന്‍ നല്ല ഉറക്കമായിരിക്കും.

ഞാനും ഗിരീഷും ഗ്രൌണ്ടിലൂടെ പള്ളിയെ ലക്ഷ്യമാക്കി ഓടി. പള്ളിയുടെ പടവുകള്‍ കയറി ഹാളിലെത്തി. കത്ത് പകുതി വായിച്ച ഞങ്ങളില്‍ ബാക്കി വായിക്കാനുള്ള ആക്രാന്തം മുറ്റിനിന്നിരുന്നു. പ്രാര്‍ത്ഥനാഹാളിന്റെ വലിയൊരു തൂണിനു പുറകില്‍ മറഞ്ഞു നിന്ന് ഗിരീഷ് കത്തെടുത്തു നിവര്‍ത്തി. പരിസരം നിശ്ശബ്ദം. പള്ളിക്കകത്ത് ഒരു ഈച്ചപോലുമില്ല.ഞാനും ഗിരീഷും പിന്നെ മധുരം പൊതിഞ്ഞ ഒരു കത്തും മാത്രം.

നിര്‍ത്തിയേടത്തുനിന്ന് ഞങ്ങള്‍ വായിച്ചുതുടങ്ങി

"ഇനി നമ്മളെന്നാണ് ഒന്നിക്കുക? ഒരുമിച്ച് കല്ല്യാണം കഴിക്കാന്‍ പറ്റുമോ? പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞാല്‍ ഞാനീ കാര്യം അച്ഛനോട് പറയാന്‍ പോകുകയാണ്. കുട്ടനും അതുപോലെ വീട്ടില്‍ പറയില്ലേ?"

വെളുത്ത പേപ്പറില്‍ നീലമഷികൊണ്ട് കുനുകുനെ എഴുതിയ അക്ഷരങ്ങള്‍ ഞങ്ങളെ വേറേതൊ ഭൂമികയിലെത്തിച്ചു. ഓരോ വരിയിലും പ്രണയം ഉണര്‍ന്നുനിന്ന ആ ജ്വലനാഗ്നി ഞങ്ങളെ ശരിക്കും തീ പിടിപ്പിക്കുക തന്നെ ചെയ്തു.

"നമ്മുടെ വീട്ടുകാര്‍ നമ്മുടെ കല്ല്യാണത്തിന് സമ്മതിക്കുമോ? ഇല്ലെങ്കിലും നമുക്ക് ഒരുമിച്ച് ജീവിക്കണം. എന്റെ കുട്ടനെ വേര്‍പിരിയാന്‍ എനിക്കു പറ്റുമെന്നു തോന്നുന്നില്ല. കുട്ടനെ രണ്ടു ദിവസം കാണാതിരുന്നപ്പോള്‍ എനിക്കെന്തു വിഷമമായെന്നറിയുമോ? "

"കുട്ടനു പനി കുറവുണ്ടോ? മരുന്നൊക്കെ ശരിക്കും കഴിക്കണം. കുട്ടന്റെ അമ്മ എന്തു പറയുന്നു. കുട്ടന്‍ പനിച്ചുകിടക്കുകയല്ലെ...ആ നെറ്റിയില്‍ എന്റെ ഉമ്മ"

വീണ്ടും ഉമ്മകളുടെ കര്‍ക്കിടക മഴ.

ആള്‍ത്താരയുടെ വന്‍ തൂണില്‍ ഞാന്‍ വട്ടം പിടിച്ചുപോയി. അരമതിലില്‍ ഗിരീഷ് അറിയാതെ ഇരുന്നു പോയി.

കത്ത് മുക്കാലും വായിക്കവെ, ഗിരീഷ് പറഞ്ഞു..:

" ഇവള് പെണ്ണൊന്നുമല്ലഡെക്കേ.... ഇവള് ആണായിരിക്കുംന്നാ തോന്നണേ.."

" അതെങ്ങിനാഡാ.......അവള് പെണ്ണല്ലേ??" ഞാന്‍

"ഒരു പെണ്ണിനൊക്കെ ഇങ്ങിനൊക്കെ എഴുതാന്‍ പറ്റോഡാ... നന്ദകുമാറെ?"

"ആവോഡെക്കെ പറ്റേരിക്കും..." ഞാന്‍ കൈമലര്‍ത്തി.

പ്രണയത്തിന്റെ വികാരങ്ങളും, വിഹ്വലതകളും, നെടുവീര്‍പ്പുകളും അറിയാത്ത ആ പ്രായത്തില്‍ ലക്ഷ്മിയുടെ പ്രണയക്കുറിപ്പ് ഞങ്ങളില്‍ അത്ഭുതത്തിന്റെ പിരമിഡുകള്‍ തീര്‍ത്തു.

ഒരു അരമുക്കാല്‍ മണിക്കുര്‍ എടുത്തുകാണും കത്ത് മുഴുവനായി വായിച്ചു തീര്‍ക്കാന്‍. ഉമ്മകളുടെ തുലാവര്‍ഷ മഴ പെയ്തിറങ്ങിയ കത്ത് ഭദ്രമായി ഗിരീഷ് മടക്കി പോക്കറ്റില്‍ വച്ചു. അപ്പോഴും ഞങ്ങളുടെ കണ്ണുകളില്‍ അത്ഭുതങ്ങള്‍ അവസാനിച്ചിരുന്നില്ല. ആ കത്ത് ഒരു പെണ്‍കുട്ടി എഴുതിയതാണെന്ന് വിശ്വസിക്കാന്‍ വെറും ഏഴാം ക്ലാസ്സുകാരായ ഞങ്ങള്‍ക്ക് എത്രയാലോചിട്ടും പറ്റിയില്ല. കുറച്ചു നേരം ഒന്നു പറയാനാകാതെ ഞങ്ങള്‍ ആള്‍ത്താരയിലിരുന്നു.

"ഏയ് എന്താ അവിടെ..? ക്ലാസ്സില്‍ പോണില്ലേ...?"

എവിടെ നിന്നോ ഒരശീരി. ആരാണ്.....? കര്‍ത്താവായിരിക്കുമൊ?

ഞാന്‍ ഹാളിന്റെ അങ്ങേയറ്റത്തേക്കു നോക്കി. മെഴുകുതിരികളും കുറെ പ്രതിമകളും...

"ദൈവമേ യേശുകൃസ്തു ആണോ....?"

ഗിരീഷിന്റെ നോട്ടം അവിടുന്നും കഴിഞ്ഞ് അപ്പുറത്തെ സിമിത്തേരി വരെ പോയി. ഗിരീഷ് എന്റെ അടുത്തേക്ക് കൂറച്ചു ചേര്‍ന്നു നിന്നു.

' ഇനി അവിടെ ആരെങ്കിലും.........?' ഉച്ചസമയമാണ്.

"എന്താ ക്ലാസ്സില്‍ പോണില്ലേ?" വീണ്ടും അശരീരി.

ഇത്തവണ ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങള്‍ നോക്കി. അപ്പുറത്ത് ബാല്‍ക്കണിയില്‍ നിന്ന് അച്ചന്‍.

"ഞങ്ങള്‍ ഇന്റര്‍വെല്ലിന്...." ഞങ്ങളൊന്നു പരുങ്ങി.

"ബെല്ലടിച്ചത് കേട്ടില്ലേ?..ക്ലാസ്സില്‍ പൊക്കൂടെ..?" അച്ചന്‍ വീണ്ടും..

"ദൈവമേ......!!!" സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ക്ലാസ്സ് തുടങ്ങിക്കാണും. ഞാനും ഗിരീഷും ആള്‍ത്താരയും കടന്ന് പുറത്തെ പള്ളിയുടെ പടവുകള്‍ ചാടിയിറങ്ങി ഗ്രൌണ്ടിലൂടെ ഓടി തെക്കേ ഗയിറ്റിലൂടെ സ്ക്കൂളില്‍ കയറി. അപ്പോഴേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു.

യഥാസ്ഥാനത്ത് വന്നിരുന്നു ക്ലാസ്സിനെ ശ്രദ്ധിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജീവിതത്തിലാദ്യമായി വായിച്ച അതും ഒരു പെണ്‍കുട്ടിയുടെ മനസ്സു പകര്‍ത്തിയ ഒരു പ്രണയലേഖനം ഞങ്ങളുടെ കൊച്ചുമനസ്സിനെ അന്നും പിന്നീട് ദിവസങ്ങളോളം അലോസരപ്പെടുത്തി.


പരീക്ഷകള്‍ ഒട്ടേറെ കടന്നുപോയി....കല്ലേരിതോട്ടില്‍ വെള്ളം കയറിയും ഇറങ്ങിയും പോയി...കല്ലേരിപ്പാടത്ത് നെല്‍മണികള്‍ വിതച്ചു, കൊയ്തു. ഇടവഴികള്‍ ടാര്‍ ചെയ്തു. വിജനമായ ഇടവഴികള്‍ക്കിരുപുറവും പുതിയ വീടുകള്‍ വന്നു. ശീമക്കൊന്നകള്‍ വെട്ടിയരിയപ്പെട്ടു.

ഏതൊരു സ്ക്കൂള്‍ പ്രണയവും പോലെ 'സജയന്‍-ലക്ഷ്മി' പ്രണയവും കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോയി. സ്ക്കുള്‍ ഫൈനലിനു ശേഷം ആ പ്രണയവൃക്ഷത്തിന്റെ ഇലകള്‍ കൊഴിഞ്ഞു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്കു ശേഷം സജയന്‍ ജോലി തേടി ബോംബെയിലേക്കു പോയി. ലക്ഷ്മിയെക്കുറിച്ചൊന്നും കേട്ടില്ല. കല്‍പ്പറമ്പ് സ്ക്കൂളും കുട്ടികളും ഇരുഗ്രാമങ്ങളും ആ പ്രണയവും മറന്നു. അല്ലെങ്കില്‍ അതിനു മുകളിലേക്ക് മറ്റു ചില പ്രണയജോഡികളുടെ പേരുകള്‍ വന്നു.

കാലം പഴയ ഓര്‍മ്മകളെ തുടച്ചു നീക്കി വെടിപ്പാക്കി.

വര്‍ഷങ്ങള്‍ എന്നെ ഒരു പരസ്യ ചിത്രകാരനാക്കി, ഗിരീഷിനെ ഫോട്ടോഗ്രാഫറും. ഒരു ഹൃസ്വ പ്രണയത്തിനൊടുവില്‍ കാമുകിയെത്തന്നെ വിവാഹം കഴിച്ച് ഗിരീഷ് ഗള്‍ഫിലേക്ക് പറന്നു. നീണ്ട ഉപജീവനയാത്രയില്‍ എറണാകുളം, തൃശൂര്‍, കോയമ്പത്തൂര്‍, നെന്മാറ, പാലക്കാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് എന്റെ ജീവിതം പലപ്പോഴായി എടുത്തെറിയപ്പെട്ടു.


***********************************************

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് മഴ പെയ്തൊഴിഞ്ഞൊരു പാലക്കാടന്‍ പ്രഭാതത്തില്‍ ഒരു പത്രവാര്‍ത്തയിലൂടെ ഞാനറിഞ്ഞു, കേരളത്തിലെ ഏതോ ഒരു പാതയില്‍ വെച്ച് ലക്ഷ്മി അപകടത്തില്‍ പെട്ടു മരിച്ചെന്ന വാര്‍ത്ത.

പത്രവാര്‍ത്തയില്‍ വിശ്വാസം വരാതെ ഞാന്‍ പൈങ്ങോടുള്ള എന്റെ സുഹൃത്തുക്കളെ ഫോണ്‍ വിളിച്ചു.

"എടാ....ഇത് ഞാനാ നന്ദു. ഞാനിന്ന് മനോരമയില്‍ ഒരു ന്യൂസ് കണ്ടു......."

"അതേടാ..ഞങ്ങളും പത്രത്തീന്നാ അറിഞ്ഞത്. .......അവരു തന്നെ.......കല്‍പ്പറമ്പ് സ്ക്കൂളില്‍ പഠിച്ച....."

ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

ഓര്‍മ്മകള്‍ കുറച്ചു നേരത്തേക്ക് എന്നെ വീണ്ടും ഒരു ഏഴാം ക്ലാസ്സുകാരനാക്കി..പഴയകാല ഓര്‍മ്മകള്‍ ഒരു മൊണ്ടാഷ് പോലെ മനസ്സില്‍....

ലക്ഷ്മി എന്നെ അറിയില്ല. ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ല..പരിചയപ്പെട്ടിട്ടുപോലുമില്ല. പക്ഷെ കാലം അവളുടെ ഒരു പ്രണയക്കുറിപ്പ് അവിചാരിതമായി എന്റെ കയ്യില്‍ കൊണ്ടു വന്നു തന്നു. ഒരുപാടു വര്‍ഷങ്ങള്‍ക്കിപ്പുറം അപ്രതീക്ഷിതമായി അവളുടെ മരണക്കുറിപ്പും....

കാലം എന്തൊക്കെയാണ് നമുക്ക് തന്നിട്ടു പോകുന്നത്................?!!?

.

61 comments:

നന്ദകുമാര്‍ April 21, 2008 7:06 PM  

പ്രേമവും പ്രേമചേഷ്ടകളും ഒട്ടും പരസ്യമാകാതിരുന്ന ആ എണ്‍പതുകളുടെ മദ്ധ്യത്തില്‍, ആണും പെണ്ണും അങ്ങിനെത്തന്നെയായിരുന്ന് വേര്‍തിരിഞ്ഞ് വിദ്യ അഭ്യസിച്ചിരുന്ന ആ കാലത്തില്‍ .............എന്റെ ജീവിതത്തില്‍ ഞാനാദ്യം വായിച്ച ഒരു പ്രേമലേഖനം....

കാലം എന്തൊക്കെ ആകസ്മികതകളാണ് നമുക്ക് തരുന്നത്.............??!!

തോന്ന്യാസി April 21, 2008 7:29 PM  

നന്ദേട്ടാ ഞാന്‍ വായിച്ചു....

വായിച്ചു കഴിഞ്ഞപ്പോ .... എന്താ പറയാ ഒരു പാട് ഇക്കിളിയിട്ട് ചിരിക്കുന്നതിനിടയില്‍ നഖം കൊണ്ട് പോറിയ പോലെ ഒരു ചെറിയ നീറ്റല്‍.....
നെഞ്ചിന്റെ ഉള്ളില്‍......

ഉദയനും രശ്മിയും ഒന്നിച്ചു ചേരുമായിരിക്കും അടുത്ത ജന്മത്തിലെങ്കിലും......

ജിഹേഷ് April 21, 2008 7:46 PM  

എന്തൊരു നീളം!!! ഒഴുക്കുള്ള എഴുത്താട്ടോ:)

qw_er_ty

സതീശ് മാക്കോത്ത്| sathees makkoth April 21, 2008 9:49 PM  

നന്ദകുമാര്‍,
എഴുത്ത് നന്നായിട്ടുണ്ട്. ലളിതമായ ശൈലി വായനാസുഖം നല്‍കുന്നു.
ഓര്‍മ്മകളിലായിപ്പോയ ആ കൂട്ടുകാരിയ്ക്ക് നിത്യശാന്തി നേരുന്നു.

ആഷ | Asha April 21, 2008 9:58 PM  

നന്ദകുമാര്‍, ഈ കഥ എന്നെ എന്റെ എട്ടാം ക്ലാസിലേയ്ക്ക് കൊണ്ടു പോയി. അന്നു ഞങ്ങളുടെ(എട്ടിലെ പെണ്‍പടകളുടെ) കൈയ്യില്‍ കിട്ടിയത് ഒരു കത്തായിരുന്നില്ല ഒരു കെട്ട് കത്തായിരുന്നു. ഒരു പത്താം ക്ലാസുകാരിക്ക് വി.എച്ച്. എസ്. സി ക്കാരന്‍ കൊടുത്ത പ്രണയലേഖനങ്ങള്‍. അതും സ്ക്കൂളില്‍ വളരെ പോപ്പുലര്‍ ആയ പ്രണയമായിരുന്നു. ആ പ്രണയവും സ്ക്കൂളിനപ്പുറം പോയില്ലെന്ന് തോന്നുന്നു.

എങ്കിലും ഇങ്ങനെയൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല.
ഭംഗിയായി എഴുതിയിരിക്കുന്നു.

പൈങ്ങോടന്‍ April 21, 2008 11:41 PM  

ഈ പ്രണയത്തെക്കുറിച്ച് അറിയാത്തവര്‍ അക്കാലത്ത് ആരുമുണ്ടാവില്ല എന്നു തോന്നുന്നു. ഞാന്‍ ആ സമയത്ത് പൈങ്ങോട് സ്കൂളില്‍ ആയിരുന്നു.എങ്കിലും ഈ പ്രണയത്തെക്കുറിച്ച് കുട്ടികള്‍ പറഞ്ഞും, പിന്നെ റോഡില്‍ ഇവരുടെ രണ്ടുപേരുടേയും പേരുകള്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതിയത് വായിച്ചും , കേട്ടിരുന്നു.
പിന്നെ മച്ചു പറഞ്ഞപോലെ, ഒരു ദിവസം പേപ്പറില്‍ വാര്‍ത്ത കണ്ടാണ് അവരുടെ മരണത്തെക്കുറിച്ച് അറിഞ്ഞത്. പക്ഷേ മരിച്ചത് നമ്മുടെ സ്ക്കൂളില്‍ പഠിച്ച കഥാപാത്രാമായിരുന്നെന്ന് അവരുടെ ബാച്ചിലെ ഒരു സുഹൃത്ത് അന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് അറിയാന്‍ കഴിഞ്ഞത്

ശ്രീവല്ലഭന്‍. April 22, 2008 3:29 AM  

നന്ദു, എഴുത്ത് എന്നത്തേയും പോലെ വളരെ ഇഷ്ടപ്പെട്ടു.

ഒരു സംശയം മാത്രം. ബ്ലോഗ് പോലുള്ള മാദ്ധ്യമത്തില്‍ അവരുടെ ഐഡന്റിറ്റി കൃത്യമായ്‌ വന്നതിനാല്‍ ഇപ്പോള്‍ അവരുടെ ആരെങ്കിലും വായിച്ചാല്‍ അതൊരു മുറിവാകില്ലേ (പ്രത്യേകിച്ചും രണ്ടാം ഭാഗം)
? വായിക്കില്ലെന്നു പ്രതീക്ഷിക്കാം.

പാമരന്‍ April 22, 2008 4:31 AM  

നന്ദു, നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു.

lakshmy April 22, 2008 5:54 AM  

സേവ്യര്‍ മാഷ് ക്ലാസ്സില്‍ വന്നു. നൈട്രജനും, ഓക്സിജനും, ഹൈഡ്രജനും ക്ലാസ്സ് മുറിയില്‍ നിറഞ്ഞു. ഇവിടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ ഒരു അണുബോംബും പോക്കറ്റിലിട്ട് ഇരിക്കുന്ന കാര്യം മാഷുണ്ടൊ അറിയുന്നു.!!

ആദ്യപകുതി വായിച്ചു ചിരിച്ചു മണ്ണു കപ്പി. പക്ഷെ രണ്ടാം പകുതി വായിച്ചപ്പോള്‍ ശ്രീവല്ലഭനു തോന്നിയ അതേ അഭിപ്രായമാണ് തോന്നിയത്. എഴുതാന്‍ രസകരമായ ഒരു വിഷയമായിരുനെകിലൂം ആ മരണത്തേക്കാള്‍ വേദനയാവും ഒരു പക്ഷെ അവരുടെ വീട്ടുകാര്‍ക്ക് ഇതു വായിച്ചാലുണ്ടാവുക

sivakumar ശിവകുമാര്‍ ஷிவகுமார் April 22, 2008 6:02 AM  

മനസ്സിനെ ഒരുപാട്‌ വിഷമിപ്പിച്ചു....നന്ദി....

ശ്രീ April 22, 2008 8:36 AM  

നന്ദേട്ടാ...
നല്ല ഒഴുക്കുള്ള എഴുത്ത്. വളരെ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. നര്‍മ്മത്തില്‍ തുടങ്ങി, സസ്പെന്‍‌സിലൂടെ വന്ന് അവസാനം ഒരു ചെറു നൊമ്പരം ബാക്കിയാക്കി അവസാനിപ്പിച്ച മനോഹരമായ ഒരു പോസ്റ്റ്. ശരിയ്ക്കും ഹൃദയസ്പര്‍ശിയായി.

ഇതു പോലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും പറയാനുണ്ടാകും വിടരും മുന്‍‌പേ കൊഴിഞ്ഞൂ പോയ പ്രണയങ്ങളെ കുറിച്ച്... അല്ലേ?

ശ്രീനാഥ്‌ | അഹം April 22, 2008 9:35 AM  

അയ്യോ പെട വിവരണം...

കൊറേ ചിരിച്ചൂ ട്ടോ....

ഇനീ പോരട്ടേ....

"ഗിരീഷ് ഇരുകാലുകളും പിണച്ചുനിന്നു. ഞാന്‍ തൊട്ടടുത്ത ഗോവണിച്ചുമരില്‍ കൈ മുറുകെ പിടിച്ചു."

ha ha hahaaaaaaaa

Kichu Vallivattom April 22, 2008 9:44 AM  

കലക്കീടുണ്ട്!!!!
ഗിരീഷേട്ടന്റെ ഹ്രസ്വ പ്രണയത്തിന്റെ അവസാനം ഗിരീഷേട്ടന്‍ ഗള്‍ഫില്‍ പോയത് മാത്രം ഉള്ളു അല്ലോ. ആളിപ്പോ തിരിച്ചു വന്നു സ്റ്റുഡിയോ തുടങ്ങിയത് വിട്ടു അല്ലെ..

G.manu April 22, 2008 9:53 AM  

മാഷേ...എന്താ പറയുക
ഒന്നും പറയാനില്ല..

ഏറെ നാളുകള്‍ക്കു ശേഷം പലതവണ വായിച്ച പോസ്റ്റെന്നോ..

നാടന്‍ ഇമേജറിയും ശീലുകളും, പ്രണയവും നിറഞ്ഞ മനോഹര കാവ്യമെന്നോ..

എല്ലാം ഒടുക്കം ഒടുങ്ങും ഈ കാടും
കല്ലും മരവും ഈ നമ്മളും ഓമനേ
എന്ന ഫിലോസഫിയോ

സത്യം.. ഇപ്പോ കണ്ടാല്‍ മാഷിനു ഒരുമ്മ ഞാന്‍ തന്നേനെ....

കുഞ്ഞന്‍ April 22, 2008 10:17 AM  

നന്ദകുമാര്‍ജീ...

സംഭവത്തിന്റെ ഉള്ളിലേക്കു കടക്കുന്നതിനു മുമ്പുതന്നെ ആ സംഭവത്തിന്റെ കൂടെ സഞ്ചരിപ്പിക്കാനുള്ള അന്തരിക്ഷം ഉണ്ടാക്കുന്നതില്‍ നന്ദന്റെ കഴിവില്‍ അസൂയ തോന്നുന്നു.

ഇതിലെ ഓരൊ വരികളും ആ കാലഘട്ടത്തിലൂടെ സഞ്ചരിപ്പിക്കുന്നു. പ്രത്യേകിച്ച് സ്കൂള്‍ ജീവിതത്തിലെ, ഐസ് കഴിച്ചതും ഉപ്പു കൂട്ടി നെല്ലിക്ക ലൂബിക്ക തിന്ന കാര്യങ്ങളൊക്കെ വായിക്കുമ്പോള്‍ സത്യമായിട്ടും വായില്‍ വെള്ളം വരുകയും ഒരു ചെറുപുഞ്ചിരി എന്റെ മുഖത്തു വരുകയും ചെയ്തു. ഒരു ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ വികാര വിചാരങ്ങള്‍ വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ആ സ്കൂളിലേക്കുള്ള പോക്ക് ഗ്രാമാന്തരീക്ഷത്തില്‍ വളര്‍ന്ന എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും.

വികാരങ്ങള്‍ മാറി മാറി വന്നെങ്കിലും അവസാനത്തെ വരി വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു നൊമ്പരം അനുഭവപ്പെടുന്നു.

പിന്നെ..ഏയ് എന്താണിവിടെ, ക്ലാസ്സില്‍ പോകുന്നില്ലെ എന്നു ചോദിക്കുന്ന രംഗം വിവരിച്ചത് വായിച്ച് ചിരിച്ച് ചിരിച്ച് അവശതയായി..!

തറവാടി April 22, 2008 10:20 AM  

ഓര്‍മ്മക്കുറിപ്പുകളെ വിലയിരുത്താമോ എന്നറിയില്ല , നല്ല തുടക്കം പിന്നെ വലിച്ചു നീട്ടി വായനാ സുഖം നഷ്ടപ്പെടുത്തി :(, പലതും വായനക്കാരനാവശ്യമില്ലാത്ത വര്‍‌ണ്ണനകള്‍‌ കുറുക്കമായിരുന്നു വളരെ വളരെ

കുഞ്ഞന്‍ April 22, 2008 10:20 AM  

അല്ല ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി..ആ കത്ത് രശ്മിക്ക് കൊടുത്തൊ? അത് പഴയതുപോലെ ഏഴു കവറുകളുടെ ഉള്ളിലാക്കിയാണൊ കൊടുത്തത്?? വേഗം പറ......

അപ്പു April 22, 2008 10:31 AM  

നന്ദകുമാര്‍... നന്ദി. വീണ്ടും ആ പഴയകാലത്തെക്ക് കൊണ്ടുപോയതിന്. ഇങ്ങനത്തെ കത്തുകള്‍ എഴുതിയിട്ടില്ലെങ്കിലും, ഇതില്‍ പറഞ്ഞതിനു സമാനമായി ഒരു വായന എന്റെ കുട്ടിക്കാലത്തും ഉണ്ടായിട്ടുണ്ട്. ആ പ്രായത്തിലുള്ള ഒരു കുട്ടിയുടെ സകല വികാരവിചാരങ്ങളും ഒട്ടും ചോര്‍ന്നുപോകാതെ ഭംഗിയായി ഈ വരികളില്‍ കാണാം. സുന്ദരമായ എഴുത്ത്.

ഹോ.. ഈ മൊബൈല്‍ ഫോണ്‍ എന്ന മാരണം. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഈ വകരസങ്ങള്‍ എന്തെങ്കിലും അറിയാമോ എന്തോ? എല്ലാം മൊബൈലില്‍ അല്ലേ.. ചാറ്റും, എസ്.എം.എസും... ഇതിനുവല്ലതും ആ പങ്ങത്തെ പ്രണയലേഖനങ്ങളുടെ ഭംഗിയോ, കൊടൂക്കാനും വായിക്കാനും ഉള്ള ആധിയോ ആകാംഷയോ, സൌന്ദര്യമോ ഉണ്ടോ... നെവര്‍. ഓണസദ്യയ്ക്കിടയില്‍ കെന്റക്കി ഫ്രൈഡ് ചിക്കന്‍ വിളമ്പിയതുപോലെയെ ഉള്ളൂ ഈ മൊബൈല്‍ ഫോണ്‍ പ്രണയസല്ലാപങ്ങള്‍!

കുഞ്ഞന്‍ April 22, 2008 10:34 AM  

ക്ഷമിക്കണം ഒരു തിരുത്ത്..** കത്ത് രശ്മിക്കു കൊടുത്തൊ എന്നത് ഉദയനു കൊടുത്തോ എന്നു വായിക്കണേ..

Rare Rose April 22, 2008 11:15 AM  

നന്ദന്‍ ജീ..,ഒറ്റയിരിപ്പിനാ വായിച്ചു തീര്‍ത്തതു...വായിക്കാനുള്ള ആവേശം ഉള്ളിലൊളിപ്പിച്ചു “അണുബോംബും“ കൊണ്ട് അങ്ങുമിങ്ങും ഓടുന്ന ആ രണ്ട് എഴാം ക്ലാസ്സുകാരുടെ കളികള്‍ വായിച്ചു കുറച്ചൊന്നുമല്ല ചിരിച്ചതു...അന്നത്തെ ഏഴാം ക്ലാസ്സുകാരന്റെ വികാരവിചാരങ്ങള്‍ എത്ര രസകരമായിട്ടാണു‍ വിവരിച്ചതു..ഇത്തരം പ്രശസ്തമായ പ്രണയ ജോഡികള്‍ ‍ ഞാന്‍ സ്കൂളില്‍ പഠിച്ച കാലത്തും ഉണ്ടായിട്ടുണ്ടു.. .‍എങ്കിലും മരണം കൂട്ടികൊണ്ടു പോയ രശ്മിയുടെ ഐഡന്റിറ്റി ഇത്രക്കും വിശദമായി വെളിപ്പെടുത്തിയാല്‍ അവരുടെ ബന്ധുജനങ്ങളെ അതൊരുപാട് മുറിപ്പെടുത്തും..അതൊഴിവാക്കാമായിരുന്നു...‍ ‍

അപ്പു April 22, 2008 11:34 AM  

അതേ നന്ദാ, റോസ് പറഞ്ഞ അഭിപ്രായം എനിക്കും ഉണ്ട്. ആദ്യകമന്റില്‍ എഴുതാന്‍ മറന്നുപോയതാണ്. മലയാലം ബ്ലോഗ് നമ്മുടെ ഇടയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലല്ലോ.

അത്ക്കന്‍ April 22, 2008 1:34 PM  

മനസ്സില്‍ നോവു പടര്‍ത്തി..ഇത്

പെങ്ങാമുക്ക് സ്കൂളീല്‍,എനിയ്ക്കുമുണ്ടായിരുന്നു ഒരു പ്രണയം. ആറാം ക്ലാസ്സില്‍,അതും മോഹിനി എന്ന നസ്രാണി കൊച്ചിനോട്.വണ്‍-വേ ആയിരുന്നൂട്ടോ.ഞാനുമെഴുതി ഒരു പ്രണയ ലേഖനം.എന്റെ ആദ്യത്തെ സാഹിത്യ സംരംഭം.കൊടുക്കാന്‍ പറ്റിയില്ല.അതിനു മുന്‍പെ എന്റെ ഉമ്മ, ആ മോഹത്തിന്റെ കൂമ്പ് നുള്ളി.

അനില്‍ശ്രീ... April 22, 2008 2:34 PM  

കഥ എന്ന രീതിയില്‍ ആസ്വദിച്ചു.

പക്ഷേ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ഒരു അരുതായ്ക. അകാലത്തില്‍ അപകടപ്പെട്ടു മരിച്ച ഒരു യുവതിയുടെ പഴയ പ്രേമകഥ, ഇത് ആ യുവതിയുടെ ഭര്‍ത്താവിന്റെയോ മകന്റെയോ സ്ഥാനത്തിരുന്ന് വായിച്ചാലുള്ള ഒരു അസ്വസ്ഥത.. എനിക്ക് തോന്നിയത് എല്ലാവര്‍ക്കും തോന്നണമെന്നില്ല... യാഥാര്‍ത്യം ആകുമ്പോള്‍ എഴുതുമ്പൊള്‍ അത് കൂടി ശ്രദ്ധിച്ചാല്‍ നന്ന്.

നന്ദകുമാര്‍ April 22, 2008 4:25 PM  

തോന്ന്യസി : ആദ്യ വായനക്കു നന്ദി. കുറെ വര്‍ഷങ്ങളായി എന്റെ നെഞ്ചിലുമുണ്ട് ആ നീറ്റല്‍.
ജിഹേഷ് :- എഴുത്തിനു ഒഴുക്കുണ്ടെങ്കിലും നീളക്കൂടുതലായില്ലേ? അടുത്ത തവണ ശ്രമിക്കാം ഉറപ്പ്.
സതീശ് :-നന്ദിയുണ്ട്. ഇനിയും വരണം
ആഷ :- വായനക്കും അഭിപ്രായത്തിനും നന്ദി.
പൈങ്ങോടന്‍ : നാട്ടില്‍ ആര്‍ക്കാണ് ആ കഥയറിയാത്തത്. പക്ഷെ ഇപ്പോളത് നീറുന്ന ഓര്‍മ്മയാകുന്നു.

നന്ദകുമാര്‍ April 22, 2008 4:34 PM  

ശ്രീ വല്ലഭന്‍ :- നന്ദി. ഐഡന്റിറ്റിയെ ഞാന്‍ തിരുത്തി. അതില്‍ വലിയ തെറ്റൊന്നും തൊന്നിയില്ല. എന്നലും താങ്കല്‍ പറഞ്ഞപോലെ പിന്നീടൊരു പ്രശ്നം വേണ്ട. ഓര്‍മ്മിപ്പിച്ചതിനു നന്ദി.
പാമരന്‍ : നന്ദി. ഇനിയും വരിക.
ലക്ഷ്മി :- നന്ദി. വല്ലഭനോടു പറഞ്ഞതു നോക്കുമല്ലോ.
ശിവകുമാര്‍ :-അഭിപ്രായത്തിനു നന്ദി. ഇനിയും വരിക.
ശ്രീ:- നന്ദി. എല്ലാവര്‍ക്കും ഉണ്ടാകും ഇതുപോലുള്ള പ്രണയാനുഭവങ്ങള്‍. :-)

നന്ദകുമാര്‍ April 22, 2008 5:08 PM  

ശ്രീനാഥ് :- നന്ദി. ഇനിയും വരണം ഈ വഴിക്ക്.
കിച്ചു :- :-) അതു പറഞ്ഞാല്‍ അതവനൊരു പരസ്യമാകില്ലേ?
ജി.മനു:- എന്താ മാഷെ പറയണത്? ഞാന്‍ നിങളുടെ ഒരു ആരാധകനാട്ടൊ? അവിടെനിന്നാണു എന്റെ ഒരു ബ്ലോഗു ആതമവിശ്വാസം. എന്തായാലും ഞാനിതാ കവിളും നീട്ടി നില്‍ക്കുന്നു. :-) നന്ദി
കുഞ്ഞന്‍ :- പിന്നെ, പക്ഷെ 7 കവറൊന്നും ഇട്ടില്ല. രണ്ടൊ, മൂന്നോ കവറിട്ടു കൊടുത്തു. മറുപടിയും അവന്‍ തന്നെ വാങ്ങിച്ചു കൊണ്ടു കൊടുത്തു.
തറവാടി :- നല്ല അഭിപ്രായം മാഷെ. എന്നെ പ്പോലുള്ള തുടക്കക്കാര്‍ക്ക് തീര്‍ച്ചയായും ഇത്തരം അഭിപ്രായം പ്രോത്സാഹനം നല്‍കും. അല്ലെങ്കില്‍ തുടക്കക്കാര്‍ എഴുത്തില്‍ വളര്‍ച്ചയില്ലാതെ നിലച്ചുപോകും. തീര്‍ച്ചയായും അടുത്ത പോസ്റ്റുമുതല്‍ ശ്രദ്ധിക്കാം. ഇനിയും നല്ല കാമ്പുള്ള വിമര്‍ശനങ്ങള്‍ തന്ന് പ്രോത്സാഹിപ്പിക്കണം. നന്ദി ഒരുപാട്.
അപ്പു :- വായനക്കു നന്ദി. പറയാനുണ്ടോ? ഇലക്ടോണിക് വിപ്ലവം എന്തൊക്കെയാണ് അവര്‍ക്ക് നഷ്ടപ്പെടുത്തിയത്? കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും സുഖം തന്നെ നഷ്ട്പ്പെടുത്തിക്കളഞ്ഞില്ലെ?
റെയര്‍ റോസ് :- വായനക്കും അഭിപ്രായത്തിനും നന്ദി. എല്ലാവരും ഒരേ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇനി ഞാനായി തിരുത്താതിരിക്കേണ്ട എന്നു കരുതി. മാറ്റങ്ങള്‍ നോക്കുമോ എന്നറിയില്ല.
അത്ക്കന്‍ :- അമ്പടാ മാഷെ, ആറാം ക്ലാസ്സിലേ തുടങ്ങി അല്ലേ? ഉം ഉം ഉം. നന്ദിട്ടോ
അനില്‍ശ്രീ :-ശരിയാണ് ശ്രീ. യാഥാ‍ര്‍ത്ഥ്യം പലര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. അനുഭവങ്ങള്‍ എത്ര പൊള്ളുന്നതാണെങ്കിലും. വന്നതിനും വായനക്കും അഭിപ്രായത്തിനും നന്ദി.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ April 23, 2008 1:16 AM  

എനിക്കു പണ്ട് വഴിയില്‍ കിടന്ന് ഒരു പാട് പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടുണ്ട് അതു വായിച്ചു ഞാന്‍ ഒരു നല്ല പൂവാലനായി

പ്രിയ ഉണ്ണികൃഷ്ണന്‍ April 23, 2008 2:57 AM  

നന്ദകുമാര്‍, കുറെ പ്രാവശ്യം വായിച്ചു ഇത്. അത്രക്കിഷ്ടമായി

Unnikrishnan April 23, 2008 11:12 AM  

nandetta,

sadanam adipoli. nalla ozhukkundu.

chila prayogangal undu:
എനിക്ക് 'കട്ടക്ക് കട്ട' നില്‍ക്കാന്‍ ഒരു ചിത്രകാരനെതിരാളിയെ കിട്ടുന്നത്.

"നസീര്‍-ഷീല, ജയന്‍-ജയഭാരതി, സോമന്‍-സീമ, മധു-ശ്രീവിദ്യ, മോഹന്‍ലാല്‍-കാര്‍ത്തിക, മമ്മൂട്ടി-സുഹാസിനി" എന്നീ പ്രണയജോഡികള്‍പോലെ

ഞാന്‍ 'മിഷന്‍' പൂര്‍ത്തിയാക്കി ട്രൌസര്‍ താഴ്ത്തി.
മിഷന്‍ പൂര്‍ത്തിയാക്കാന്‍ അവന്‍ കുറച്ചുകൂടി നേരമെടുത്തു.

നൈട്രജനും, ഓക്സിജനും, ഹൈഡ്രജനും ക്ലാസ്സ് മുറിയില്‍ നിറഞ്ഞു. ഇവിടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ ഒരു അണുബോംബും പോക്കറ്റിലിട്ട് ഇരിക്കുന്ന കാര്യം മാഷുണ്ടൊ അറിയുന്നു.!!

"ശോ..!" നാണം കൊണ്ട് ഞങ്ങള്‍ ചുവന്നു. (വെളുവെളുത്ത ഗിരീഷ് ചുവന്നു. കറുകറുത്തു തടിച്ച ഞാന്‍ പറയാകാത്ത ഏതോ ഒരു കളറിലായി)

ഗിരീഷ് ഇരുകാലുകളും പിണച്ചുനിന്നു. ഞാന്‍ തൊട്ടടുത്ത ഗോവണിച്ചുമരില്‍ കൈ മുറുകെ പിടിച്ചു.

പുട്ടിനു തേങ്ങയെന്നപോലെ ഓരോ പാരഗ്രാഫും തീരുമ്പോള്‍ ഉമ്മകളുടെ നീണ്ട നിര.
ഞാന്‍ ഹാളിന്റെ അങ്ങേയറ്റത്തേക്കു നോക്കി. മെഴുകുതിരികളും കുറെ പ്രതിമകളും...
"ദൈവമേ യേശുകൃസ്തു ആണോ....?"

kidilan ayittundu. nalla feel undu. gramabhangi parayunna avide sreenivasante thirakkatha pole kurachu lag undu. athozhichal baki ellam adipoli.

Iniyum kooduthal pratheekshikkunnu.

unni.

lekhavijay April 23, 2008 1:45 PM  

നന്ദന്‍,ആദ്യമായാണിവിടെ.
വീട്ടില്‍ നിന്ന് സ്കൂളിലേക്കുള്ള ആ വഴിയോരക്കാഴ്ച്ചകള്‍ ഹൃദ്യം.
എന്റെ കുട്ടിക്കാലം ഓര്‍ത്തുപോയി.കൂട്ടുവന്ന
രുചികള്‍,പേരറിയാപ്പൂക്കളുടെ ഗന്ധങ്ങള്‍..ശലഭങ്ങള്‍..മഴ, വെയില്‍...മനസ്സില്‍ ഗൃഹാതുരത നിറച്ചു താങ്കളുടെ എഴുത്ത്.ഇനിയും എഴുതൂ.പക്ഷേ ഒട്ടും ക്ഷമയില്ലാത്ത വായനക്കാരിയാണ് ഞാന്‍.ദീര്‍ഘമായ പോസ്റ്റുകള്‍ അധികം വായിക്കാറില്ല.ഇതു പക്ഷേ അത്ര മടുത്തില്ല.:) ആശംസകള്‍.

തസ്കരവീരന്‍ April 23, 2008 2:25 PM  

ഒരു പ്രേമലേഖനം പോലും കിട്ടിയിട്ടില്ലാത്ത എനിക്ക് അസൂയ തോന്നിപ്പോയി...
നല്ല ഒരു അനുഭവക്കുറിപ്പ്.
വേദന ഉണര്‍ത്തുന്ന ഒരു പോസ്റ്റ്.

.............
തസ്കരവീരന്‍

നന്ദകുമാര്‍ April 24, 2008 6:09 PM  

അനൂപ്. എസ്. :- അമ്പടാ കള്ളാ. വായനക്ക് നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ :- എനിക്കു വലിയ സന്തോഷം. നന്ദി.

ഉണ്ണികൃഷ്ണന്‍ :- നന്ദീടാ.. :-)

ലേഖാ വിജയ് :- ആദ്യ വരവിനു സന്തോഷം. വന്നൂലോ വായിച്ചല്ലോ സന്തോഷം. ഇതിഷ്ടപ്പെട്ടൂന്നറിഞ്ഞതിലും. എന്നാലും ‘പുനര്‍ജ്ജനി’ പോലൊന്ന് എഴുതാന്‍ എന്നെക്കൊണ്ട് ഈ ജന്മത്തില്‍ പോലും പറ്റില്ല. :-)

തസ്കരവീരാ :- അപ്പറഞ്ഞതു ഞാന്‍ വിശ്വസിച്ചിട്ടില്ലാട്ടാ. വായനക്കും കമന്റിനും നന്ദി.

അമൃതാ വാര്യര്‍ April 24, 2008 7:23 PM  

പാര്‍ക്കുകളിലും
ഇന്റര്‍നെറ്റ്‌ കഫെകളിലും
ഇരുട്ട്‌ മൂടിയ സിനിമാതീയേറ്ററുകളിലും...
പ്രണയിക്കാനുള്ള സങ്കേതങ്ങള്‍ തിരഞ്ഞെടുക്കുന്ന ഇന്നത്തെ കമിതാക്കള്‍ക്ക്‌ അന്യമായത്‌ യഥാര്‍ത്ഥ പ്രണയം തന്നെയാണ്‌......

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യഥാര്‍ത്ഥപ്രണയം ഉള്ളില്‍കൊണ്ടു നടന്ന(അതൊരുപക്ഷേ ഏഴാം ക്ലാസുകാരിയുടെ അപക്വമായ ആകര്‍ഷണം മാത്രമാവാം.) രശ്മിയുടെയും അവള്‍ കാമുകന്‌ എഴുതിയ പ്രണയലേഖനം ജിജ്ഞാസയോയെ വായിച്ച്‌ തീര്‍ത്ത കൂട്ടുകാരും ചേര്‍ന്ന്‌ ഈ കഥയുടെ ഭംഗിയും ആസ്വാദ്യതയും വര്‍ധിപ്പിച്ചു...

എന്നാല്‍ ഒരു കൗമാരപ്രണയത്തിന്റെ കുസൃതികളെക്കുറിച്ച്‌ പറയുകയും സമാനസംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ശേഷം രശ്മിയുടെ മരണവാര്‍ത്ത....അപ്രതീക്ഷിതം..തന്നെട്ടോ....

രശ്മിയുടെ വീട്ടുകാര്‍ ബ്ലോഗുലകത്തില്‍ അത്രകണ്ട്‌ കറങ്ങിനടക്കരുതെയെന്ന്‌ പ്രാര്‍ത്ഥിക്കുന്നില്ല... ഒരു ഏഴാംക്ലാസുകാരിയുടെ കൗമാരചാപല്യത്തെ അല്‍പം വേദനയുടെ അകമ്പടിയോടെ അവരും ഓര്‍ത്തുകൊള്ളട്ടെ....

നന്ദകുമാര്‍ April 24, 2008 7:37 PM  

അമൃതാ വാര്യര്‍ :- വായനക്കും പങ്കു വെയ്ക്കലിനും നന്ദി. കഥാപാത്രത്തിന്റെ പേര് അമൃതാ പരാമര്‍ശിച്ചതില്‍ തെറ്റുണ്ട്. ‘ലക്ഷ്മി’ എന്നാണാ കുട്ടിയുടെ പേര്. കമന്റുകളെ വായിച്ച് കമന്റുകള്‍ക്കും കമന്റുക എന്ന പ്രവണത നമുക്കൊക്കെ ഉള്ളതുകൊണ്ടാവണം പോസ്റ്റിനേക്കാളുപരി കമന്റുകളിലെ കാര്യങ്ങള്‍ നമുക്കോര്‍മ്മ നില്‍ക്കുന്നത്. ഇനി വായിക്കുന്നവരും പോസ്റ്റിനെ മാത്രം പരാമര്‍ശിക്കും എന്നു കരുതുന്നു. മുന്‍ കമന്റുകളെ മറക്കുക.

Anonymous April 24, 2008 10:24 PM  

post vaayichu perukal thettelle ennu thonni pinne comment vayichappol manasilayi. annu 7th il or 8th il i have a doubt. post very good. your classmate

കുറുമാന്‍ April 25, 2008 3:50 PM  

നന്ദാ വായിച്ചു. മനോഹരമായ, നോസ്റ്റാല്‍ജിക്കായ പല ഭാഗങ്ങളും ഈ കഥ തന്നു. അല്പം നീണ്ടു പോയെങ്കിലും (ഞാനും നീട്ടിയെഴുതുന്നതില്‍ മോശമല്ല)വളരെ നന്നായി. അവസാനം ഒരു നോവ് നല്‍കിയല്ലോഡോ താന്‍.

jyothi April 26, 2008 10:54 AM  

ഒരു മടക്കയാത്ര...
sambashanangalokke thikachum nishkalankam.prathyekichum 'matheedekke..'
ravirajan mashde tuition centre um, anthuvettente kadayum skoolinu pinnile gruondinattathe palli mathilum vazhiyarikile niravadhi ruchikalum.....kalparamb skoolum parisangalum veendum munnil vannu ninna pole...
kochu manassukalude vepralavum aakamshayumokke sarasamayittund,,'drummer sivamaniyude..' oru sathyathil randu daivam'
skoolinu pinnil penkuttikal 'kada kudu sal kudu' kalikkarulla cheriya edavazhiye nandan enthe marannu..
sarikkum manassu kondu oru madakkayathra tharappeduthiyathinu orupadu നന്ദി...നന്ദി.

പൊറാടത്ത് April 26, 2008 6:30 PM  

നന്ദന്‍.. സ്കൂള്‍ കാല അനുഭങ്ങള്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍,‍ ഞാനും അറിയാതെ അതിലൊരു കഥാപാത്രമായി.

പിന്നെ, മറ്റുപലരും പറഞ്ഞ സംശയം.., അനുഭവം ആണെങ്കില്‍ പോലും കഥാ രൂപത്തില്‍ എഴുതിയാല്‍ ഒഴിവാക്കാം. നന്ദന് അതിനുള്ള കഴിവുമുണ്ടല്ലോ..

അവസാനം വിഷമിപ്പിച്ചു...

Thommy April 27, 2008 6:08 AM  

very nice...enjoyed it much

manojmaani.com April 29, 2008 10:57 AM  

Hi Nanda....innaleyaanu blog vaayikkan kazhinjathu...really nice to read.....at the end it was really heart touching too....congrats and keep up ur good works.....

നന്ദകുമാര്‍ April 29, 2008 12:42 PM  

അനോണി :- പേരു വെളിപ്പെടുത്താത്ത എന്റെ ക്ലാസ്സ് മേറ്റേ, അതു ഏഴാം ക്ലാസ്സില്‍ തന്നെയായിരുന്നു. എനിക്കുറപ്പ്.

കുറുമാന്‍ :- വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി കുറുമാന്‍ ജി.

ജ്യോതി :- മലയാളം പഠിച്ചുതുടങ്ങിയല്ലേ..നല്ലത്. കമന്റിനു നന്ദി.

പൊറോടത്ത് :- ഓര്‍മ്മകള്‍ അങ്ങിനെയാണ് മാഷെ. എഴുതി വന്നപ്പോള്‍ ഇങ്ങിനെയായി. ആരേയും വേദനിപ്പിക്കാനല്ല എഴുതിയത്, എന്റെ വേദനകളെ ഇറക്കിവെച്ചതാണ്. നന്ദി.

തൊമ്മി :- വന്നതിനും കമന്റിയതിനും നന്ദി. ഇനിയും വരണം.

മനോജ് മാണി:- സന്തോഷം മനോജ്. ഇനിയും വരിക.

സുമേഷ് ചന്ദ്രന്‍ April 30, 2008 1:04 AM  

ഈ സജയനെ ഞാനറിയോ? ഒരു ചിന്ന സന്ദേഹം.. പക്ഷെ അവന്റെ അമ്മയുടെ (ന്റെ അമ്മായീഡേയ്) വീടാ പൈങോട്ടില്‍.. അവന്‍ പടിയൂര്‍കാരനായിരുന്നു, സുന്ദരനുമായിരുന്നു.. പിന്നെ എന്തോ സിനിമയോ മുംബയിലോ കോടമ്പാക്കത്തോ എന്നൊക്കെ കേട്ടിരുന്നു.. പിന്നെ വേറൊരു സജയന്‍ കൂടെ അവിടുണ്ട് ഒരു പൂച്ചക്കണ്ണുള്ള, മനക്കലെ സജയന്‍...

എന്റെ അച്ചന്റെ നാടാ പൈങ്ങോട്.. ഞങ്ങള്‍ കൊടകരയാ (വെള്ളിക്കുളങ്ങര) താമസം. :)

എന്തായാലും കഥ കസറി ട്ടാ... ഇന്നേ വായിച്ചുള്ളൂ, ഞാനങ്ങനാ, മനസ്സൊത്തുവരുമ്പോള്‍ വായിച്ചാലെ ശരിയാവൂ... അപ്പൊ ശരി.. ലിസ്റ്റില്‍ കേറ്റീട്ട് ണ്ട് ട്ടാ.. ഞീം കാണാം :) ;)

Anonymous May 5, 2008 5:20 PM  

ഹോ....കണ്ണന്‍ ചേട്ടാ സമ്മതിച്ചു തരണം കേട്ടോ..... എന്തൊരോര്‍മ്മ....
ഹ്മ്... ഞാനും ആ സ്ക്കൂളില്‍ പഠിച്ചതാ.... പക്ഷേ.... ആകെ ഓര്‍മ്മയിലുള്ളത് അന്തേട്ടന്‍ ... പല്ലന്‍റെ കടയും.. സിമന്‍റ് ഗോവണിയും എല്ലാം ഓര്‍മ്മ വരുന്നു....

Sandeepkalapurakkal May 5, 2008 5:22 PM  

ഹോ....കണ്ണന്‍ ചേട്ടാ സമ്മതിച്ചു തരണം കേട്ടോ..... എന്തൊരോര്‍മ്മ....
ഹ്മ്... ഞാനും ആ സ്ക്കൂളില്‍ പഠിച്ചതാ.... പക്ഷേ.... ആകെ ഓര്‍മ്മയിലുള്ളത് അന്തേട്ടന്‍ ... പല്ലന്‍റെ കടയും.. സിമന്‍റ് ഗോവണിയും എല്ലാം ഓര്‍മ്മ വരുന്നു....

നിരക്ഷരന്‍ May 6, 2008 5:56 PM  

വരാന്‍ ഒരുപാട് വൈകി. എങ്ങിനെ ഈ പോസ്റ്റ് മിസ്സായെന്ന് അറിയില്ല. ഇപ്പോഴെങ്കിലും കണ്ടത് നന്നായി അല്ലെങ്കില്‍ വലിയൊരു നഷ്ടമായേനെ.

എനിക്ക് പറയാനുള്ളത് എല്ലാവരും ചേര്‍ന്ന് പറഞ്ഞുകഴിഞ്ഞു. എടുത്ത് പറയണമെങ്കില്‍ ഓരോ പാരഗ്രാഫിലും ഓരോന്നുണ്ട്. അക്കണക്കിന് നോക്കിയാല്‍ പോസ്റ്റിന്റെ നീളം ഇനീം കൂടിയിരുന്നെങ്കിലും ഞാന്‍ ഹാപ്പി.

ചെറുപ്പകാലത്തെ സ്കൂള്‍ജീവിതത്തിന്റെ നിറം പിടിപ്പിച്ച ഓര്‍മ്മകളിലേക്കാണ് നന്ദന്‍ അനായാസം കൂട്ടിക്കൊണ്ടുപോയത്.

സിനിമാപോസ്റ്റര്‍ നോക്കി വെള്ളമൊലിപ്പിച്ചും, പോസ്റ്ററിലെ സുകുമാരനും, മമ്മൂട്ടിക്കും മോഹന്‍ലാലിനും ചുണ്ടില്‍ ബീഡിക്കുറ്റി കുത്തിത്തിരുകിയും,.....എന്നിങ്ങനെയുള്ള ഒരുപാട് സംഭവങ്ങള്‍ ഒറ്റയടിക്ക് കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

കത്ത് പൊട്ടിച്ച് വായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പലപ്പോഴും ചിരി പൊട്ടി.

"ഏയ് എന്താ അവിടെ..? ക്ലാസ്സില്‍ പോണില്ലേ...?" എവിടെ നിന്നോ ഒരശീരി. ആരാണ്.....? കര്‍ത്താവായിരിക്കുമൊ?

അത്രയും ആയപ്പോഴേക്കും എല്ലാ നിയന്ത്രണങ്ങളും പോയി. ചിരിയുടെ മൂര്‍ദ്ധന്യത്തില്‍ നിര്‍ത്തിയതിനുശേഷം വേദനയുടെ പടുകുഴിയിലേക്കുള്ള വീഴ്ച്ചയ്ക്ക് ആഘാതം വളരെക്കൂടുതലായിരുന്നു.

ഇനിയും എഴുതൂ ഇത്തരം അനുഭവങ്ങള്‍. ആസംസകള്‍.

ഇസാദ്‌ May 15, 2008 2:50 PM  

നന്ദന്‍,

വളരെ നന്നായിരുന്നു. ആദ്യം ചിരിച്ചു മറിഞ്ഞെങ്കിലും അവസാനം വേദനിപ്പിച്ചു കളഞ്ഞു. നല്ല വിവരണം. ഒഴുക്കുള്ള എഴുത്ത്. കല്പറമ്പ് സ്കൂളില്‍ പഠിച്ചിരുന്ന ആ പഴയകാലം ഓര്‍മ്മ വന്നു.

എല്ലാ ഭാവുകങ്ങളും ...

ഒരു വെള്ളാങ്കല്ലൂര്‍ക്കാരന്‍ ..

രുദ്ര June 8, 2008 12:15 PM  

പ്രണയലേഖനം എഴുതിയും വായിച്ചും തഴമ്പുവന്നെങ്കിലും ആ കുഞ്ഞിചങ്കിന്റെ പെടപ്പ് ആസ്വദിച്ചു:)
പെട്ടെന്നോര്‍മ്മ വന്നത് ഷെയര്‍ ചെയ്തോട്ടെ. യൂണി.എക്സാമിന് എല്ലാവരും തിരക്കിട്ട് പഠിക്കുന്ന സമയം. ശീലമില്ലാത്ത പണി ചെയ്യുന്നതിന്റെ ബോറടി മാറ്റാന്‍ ഇടയ്ക്കിടെ പയ്യന്‍സുമായി നോട്ട്സ് എക്സ്ചേഞ്ച് ചെയ്യാന്‍ ഡിപാര്‍ട്മെന്റില്‍ പോവും (പഠിപ്പ് കേമമായതോണ്ട് ആരുടെ കയ്യിലും മുഴുവനായിട്ട് നോട്ട്സ് കാണില്ല) അന്ന് പോയി തിരിച്ച് വന്നവരുടെ കയ്യില്‍ അവര് ഇടയ്ക്ക് വെച്ച് പൊട്ടിച്ചുവായിച്ച കൂട്ടുക്കാരിയ്ക്കെഴുതിയ പഞ്ചാരലേഖനം ഉണ്ടായിരുന്നു, കൂടെ ഒരു വെല്‍ വെറ്റ് ഹാര്‍ട്ടും. അവര്‍ ഹോസ്റ്റലില്‍ എത്തിയപാടെ അനൌണ്‍സ്മെന്റ് വന്നു ക്ലാസ്മേറ്റ്സ് 79-ല്‍ എത്താന്‍. ബുക്ക് വലിച്ചെറിഞ്ഞ് ഓടാന്‍ ഒരു കാരണം കാത്ത് നില്‍ക്കുന്ന എല്ലാവരും പാഞ്ഞെത്തി. അവിടെ ഹീറോയിന്‍ തളര്‍ന്നുകിടക്കുന്നു. കത്ത് ഭാവാഭിനയത്തോടെ പലരും വായിക്കുന്നു. പിരിയാന്‍ നേരത്ത് ഹീറോയിന്‍ പറയുന്നു “ന്റെ റബ്ബേ. എനിക്കാദ്യായിട്ട് കിട്ടിയ പ്രേമലേഖനം തമാശയ്ക്കായി പോയല്ലോ”ന്ന്

ബഷീര്‍ വെള്ളറക്കാട്‌ July 6, 2008 11:53 AM  

വായിച്ചു.. രസിച്ചു.. അവസാനം ദു:ഖമയമായി അവസാനിച്ചു. പിന്നെ അനില്‍ ശ്രീ പറഞ്ഞപോലെ ഒരു അരുതായ്മ തോന്നുന്നു..

anilsree said,
>> ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ഒരു അരുതായ്ക. അകാലത്തില്‍ അപകടപ്പെട്ടു മരിച്ച ഒരു യുവതിയുടെ പഴയ പ്രേമകഥ, ഇത് ആ യുവതിയുടെ ഭര്‍ത്താവിന്റെയോ മകന്റെയോ സ്ഥാനത്തിരുന്ന് വായിച്ചാലുള്ള ഒരു അസ്വസ്ഥത.. എനിക്ക് തോന്നിയത് എല്ലാവര്‍ക്കും തോന്നണമെന്നില്ല... യാഥാര്‍ത്യം ആകുമ്പോള്‍ എഴുതുമ്പൊള്‍ അത് കൂടി ശ്രദ്ധിച്ചാല്‍ നന്ന് <<

signed on this opinion

ചെറിയനാടന്‍ October 18, 2008 12:13 PM  

നന്ദൂ,

ചിരിയിലും ഒരു കണ്ണീരിന്റെ നനവ്....

Sankar October 21, 2008 4:11 PM  

വളരെ നന്നായിരിക്കുന്നു.
ഒരു വല്ലാത്ത ഫീലിംഗ് മൊത്തം വായിച്ചപ്പോള്‍.
u r great
ഒരുകാര്യം അറിയനുടയിരുന്നു.
ആ കത്ത് കവറിലാക്കി ആയ പെണ്‍കുട്ടിക്ക് കൊടുത്തോ? അതോ മുക്കിയോ?

ഗൗരിനാഥന്‍ February 1, 2009 12:32 PM  

കൊള്ളാം വായിക്കാന്‍ രസംണ്ട്

മുണ്ഡിത ശിരസ്കൻ February 2, 2009 8:51 PM  

എന്റമ്മോ...ഒറ്റ പിടത്താരുന്നു. തീർന്നിട്ടേ എഴുന്നേറ്റുള്ളൂ.
എന്നാ പറയാനാ. എന്റെ മാഷേ ഭയങ്കരം.
എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു.

ഒരു രക്ഷേമില്ല. ഒന്നു കൂടി വായിക്കണം. ഭാര്യ പുറകിൽ നിന്ന് കുറേ നേരം ബഹളം വെച്ചിട്ടൊടക്കിപ്പോയി. ഹോ കൊറേ സെപിയ ടോൺ ഇമേജ് മനസ്സിക്കേറി വന്നതാ. അവൾ മുഴുവൻ കൊളമാക്കി.

jyothi March 6, 2009 7:48 PM  

nandan,

aadyamayalla ivide..ithu vare comments ezhuthiyittilla enneyullu...but this one ezhuthathiriykkan vayya ennu thonni.....lakshmiyum sanjayanum....aa prayam kazhinja ellavarkkum oru quick rewind aayi ennu manaislayikanumallo...iniyum dharalam ezhuthu.....

മാഹിഷ്‌മതി December 5, 2009 3:28 PM  

ഹൃദ്യം

മാനസ December 6, 2009 6:15 PM  

വിവരണം വായിച്ചു ,കത്ത് വായിക്കുന്ന രണ്ടാളുടെയും ചിത്രം മനസ്സില്‍ തെളിഞ്ഞപ്പോള്‍ ചിരി വന്നെങ്കിലും........
അവസാനം വായിച്ചപ്പോള്‍ ശരിക്ക് സങ്കടായി കേട്ടോ..... :(

nainachan February 7, 2010 11:48 AM  

ponnu nandetta...... othiri rasippichittu vishamippichallo.. aatte, nammude sajayanu enthu sambhavichu?

nainachan February 7, 2010 11:48 AM  

ponnu nandetta...... othiri rasippichittu vishamippichallo.. aatte, nammude sajayanu enthu sambhavichu?

M.D.Sudhish Kumar May 3, 2010 5:56 PM  

nandha.........

pazhaya kalathe aa varayitta pepparayhu kondathu vayichu...

innu simminte kallam, nee pre- paidayallum post paidayallum pedapadupettallum avar randallumallathe vereyarrum arriyan pokunnilla, orupakshe kendram tapper and taped ayal mathram ..... postukal odiyunathu kseb ku mathramalla pazhaya ormakkalkum nashttam thanne ......

ormmakle thannikku vakkukallil pakartham girishino ee nimishangale ormakalilleku kadathividam pakshe pazhaya ormakale punaravahikan mathram jalavidhyakudukukal undo kayil........sudhish haritha...

റിയാസ് (മിഴിനീര്‍ത്തുള്ളി) October 19, 2010 1:14 AM  

നന്ദേട്ടാ...
അടിപൊളി...ഇത് വായിച്ചു കൊണ്ടിരുന്നപ്പോള്‍ അറിയാതെ ഞാനും ഒരു ഒമ്പതാം ക്ലാസുകാരനായി മാറി...നമ്മുടെ ജീവിതത്തിലുണ്ടായിട്ടുള്ള ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങള്‍ മറ്റൊരു തരത്തില്‍ മറ്റൊരു രീതിയില്‍ നമ്മള്‍ വായിക്കാനിടയായാല്‍
ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ ഊഹിക്കാനാകുമോ...?അതു എഴുതി ഫലിപ്പിക്കാനാകുമോ...?എനിക്കതിനു കഴിയില്ല..കാരണം ഞാനിപ്പോ അങ്ങിനെയൊരവസ്ഥയിലാ...
ഒരായിരം നന്ദി...

ക്ഷണിക.. July 15, 2011 10:08 AM  

നന്നായിട്ടുണ്ട് ...ഏട്ടാ ,
ഇഷ്ടപ്പെട്ടു. ആ എഴാം ക്ലാസുകാരന്റെ ചിന്തകള്‍ നിറം ചാര്‍ത്താതെ , വരച്ചിടാന്‍ ഏട്ടന് കഴിഞ്ഞിട്ടുണ്ട്.

ആശംസകള്‍

ക്ഷണിക.. July 15, 2011 10:08 AM  
This comment has been removed by the author.