Tuesday, June 3, 2008

കൊച്ചുത്രേസ്യയുടെ ക്രൂരകൃത്യം


കൊച്ചുത്രേസ്യ എന്റെ കളിക്കൂട്ടുകാരിയായിരുന്നു. നഴ്സറിമുതല്‍ നാലാം ക്ലാസ് വരെ സ്ക്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും, പിന്നെ കിഴക്കേ പറമ്പിലെ കശുമാവില്‍ തോപ്പില്‍ ഞങ്ങള്‍ കൂട്ടുകാരോടൊപ്പം കളിക്കാന്‍ കൂടുമായിരുന്ന കൂട്ടുകാരി. എന്റെ വീടിനടുത്തായിരുന്നു അവളുടെയും വീട്. ആറ് മക്കളുള്ള ഒരു കൃസ്ത്യന്‍ കുടുംബത്തിലെ അവസാന അംഗം. ആറ് മക്കളുള്ള ഒരു കുടുംബത്തിലെ അവസാന സന്തതിയാണല്ലോ ഞാനും. ഞങ്ങള്‍ക്ക് ഒരേപ്രായം. ഒന്നും മുതല്‍ മൂന്നാം കാസ്സുവരെ ഞങ്ങള്‍ ഒരേക്ലാസ്സിലായിരുന്നു.

ഒരു ദിവസം, മൂന്നാം ക്ലാസ്സില്‍ വെച്ച് നാലുമണിക്ക് സ്ക്കൂളും വിട്ട് വരികയായിരുന്നു ഞാന്‍. ക്ലാസ്സില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കൊച്ചു ത്രേസ്യ ഉണ്ടായിരുന്നില്ല എന്റെയൊപ്പം. അവള്‍ വരുന്നെങ്കില്‍ വരട്ടെ എന്നും വിചാരിച്ച് ഞാന്‍ നടന്നു.കാലത്ത് മുതല്‍ പിണക്കത്തിലായിരുന്നു ഞങ്ങള്‍. സ്ക്കൂളില്‍ നിന്ന് വീട്ടിലെക്കുള്ള് വഴിയില്‍, സ്ക്കൂളിനും കൊച്ചുവറീതേട്ടന്റെ റേഷന്‍ കടക്കും ഇടയില്‍ ചെറിയൊരു ഇടവഴിയാണ്. നീരോലിയും കമ്മ്യൂണിസ്റ്റ് പച്ചയും, മുളയും കാരമുള്ളും നിറഞ്ഞ ഇടവഴി. ഞാന്‍ നടത്തത്തിനിടെ ഇടവഴിയിലെത്തിയപ്പോള്‍.......അതാ കൊച്ചു ത്രേസ്യ ഇടവഴിയുടെ നടുക്ക്. പുസ്തകങ്ങള്‍ എല്ലാം താഴെവെച്ചിട്ടുണ്ട്. താഴെ പൂഴിമണ്ണില്‍ നിന്നും മാണ്ണു വാരിയെടുത്ത് ചെറിയൊരു തിണ്ട് (തിട്ട) ഉണ്ടാക്കുന്നു.

"എന്തൂട്ടണ്ടി ത്രേസ്യേ നീ ഒണ്ടാക്കണത്?"

"ശ്ശ്ശ്" അവള്‍ ചുണ്ടുവിരല്‍ ചുണ്ടില്‍ വെച്ച് ശബ്ദമുണ്ടാക്കി.

ഞാനവള്‍ ചെയ്യുന്നതെന്താണെന്ന് നോക്കി. വഴിയുടെ നടുക്ക് മണ്ണ് വടിച്ചു കൂട്ടി ചെറിയൊരു തിട്ട് ഉണ്ടാക്കി അതില്‍ ചെറിയ കുപ്പിച്ചില്ല്, കാരമുള്ള് എന്നിവ മുന മുകളിലേക്കായ് കുത്തിനിര്‍ത്തുന്നു, എന്നിട്ട് തിട്ടിന്റെ പരിസരം പരിസരത്തെ ഇലകള്‍ കൊണ്ട് മൂടുന്നു. ആരു നോക്കിയാലും അവിടെ അങ്ങിനെ ഒരു ചതി ഒളിഞ്ഞിരിക്കുന്നത് കാണില്ല.

"എന്തിനണ്ടീ ഇങ്ങനെ ചെയ്യണ്? ആരെടെങ്കിലും കാലിമ്മേ കുപ്പിച്ചില്ല് കേറില്ലേടീ?"

കൊച്ചുത്രേസ്യ എന്നെ കലിപ്പിച്ചൊന്നു നോക്കി എന്നിട്ടു പറഞ്ഞു.

"കേറട്ടെ, കേറാന്തന്ന്യാ ഇത് വെച്ചത്. ആ പണ്ടാറക്കാ‍ലീടെ കാലുമ്മത്തന്നെ ഇദ് കേറണം"

"ആരാ‍ണ്ടി?? ആര്ടെ കാലുമ്മേ?"

"മേരിടീച്ചറ്ടെ..ആ ശ്ശവീടെ കാലുമ്മേ ഇന്ന് കുപ്പിച്ചില്ല് കേറും" കൊച്ചുത്രേസ്യ എഴുന്നേറ്റു.

"അപ്പ നെനക്ക് ഇന്നും അടികിട്ട്യാ?"

"ഉം" കൊച്ചുത്രേസ്യ മുഖം കുനിച്ചു. അവസാന ഉണക്കയിലയും വിരിച്ചിട്ടു.

"ആ.." ഞാന്‍ പറഞ്ഞു. " പാകായള്ളോ, നിനക്ക് പാകായള്ളൊ"

"നീ പോഡക്കേ, നോക്കിക്കോ ആ പണ്ടാറക്കാലി നാള്‍ ഉസ്ക്കൂളില് വരില്ല്യ"

കുപ്പിച്ചില്ല് നിറച്ച ആ തിട്ട് കണ്ടിട്ട് എനിക്കെന്തോ പേടി തോന്നി. അങ്ങനൊന്നും വേണ്ടാന്നൊരു തോന്നല്‍. ഞാന്‍ കൊച്ചുത്രേസ്യയോടു പറഞ്ഞു

"വേണ്ടഡെണ്ണ്യേ..ഇങ്ങനൊന്നും വേണ്ടാട്ടാ..പാപംണ്ടാവും"

"അപ്പൊ ന്നെ തല്ലീതൊ?"

"അത് നീ പഠിക്കാണ്ടാവും, അല്ലെങ്കി എന്തെങ്കിലും കൊഴപ്പം കാണിച്ചിട്ടാവും"

"അതിന് ഇങ്ങനെ തല്ലോ??" അവള്‍ കൈ നിവര്‍ത്തി കാണിച്ചു. വെളുത്ത കൈപ്പത്തിയില്‍ ചുവന്ന വരകള്‍. എനിക്ക് പാവം തോന്നി.

"എന്നാലും ഇങ്ങിനേ വേണോടീ..?? ഉം പോട്ടെ, ആരും കാണണ്ടാ..നീ ബാ..നമ്മുക്ക് പോവ്വം"

"നീ പൊക്കോ, എന്നെന്തിനാ വിളിക്കണത്" അവള്‍ ചീറി.

എനിക്കെന്തോ കൊച്ചുത്രേസ്യയുടെ കയ്യിലെ പാടുകള്‍ കണ്ടപ്പോള്‍ സങ്കടം തോന്നി. ഒരുമിച്ചു വീട്ടില്‍ പോകാം എന്നു കരുതി വിളിച്ചതാണ്.

" നീ എന്നോട് പെണക്കല്ലേ? " അവള്‍ നിറുത്തുന്നില്ല " കാലത്ത് വല്ല്യ പോസു കാണിച്ച് പോന്നതല്ലേ, ഒറ്റക്ക് പോയാ മതി, ന്നെ കൂട്ടണ്ടാ"

സംഗതി ശരിയാണ്, ഞങ്ങള്‍ കാലത്ത് പിണങ്ങിയതാണ്. അവള്‍ തന്നെയായിരുന്നു കാരണം. രാവിലെ ഞങ്ങളൊരുമിച്ച് വീട്ടില്‍ നിന്നും ഒരുമിച്ച് സ്കൂളിലേക്കിറങ്ങിയതായിരുന്നു. രണ്ട് കൈതോടൂം ഒരു പാടവും കഴിഞ്ഞ് കോലോത്തെ കയറ്റം കയറുമ്പോളായിരുന്നു എതിരെ കളപ്പുരയ്ക്കലെ കണ്ണപ്പനപ്പൂപ്പന്‍ വരുന്നത്. ഞങ്ങളെ കണ്ടപാടെ അപ്പൂപ്പന്‍ പറഞ്ഞു :

"എടാ എവടെക്കണ്ടാ ന്ന്? ഇന്ന് ഉസ്ക്കൂളില്ല്യാ"

ഞാനും കൊച്ചുത്രേസ്യയും മുഖത്തോടു മുഖം നോക്കി. എന്തേ എന്നര്‍ത്ഥത്തില്‍ ഞാന്‍ അപ്പൂപ്പന്റെ മുഖത്തു നോക്കി.

"നിങ്ങടെ ഹെഡ് മാഷ് ടെ പട്ടി ചത്തു. അതോണ്ട് ഇന്ന് ഉസ്ക്കൂളില്ല്യാത്രെ"

"നേരാണൊ? " ഞാന്‍ സംശയം തീരാതെ വീണ്ടും നോക്കി

"അതേടാ.. ഇന്ന് പേപ്പറിലും ഉണ്ടാര്‍ന്ന്"

"ആഹാ! അപ്പടീ കൊച്ചുത്രേസ്യേ ഇന്ന് ഉസ്ക്കൂളുണ്ടാവില്ല്യ" എനിക്കു സന്തോഷായി.

" അതന്നേടാ ഇന്ന് കൊറേ കളിക്കാം" കൊച്ചുത്രേസ്യക്കും സന്തോഷം

ഞങ്ങള്‍ തിരിച്ച് കോലോത്തെ ഇറക്കം ഇറങ്ങി പാടവും തോടും കടന്ന് എന്റെ വീടിനടുത്തെത്തി. വടക്കേപ്പുറത്തെ കയറ്റത്തെത്തിയപ്പൊള്‍ അമ്മ വടക്കോറുത്ത്.

" എന്താടാ പോന്നേ? ഇന്ന് ഉസ്ക്കൂളില്ലേ?"

" ഇല്ല്യമ്മേ ഇന്ന് ഉസ്ക്കൂളില്ലാന്ന് കളപ്പുരക്കലെ അപ്പാപ്പന്‍ പറഞ്ഞു"

"അതെന്തേടാ?"

"അതേയ്, ഞങ്ങടെ ഹെഡ് മാഷ് ടെ പട്ടി ചത്തൂന്ന്. അതോണ്ട് ഇന്ന് സ്ക്കൂളില്ലാത്രെ"

ഞാനത് പറഞ്ഞുതീര്‍ന്നതും അമ്മ വേലിയില്‍ നിന്ന് ഒരു നീരോലി വടി ഒടിക്കാന്‍ തുടങ്ങിയതും ഒപ്പം

" പൊക്കേളൊ ചെക്കാ, ഓരോരുത്തര് ഓരോന്ന് പറയണത് കേട്ട് പോന്നോളും. മാഷ് ടെ പട്ടി ചത്തേനെന്തിനണ്ടാ ഉസ്ക്കൂളു മൊടക്കണത് "

ഇതെന്തെര് പ്രാന്താ?! അപ്പാപ്പന്‍ പറയണ് സ്ക്കൂളില്ല്യാന്ന്, അമ്മ അതിനെന്തിനാ ചൂടാവണത്? എനിക്കാകെ ആശയക്കുഴപ്പമായി. ഞാന്‍ കൊച്ചുത്രേസ്യയെ നോക്കി. അവളാണെങ്കില്‍ എനിക്കടി കിട്ടുമ്പോ അവള്‍ക്കും കിട്ടോന്ന് പേടിച്ച് എങ്ങോട്ടോടണം എന്ന് ആലോചിക്കുകയാണ്.

"എന്തൂട്ടണ്ടാ കുന്തം വിഴുങ്ങ്യമാതിരി നിക്കണ്. ഉസ്ക്കൂളില്‍ പോടാ....ഓടടാ.." അമ്മ വടി വീശി.

ഞാനോടി, കൊച്ചുത്രേസ്യ പിന്നിലൂടെ ഓടി. പാടവും കൈതോടും മൂന്നാമത്തെ പ്രാവശ്യം കടന്നു. (ഇത്തവണ ഒറ്റച്ചാട്ടത്തിന് തോടു കടന്നു) റോഡിലെത്തി.

എനിക്കാണെങ്കില്‍ സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു. അപ്പാപ്പന്‍ പറഞ്ഞ നുണ വിശ്വസിച്ച് തിരിച്ച് വീട്ടീല്‍ പോയതിന്റെ നാണക്കേടു വേറെ. സ്ക്കൂളിലെത്തുമ്പോള്‍ നേരം വൈകുമോ എന്ന പേടി വേറെ..

" ആ അപ്പൂപ്പനെ കണ്ടാല്‍ ഞാന്‍..." ഞാന്‍ കലിയിളകി പറഞ്ഞു.

" നീയെന്തിനാ അത് വിശ്വസിക്കാന്‍ പോയെ?" കൊച്ചു ത്രേസ്യ

"പിന്നെ, ഇങ്ങനൊക്കെ പറഞ്ഞാല്..?"

" ഞാന്‍ അപ്പളേ പറഞ്ഞില്ലെഡാ മോനെ അത് നൊണയാവൂന്ന്"

"പോടി കൊരങ്ങത്തിമോറി, നീയെപ്പളണ്ടി അത് പറഞ്ഞത് " എനിക്ക് ദേഷ്യവും സങ്കടവും സഹിക്കാനായില്ല. 'സ്ക്കൂളില്ല എന്നു കേട്ടപ്പോള്‍ എന്റെ കൂടെ ചാടിത്തുള്ളി വന്നതാണ്. എന്നിട്ടിപ്പോ'

" നീ പോടാ കൊരങ്ങാ..പോത്തേ.."

" പോഡീ, നീയെന്റെ കൂടെ വരണ്ടാ..." എനിക്കും വാശിയായി.

" പോഡക്കേ, ഞാന്‍ റോട്ടീക്കൂടെണ് നടക്കണത്..നിന്റെ കൂടെല്ലല്ലോ."

"എന്റൊപ്പം വരണ്ട...നീ വേറെ പൊക്കോ.."

" ഞാന്‍ ഇതീക്കൂടെ നടക്കും.." അവള്‍ക്കും വാശി

" നീയിനി എന്റെ കൂടെ വരണ്ട. ഒറ്റക്കു പോയാ മതി. ഇനി മിണ്ടില്ല്യ നിന്നോട്"

അതും പറഞ്ഞ ഞാന്‍ ഓടി സ്ക്കൂളിലേക്ക്. ഇടക്ക് അവള്‍ എന്റെ പിന്നാലെ ഓടുന്നുണ്ടോ എന്ന് ഞാന്‍ തിരിഞ്ഞു നോക്കി. ഇല്ല. എന്നോട് പിണങ്ങിത്തന്നെ അവള്‍ നടന്നു വരികയാണ്.


'ശരിയാണ് കാലത്ത് പിണങ്ങിയതാ. വൈകുന്നേരമായപ്പോളേക്കും മിണ്ടാന്‍ വന്നു എന്നു അവള്‍ക്കു തോന്നും.' ഞാന്‍ ആലോചിച്ചു.

"അതിനു ഞാന്‍ പിണങ്ങിയില്ലല്ലോ" ഞാന്‍ ചമ്മലൊതുക്കാന്‍ ചുമ്മാ നമ്പറിട്ടു.

"ശ്ശൊ! മേരിടീച്ചര്‍ ആ വഴി വന്നാമതിയായിരുന്നു" കൊച്ചു ത്രേസ്യക്കു സംശയം..

അവളപ്പോഴും അവള്‍ ചെയ്ത ക്രൂരകൃത്യത്തിലായിരുന്നു. എനിക്കാണെങ്കില്‍ അവള്‍ ചെയ്തത് ശരിയല്ലാന്നും അത് ആരോടെങ്കിലും പറയണമെന്നും തോന്നി. വീടെത്തും വരെ ഞങ്ങളതേപ്പറ്റി ഒന്നും മിണ്ടിയില്ലെങ്കിലും വീട്ടില്‍ ചെന്നിട്ട് ഇത് അമ്മയോട് പറയണം എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. ആരോടെങ്കിലും പറയാന്‍ മുട്ടീട്ടു വയ്യ.

വീട്ടിലെത്തിയപാടെ ഞാന്‍ പുസ്തകകെട്ടു ചായ്പിലേക്കു വലിച്ചെറിഞ്ഞ് പടിഞ്ഞാമ്പറത്തേക്കു പോയി. അമ്മ മുറ്റത്തു നിന്ന് തെങ്ങിന്‍ പട്ട കീറുന്നു, അടുക്കളയിലേക്കുള്ള വിറകിന്.

"അമ്മേ അമ്മേ ഇന്നൊരു കാര്യണ്ടായി" ഞാന്‍ വലിയ വായില്‍ പറഞ്ഞു.

"എന്തൂറ്റണ്ടാ?" അമ്മ പട്ടയില്‍ നിന്നു കണ്ണെടുക്കാതെ ചോദിച്ചു.

"കൊച്ചുത്രേസ്യയില്ലേ അമ്മേ, അവള് മേരിടീച്ചര്‍ടെ കാല്മ്മേ കേറാന്‍ റോട്ടില്‍ കുപ്പിച്ചില്ല് വെച്ചു"

ഞാന്‍ ഒരു ക്രൂരകൃത്യം കണ്ടുപിടിച്ചെന്ന മട്ടില്‍ വിശദമായിപറഞ്ഞതും, കേട്ടയുടനെ വെട്ടുകത്തി താഴെയിട്ട് മുട്ടനൊരു പട്ടവടി എടുത്ത് അമ്മ എന്റെ നേരെ ഒരു ചാട്ടം.

"പൊക്കോളോ ചെക്കാ..ഓരൊ മാപ്പിളിച്ചിപിള്ളാര് കുരുത്തക്കേട് കാണിക്കണോടൊത്ത് നോക്കിനിന്നോളും... നിനക്ക് എന്തിന്റെ കൊഴപ്പണ്ടാ അസത്തേ..."

മുറ്റത്ത് നിന്നിരുന്ന ഞാന്‍ ഇറയത്തേക്ക് ഒരൊറ്റ ചാട്ടം. വേഗം ഉമ്മറത്തേക്ക് ഓടി.

'ഇതെന്തൊരു കൂത്താ! കൊഴപ്പം മുഴോന്‍ ഉണ്ടാക്കീത് കൊച്ചുത്രേസ്യ. എന്നിട്ടിപ്പൊ എന്തിനാ എന്റെ മെക്കട്ട് കേറണേ? ഈ അമ്മക്കിത് എന്തിന്റെ സൂക്കേടാ?!'

അതും ആലോചിച്ച് ഞാന്‍ അകത്തേക്ക് കയറി ഷര്‍ട്ടും ട്രൌസറും മാറി. മൂടു കീറിത്തുടങ്ങിയ ഒരു ട്രൌസറെടുത്തിട്ടു. ബട്ടന്‍സ് പോയ ഭാഗം പിണച്ചുകുത്തി.

ഞാന്‍ അടുക്കളയിലേക്ക് നീങ്ങി. നല്ല ഓട്ടടയുടെ മണം!!

അടുക്കളയുടെ കട്ടിളപ്പടിയില്‍ നിന്ന് പതിയാമ്പുറത്തേക്ക് നോക്കിയപ്പോള്‍ അടുപ്പില്‍ വച്ച മണ്‍ചട്ടിയില്‍ നിന്ന് ആവി പറക്കുന്നു. താഴെ തറയിലിരുന്നു ചേച്ചി വാഴയിലയില്‍ അട പരത്തുന്നു.

"ചായ ആയാ?" ഞാന്‍ പരമാവധി ദൈന്യം കലര്‍ത്തി ചോദിച്ചു.

"ഇല്ല്യ. അട അടപ്പത്തു വെച്ചേ ഉള്ളൂ. അതെറക്കിട്ടുവേണം ചായേടെ വെള്ളം വെക്കാന്‍" ചേച്ചി

അട ആകാന്‍ ഇത്തിരി നേരമെടുക്കുമെന്ന് മനസ്സിലായി ഞാന്‍ ഉമ്മറത്തേക്കു ചെന്നു. അപ്പുറത്തെ ജോസഫിന്റെ പറമ്പില്‍ സാനിയും, ജോസും, ജോസഫും കൊച്ചുത്രേസ്യയും,ഷൈനിയും, കൊച്ചുറാണിയും കശുമാവിന്‍ മേല്‍ കയറികളിക്കാന്‍ പോകാണ്. ഞാനോടി കശുമാവിന്‍ തോപ്പിലെത്തി, ഒരു കൊമ്പില്‍ ഞാന്നു കേറി. ഞങ്ങള്‍ ആണ്‍പിള്ളാര്‍ എല്ലാവരും കശുമാവിന്റെ ചാഞ്ഞുകിടക്കുന്ന കൊമ്പില്‍ കയറി കളിക്കാന്‍ തുടങ്ങി. കൊച്ചുത്രേസ്യയും, ഷൈനിയും കൊച്ചുറാണിയും മാവില്‍ കേറാനാകാതെ താഴെ നില്‍ക്കുന്നു.

"ഞങ്ങളും കേറട്ടടാ." പെണ്‍സംഘം ചോദിച്ചു.

"വേണ്ട വേണ്ടാ..നിങ്ങള് പെണ്ണങ്ങളാ മാവീകേറണ്ടാ" ജോസഫ് കളിയാക്കി.

"എന്താ കേറിയാല്? "

ഇടിവെട്ട് ചോദ്യം കൊച്ചുത്രേസ്യയൂടെതാണ്.

" ഉം കേറും കേറും...പോട്യണ്ണേ" ഞങ്ങള്‍ കളിയാക്കി.

" എന്നാ കേറീറ്റ് തന്നെ കാര്യം" കൊച്ചുത്രേസ്യ പാവാട മുറുക്കിക്കെട്ടി മാവിന്റെ ചാഞ്ഞ കൊമ്പില്‍ കൈ വെച്ചു.

"വേണ്ടടെണ്ണ്യേ...നീ കേറമ്പോണ്ടാ" ഷൈനിയും കൊച്ചുറാണിയും നിരുത്സാഹപ്പെടുത്തിനോക്കി.

പിന്നെ നോക്കുമ്പൊള്‍ കണ്ടത് ചാഞ്ഞ കൊമ്പിലൂടെ കശുമാവില്‍ കയറുന്ന കൊച്ചുത്രേസ്യയെയാണ്. ഞങ്ങള്‍ ആണ്‍പിള്ളാര്‍ കയറുന്ന വേഗതയൊടെ കൊച്ചുത്രേസ്യ മാവില്‍ കയറി കൊമ്പില്‍ ഇരുപ്പുറപ്പിച്ചു.

ഞങ്ങള്‍ ആണ്‍പിള്ളേര്‍ പെട്ടെന്ന് താഴെയിറങ്ങി, കൊമ്പിലിരിക്കുന്ന കൊച്ചുത്രേസ്യയെ നോക്കി വലതു കൈ പൊക്കി പാടാന്‍ തുടങ്ങി.

"പെണ്ണ് മരം കേറി..
പെണ്ണിന്റെ മാപ്പിള തീ കോരി

പെണ്ണ് മരം കേറി..
പെണ്ണിന്റെ മാപ്പിള തീ കോരി"

*******************************

വര്‍ഷങ്ങള്‍ ഒരു പാടു കൊഴിഞ്ഞു. കുറച്ചു നാള്‍ മുന്‍പ് മഹാ നഗരത്തില്‍ നിന്നൊരു മുക്തി കിട്ടി നാട്ടില്‍ വന്നു. പൈങ്ങോട്ടിലെ ഇടവഴികളിലൂടെ കുറച്ചു നടന്നു തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

“ഡാ എവിടെപോയെടാ..”

ആരാണെന്നറിയാന്‍ തിരിഞ്ഞു നോക്കി. മുറുക്കി തുപ്പിയ ചെമ്പരത്തിവേലിക്കപ്പുറം മുഷിഞ്ഞ മാക്സിയില്‍ കൊച്ചുത്രേസ്യ.

“ആഹ് നീയിതെപ്പോ വന്നൂ?”

“ ഞാന്‍ ഇന്നലെ ഉച്ചെരിഞ്ഞ് വന്നൂടെക്കേ? നീയിപ്പാ ബാംഗ്ലൂരണ്ടാ? എപ്പളാ വന്നത്?“

“ആഹ്. ഞാന്‍ ശനിയാഴ്ചയെത്തി. “ ത്രേസ്യയെ ഒരുപാടു നാളായിരിക്കുന്നു കണ്ടിട്ട്. സന്തോഷം തോന്നി.

“നിന്റെ കല്ല്യാണായില്ലേടാ?”

“ഏയ്?” ഞാന്‍ ഒന്നു ചിരിച്ചു

“ഇനി എപ്പഴണ്ടാ? ദേ എന്റെ രണ്ടാമത്തെ ക്ടാവ് അഞ്ചാം ക്ലാസ്സിലായി”

കുറച്ചുനേരം കൂടി സംസാരിച്ചു നിന്ന് ഞങ്ങള്‍ പിരിഞ്ഞു.

“ഡാ..” അവള്‍ തിരിഞ്ഞു നിന്നു വിളിച്ചു. ഞാന്‍ എന്താ എന്നര്‍ത്ഥത്തില്‍ നോക്കി.

“ഡാ എന്നെ കല്ല്യാണത്തിന് വിളിക്കണട്ടാ.. മറക്കല്ലേ..”

“പിന്നേടി, ഞാന്‍ മറക്കോ?” ചിരിച്ചു കൈവീശി ഞാന്‍ വീട്ടിലേക്കു നടന്നു.

വടക്കേപ്പറത്തുകൂടി അടുക്കളവാതില്‍ വഴി അകത്തേക്കു കടന്നു. അടുക്കളയില്‍ നിന്ന് ആ മണം വന്നു. വെന്ത ഓട്ടടയുടെ മണം. ഞാന്‍ അടുപ്പിലേക്കു നോക്കി. അടുപ്പിനുമുകളില്‍ മണ്‍ചട്ടിയില്‍ നിന്നു ആവി പറക്കുന്നു.

.

60 comments:

നന്ദകുമാര്‍ June 3, 2008 7:10 PM  

കൊച്ചുത്രേസ്യ എന്റെ കളിക്കൂട്ടുകാരിയായിരുന്നു. എന്റെ വീടിനടുത്തായിരുന്നു അവളുടെയും വീട്. ആറ് മക്കളുള്ള ഒരു കൃസ്ത്യന്‍ കുടുംബത്തിലെ അവസാന അംഗം.ഞങ്ങള്‍ക്ക് ഒരേപ്രായം.

കൊച്ചുത്രേസ്യയെക്കുറിച്ചുള്ള ഒരു ഓര്‍മ്മ.

പ്രിയ ഉണ്ണികൃഷ്ണന്‍ June 3, 2008 7:22 PM  

ഇരിക്കട്ടെ ഒരു തേങ്ങ എന്റെ വക

യെന്തരണ്ണാ ഓര്‍മ്മകളൊക്കെ അങ്ങനെ വട്ടമിടാണല്ലോ, നന്നായി ട്ടാ

തോന്ന്യാസി June 3, 2008 7:27 PM  

പെണ്ണ് മരം കേറി..
പെണ്ണിന്റെ മാപ്പിള തീ കോരി

പെണ്ണ് മരം കേറി..
പെണ്ണിന്റെ മാപ്പിള തീ കോരി"


ഒരുപാട് പാടീട്ടുള്ള പാട്ടാണിത്........

പക്ഷേ പോസ്റ്റില്‍ എന്തോ ഒരു ഇതില്ല, മരത്തില്‍ കയറീട്ടെന്തു സംഭവിച്ചു?
പറയൂ എഴുത്തുകാരാ............

എന്തായാലും വന്നതല്ലേ ഒരു തേങ്ങ എന്റെ വക ദാ..

((((((((((ഠോ))))))))))

തോന്ന്യാസി June 3, 2008 7:30 PM  

ഞാന്‍ ടൈപ്പ് ചെയ്യുമ്പോ വന്ന് തേങ്ങ പൊട്ടിക്യേ...

ആ സാധനത്തിനെ ഇന്ന് ഞാന്‍....

ഹെയ്...വിട് നന്ദേട്ടാ...ന്നെ വിട്..

സന്ദീപ് കളപ്പുരയ്ക്കല്‍ June 3, 2008 8:38 PM  

മേരി ടീച്ചര്‍ കിടങ്ങില്‍ വീണോ ?

കൊച്ചു ത്രേസ്സ്യക്ക് തല്ല് കിട്ടിയോ ?
എന്നാലും ചേട്ടാ......എന്തൊരു ഓര്‍മ്മ.....
"ആ ഇടവഴിയില്‍ മുള ഉണ്ടായിരുന്നോ....." ഹി ...ഹി ....ഹി...നല്ല രസമുണ്ട്...

"അപ്പൂപ്പന്‍” നിങ്ങളേം പറ്റിച്ചു അല്ലേ...

ശ്ശോ...ഇതു വായിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ പറ്റിയില്ല. പെട്ടെന്ന് എന്തോ സംഭവിച്ചപോലെ... തിരിഞ്ഞു നോക്കിയപ്പോള്‍ ചുറ്റിലും എന്‍റെ സഹപ്രവര്‍ത്തകര്‍....

ചിരി എന്നിലൂടെ പുറത്തേക്കൊഴുകിയത് അപ്പോഴാണ് ഞാനറിയുന്നത്.

ചമ്മിയ മുഖവുമായി വേഗം തന്നെ എക്സ്പ്ലോറര്‍ ക്ലോസ് ചെയ്തപ്പോളേക്കും അവരുടെ കൂട്ടചിരി അവിടെ മുഴുവനും പരന്നിരുന്നു.....

G.manu June 4, 2008 10:22 AM  

ബാല്യസ്മൃതികളുടെ തൂവല്‍‌സ്പര്‍ശമുള്ള അതി മനോഹരമായ പോസ്റ്റ്.

നാടന്‍ ഡയലോഗുകള്‍ പലതവണ വാ‍ായിച്ചു.. നിഷ്കളങ്ക ബാല്യത്തിലേക്ക് ഒന്നു തിരിച്ചുപോയി മാഷേ..

സെയിം പഞ്ചില്‍ അടുത്തത് വേഗമിട്....

jyothi June 4, 2008 10:48 AM  

മരത്തില്‍ കയറാനും വഴിയോരത്ത് ചതിക്കുഴി തീര്‍ക്കാനും ധൈര്യം കാണിച്ച കൊച്ചുത്രേസ്യ പിന്നീടുള്ള ജീവിതത്തിലും അതു നിലനിര്‍ത്തിയോ....

നല്ലൊരു ഓര്‍മ്മ....

ഈ ഓര്‍മ്മയില്‍ ഒരു ബാല്യകാലതിന്റെ മുഴുവന്‍ നിഷ്കളങ്കതയും അനാവരണം ചെയ്യപ്പെടുന്നു....

‘വെന്ത ഓട്ടടയുടെ മണം..‘ ഇപ്പൊഴും ഇവിടൊക്കെ ഉള്ള പോലെ.......

payyans June 4, 2008 10:59 AM  

ചായ ആയാ?" ഞാന്‍ പരമാവധി ദൈന്യം കലര്‍ത്തി ചോദിച്ചു....അതെ ചായ ആയോ എന്നു ചോദിച്ചാല്‍ ദൈന്യത ആകില്ല...ഹൊ !!
കേറട്ടെ, കേറാന്തന്ന്യാ ഇത് വെച്ചത്. ആ പണ്ടാറക്കാ‍ലീടെ കാലുമ്മത്തന്നെ ഇദ് കേറണം"
...നല്ല നാട്ടു ഭാഷ .
"പൊക്കോളോ ചെക്കാ..ഓരൊ മാപ്പിളിച്ചിപിള്ളാര് കുരുത്തക്കേട് കാണിക്കണോടൊത്ത് നോക്കിനിന്നോളും... നിനക്ക് എന്തിന്റെ കൊഴപ്പണ്ടാ അസത്തേ..."

ഇതെന്നോ എന്റെ അമ്മ എന്നോടു പറഞ്ഞിരിക്കുന്നു.
'ഇതെന്തൊരു കൂത്താ! കൊഴപ്പം മുഴോന്‍ ഉണ്ടാക്കീത് കൊച്ചുത്രേസ്യ. എന്നിട്ടിപ്പൊ എന്തിനാ എന്റെ മെക്കട്ട് കേറണേ? ഈ അമ്മക്കിത് എന്തിന്റെ സൂക്കേടാ?!'

ഇതു ഞാന്‍ അമ്മയോടും ...ഹോ ഇതൊക്കെ എവിടേന്നു ഒപ്പിക്കുന്നു എന്തോ?

ശ്രീ June 4, 2008 11:36 AM  

നല്ല ഓര്‍മ്മക്കുറിപ്പ്, നന്ദേട്ടാ. ബാല്യകാലത്തിലൂടെ ഒന്നൂടെ യാത്ര ചെയ്ത പോലെ തോന്നി. ആ നാടന്‍ ശൈലിയും എഴുത്തിലെ ഒഴുക്കും... എല്ലാം നന്നായി.

ഒരു ഡൌട്ട്: അന്ന് ആ കുപ്പിച്ചില്ല് ആരുടെ കാലിലാ കേറിയത് എന്നന്വേഷിച്ചില്ലേ?

ഗുരുജി June 4, 2008 12:12 PM  

വെന്ത ഓട്ടടയുടെ മണം..ഓര്‍മ്മകളുടെ ആവി പൊങ്ങുന്നല്ലോ നന്ദൂ.......
അമ്മയെ കാണാന്‍ തോന്നുന്നു....

ഗുരുജി June 4, 2008 12:12 PM  

വെന്ത ഓട്ടടയുടെ മണം..ഓര്‍മ്മകളുടെ ആവി പൊങ്ങുന്നല്ലോ നന്ദൂ.......
അമ്മയെ കാണാന്‍ തോന്നുന്നു....

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി June 4, 2008 12:43 PM  

നന്നായിട്ടുണ്ട് നന്ദൂ .. നമ്മള്‍ നടന്നു നീങ്ങുന്നു വഴികളിലെല്ലാം നമ്മുടെ ആത്മാവിന്റെ ഒരു നുറുങ്ങ് നമ്മളുപേക്ഷിക്കുന്നു ....

അനില്‍ശ്രീ... June 4, 2008 1:05 PM  

ഇന്നലെ കണ്ടില്ല നന്ദു.. ഓര്‍മകള്‍ വളരെ നന്നായിരിക്കുന്നു,

ആ കശുമാവിന്റെ ചില്ലയിലാട്ടം. എത്ര നടത്തിയതാ..
അറിവില്ലാത്തവര്‍ക്ക് വേണ്ടി, കശുമാവിന്റെ ചെറിയ ചില്ലകളീല്‍ വരെ വലിഞ്ഞ് കയറാം, പെട്ടെന്നൊന്നും ഒടിഞ്ഞ് വീഴില്ല.

ഒ.ടോ.
കൊച്ചു ത്രേസ്യ എന്നത് നിങ്ങളുടെ നാട്ടിലും ഉണ്ടല്ലേ.. എല്ലാ കൊച്ചു ത്രേസ്യയും റ്റൈപ് ആണോ?

Kichu Vallivattom June 4, 2008 1:23 PM  

ശരിക്കും പഴയ ഓര്‍മകളിലേക്ക്‌ ഞാനും പോയി.
വായിക്കാന്‍ നല്ല രസമുണ്ട്...
ആ അപ്പുപന്റെ സ്ഥിരം പരിപാടിയാ അത്. എന്നേം പറ്റിച്ചിട്ടുണ്ട്.

Mittu June 4, 2008 1:29 PM  

ആ ടീച്ചറുടെ കാര്യത്തില്‍ ഒരു തീരുമാനം പറഞ്ഞില്ലാ... കുപ്പിച്ചില്ല് അവരുടെ കാലില്‍ കേറിയൊ??

നല്ലൊരു ഓര്‍മ്മകുറിപ്പ്...

പിരിക്കുട്ടി June 4, 2008 3:06 PM  

kochu threayamarellarum
ingane ano?
kusruthikal.......
njaanum oru maram keri anutto?

rahim teekay June 4, 2008 4:20 PM  

'ആരാണെന്നറിയാന്‍ തിരിഞ്ഞു നോക്കി. മുറുക്കി തുപ്പിയ ചെമ്പരത്തിവേലിക്കപ്പുറം മുഷിഞ്ഞ മാക്സിയില്‍ കൊച്ചുത്രേസ്യ.'

നന്ദേട്ടാ, ഹൃദയത്തില്‍ തൊട്ട അനുഭവം.

കൂടെക്കളിച്ച് ഒരുമിച്ചുപഠിച്ചുവളര്‍ന്ന പല പെണ്‍കുട്ടികളെയും ഇത്തരം മുഷിഞ്ഞ മാക്സിയില്‍ ഒക്കത്തൊരു കൊച്ചുമായി, വേലിക്കപ്പുറത്തുനിന്നു കണ്ടിട്ടുണ്ട്.

ചിലരുടെയെങ്കിലും, ദുരിതപര്‍വം താണ്ടിയ വിളര്‍ത്ത മുഖങ്ങളും നിര്‍ജ്ജീവങ്ങളായ കണ്ണുകളും മനസ്സില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഒപ്പം ഗതകാലസ്മരണയില്‍, പ്രസരിപ്പും ഓമനത്തവുമുണ്ടായിരുന്ന അവരുടെ മുഖങ്ങള്‍ വന്നുപോകും.

വീട്ടുകാര് 'ഭാരമിറക്കിവയ്ക്കാന്‍' ഒരുത്തനോടൊപ്പം 'പറഞ്ഞുവിടുന്ന' പാവം നാട്ടിന്‍പുറത്തെ പെണ്ണിലൊരുവള്‍.

നുറുങ്ങുകളായ അനുഭവങ്ങള്‍ കൊണ്ട് വലിയ വായനാവിരുന്നൊരുക്കുന്ന നന്ദേട്ടന് നന്ദി.

Rare Rose June 4, 2008 4:49 PM  

നന്ദന്‍ ജീ..,നിഷ്കളങ്ക ബാല്യത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലേക്കോടിയെത്തി...സാമര്‍ത്ഥ്യക്കാരിയായ ആ കൂട്ടുകാരിയെ പറ്റി നല്ല രസായി തന്നെ പറഞ്ഞിരിക്കണു....കൂടെ ആ നാട്ടുഭാഷയും..വായിച്ചു തീര്‍ന്നപ്പോള്‍ ഓട്ടടയുടെ മണം ഇപ്പോഴും മനസ്സില്‍ ബാക്കി നില്‍ക്കുന്നു....ആശംസകള്‍..:)

Kiranz..!! June 4, 2008 5:44 PM  

ഒരു ചേരന്‍ ലുക്ക് :)

..വീണ.. June 4, 2008 7:42 PM  

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം! നല്ല കുറിപ്പ്...

ഹാരിസ് June 4, 2008 8:34 PM  

" പോഡക്കേ, ഞാന്‍ റോട്ടീക്കൂടെണ് നടക്കണത്..നിന്റെ കൂടെല്ലല്ലോ."

ശ്രീലാല്‍ June 4, 2008 8:35 PM  

കമോണ്‍ നന്ദന്‍, മനോഹരമായിരിക്കുന്നു എഴുത്ത് !! ഓര്‍മ്മകള്‍ അക്ഷരങ്ങളില്‍, വരികളില്‍ തൊട്ട് പൊട്ടി വിരിയുന്നത് അറിയുന്നു ഇത് വായിക്കുമ്പോള്‍.

പാമരന്‍ June 4, 2008 9:50 PM  

മനോഹരം മാഷേ! എന്താ ഒരു്‌ എയ്ത്ത്!

ഗീതാഗീതികള്‍ June 4, 2008 11:40 PM  

കൊച്ചുത്രേസ്യ ആവശ്യപ്പെട്ടതു തന്നെ ഞാനും ആവശ്യപ്പെടുന്നു. എന്നേം കല്യാണത്തിനു വിളിക്കണം മറക്കരുത്.....

നല്ല പോസ്റ്റ് നന്ദകുമാര്‍.

അത്ക്കന്‍ June 5, 2008 1:32 AM  

കുഞ്ഞുന്നാളിലെ കുഞ്ഞോര്‍മ്മകള്‍ എന്റെ കുഞ്ഞു മനസ്സിനെ കൂടെയിരുത്തി.

നിഗൂഢഭൂമി June 5, 2008 8:14 AM  

കൂടെ പഠിച കൂട്ടുകാരികളെ തനി കിഴവികളായി കാനുംബൊല്‍ വിഷമം തൊന്നും

അനാഗതശ്മശ്രു June 5, 2008 9:59 AM  

ഈ പര്‍ വ്വത്തിലെ ഈ ഏട് ഇഷ്ടപ്പെട്ടു

ഹരീഷ് തൊടുപുഴ June 5, 2008 11:08 AM  

കൊള്ളാം മാഷെ, നന്നായിരിക്കുന്നു.
പക്ഷെ ആ ടീച്ചെര്‍ക്ക് എന്തു പറ്റിക്കാണും ആവോ?
പിന്നെ കൊച്ചുത്രേസ്യനെ പറ്റിയുള്ള വിവരണം മുഴുവനായില്ലാലൊ, ഇനിയും എഴുതൂ...

SUDHEESH KRISHNAN June 5, 2008 1:18 PM  

s cheta its not complet! something is missing but still i wonder that u hav such a large collectn of gud old memories! even i don hav that much! whr u kept al these things? in mind r wht? nyway thnx! keep it up.!!!!!!!!!!!!

നന്ദകുമാര്‍ June 5, 2008 2:45 PM  

പ്രിയക്കു നന്ദി പ്രിയയുടെ തേങ്ങയടിക്കും. അപ്പോ എന്റെ ബ്ലോഗില്‍ തേങ്ങയടിക്കാന്‍ ഒരു ചാന്‍സ് കിട്ടീല്ലേ? :-)

തോന്ന്യാസി, ആ പാട്ട് അവിടെയും മുണ്ടോ? കൊള്ളാലോ :-)എന്തുചെയ്യാം പതിവു എസ്സെന്‍സൊന്നും ചേര്‍ത്തില്ല അതാ‍ ഒരു ഇദില്ലാത്തത്

സന്ദീപേ, ചോദ്യങ്ങളൊന്നും പാടില്ല. നിന്റെ അപ്പൂപ്പന്‍ എന്നോട് ചെയ്ത ചെയ്ത് കണ്ടാ?!! ഇനി ഓഫീസിലിരുന്നു വായിക്കണ്ടാട്ടാ..:-)

ജി.മനുമാഷെ, എഴുത്തില്‍ നിങ്ങളെനിക്കൊരു അത്ഭുതമാണ്. നിങ്ങളെ ഞാന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടൊന്നു ചോയ്ച്ചാലും കൂടുതലാവില്ല. ഈ ഓര്‍മ്മകളും ഭാഷയും ഇഷ്ടപ്പെട്ടതില്‍ സന്തോഷം. :-)

ജ്യോതി, ഇതൊരു ഓര്‍മ്മക്കുറിപ്പാണ്, ജീവചരിത്രമല്ല. ഓര്‍മ്മകളിലെ ഒരു ചീള്. കൊച്ചുത്രേസ്യ ഇപ്പോഴുമുണ്ട് ഭര്‍ത്താവിനൊപ്പം, കുട്ടികളോടൊപ്പം.ഇനി ഓട്ടട ചുടുമ്പോള്‍ നമ്മളേ ഓര്‍ക്കണേ :-) നന്ദി വായനക്ക്

പയ്യന്‍സ്, ഒന്നും ഒപ്പിക്കുന്നില്ല, മനസ്സു തുറന്നിട്ടു പകര്‍ത്തുന്നു. അത്രേള്ളൂ. അവിടെ ചമയങ്ങളില്ല. നന്ദി.

ശ്രീ, ആ പരിപാടി പൈങ്ങോട് സ്ക്കൂളിലെ സകല വിരുതന്മാരും ചെയ്തിരുന്നതാണ്. പക്ഷെ അതുമൂലം കുപ്പിച്ചില്ല് കാലില്‍ കയറി എന്നാരും പറഞ്ഞു കേട്ടിട്ടില്ല. ആരെങ്കിലും നടന്നപ്പോളൊ അല്ലെങ്കില്‍ ആടോ, പശുവോ പോയപ്പോളോ അത് മൂടിപ്പോയിട്ടുണ്ടാകാം. നന്ദി വായനക്ക് :-)

ഗുരുജി, ഓട്ടട എല്ലാവര്‍ക്കും ഒരു നൊസ്റ്റാള്‍ജിയ ആണല്ലേ, :-) ഏതു ദരിദ്രന്റെ വീട്ടിലും കിട്ടുന്ന ഒരു പലഹാരമായിരുന്നു അത്. ഇപ്പോഴും അത് കണ്ടാല്‍ കൊതി തോന്നും, അതിനപ്പുറം പഴയ കാലത്തേക്കൊരു തിരിച്ചുപോക്കും. വായനക്ക് നന്ദി.

കെ.പി.സുകുമാരന്‍, ശരിയാണ്, ജീവിതം മറന്നിട്ടുപോയ മണല്‍ത്തരികള്‍. ഓര്‍മ്മകളിലേക്കോടിക്കയറിവരുന്ന നുറുങ്ങു ചിത്രങ്ങള്‍. ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.

അനില്‍ശ്രീ എന്റെ ബ്ലോഗ് മറന്നോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍. :-) മാവിലാട്ടം ഒരിക്കലും മറക്കില്ലല്ലൊ. കൊച്ചുത്രേസ്യകള്‍ ഏത് നാട്ടിലാ ഇല്ലാത്തത് എന്റെ അനിലേ :-) വായനക്ക് നന്ദി

കിച്ചു, ആഹാ നിന്നേം പറ്റിച്ചിട്ടുണ്ടോ ഹഹ! എങ്കിലും ആള്‍ക്ക് കുട്ടികളെ ഭയങ്കര ഇഷ്ടായിരുന്നു. നന്ദി വായനക്ക്

മിട്ടു, നീയെന്റെ അടി വാങ്ങിക്കും:-)ആവശ്യമില്ലാതെ ഓരോന്ന് ചൊയ്ചാലുണ്ടല്ലോ ആഹ്. ചോദ്യങ്ങളല്ലല്ലോ ഓര്‍മ്മകളല്ലേ പ്രധാനം. :-)

നന്ദകുമാര്‍ June 5, 2008 3:15 PM  

പിരിക്കുട്ടി, എല്ലാ കൊച്ചുത്രേസ്യമാരും അങ്ങിനെയാണൊ എന്നറിയില്ല :-) ഞാനറിയുന്ന ഈ കൊച്ചുത്രേസ്യ ഇങ്ങിനെയായിരുന്നു. പിന്നെ അധികം മരം കേറണ്ടട്ടാ, ആ പാട്ട് ഓര്‍മ്മയില്ലേ..’പെണ്ണ് മരം കേറി...” നന്ദി വായനക്ക്

റഹീം ടീക്കേ, വായനക്കും അഭിപ്രായത്തിനും സന്തോഷം. ഭാഗ്യവശാല്‍ കൊച്ചുത്രേസ്യക്കു ജീവിതത്തില്‍ നല്ലതേ ഉണ്ടായൊള്ളൂ. ഇനിയും ഈ വഴി വരൂലോ ല്ലേ റഹീമേ? :-)

റെയര്‍ റോസേ, ഇങ്ങേര്‍ക്കും ഓട്ടട ഇഷ്ടാണോ !? :-) ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം, ഓട്ടടയല്ല ഈ പോസ്റ്റ്. :-)

കിരണ്‍സ്, ചേരന്‍ ലുക്ക് എനിക്കാണോ അതോ എന്റെ പോസ്റ്റിനോ? :-)

വീണ, സുഗന്ധപൂരിതമാണല്ലോ നിഷ്കളങ്ക ബാല്യാനുഭങ്ങള്‍. നന്ദി വായനക്ക് :-)

ഹാരിസേ, വാഡക്കേ, പോസ്റ്റിനെപ്പറ്റി എന്തെങ്കിലും പറയഡക്കേ, എന്തൂറ്റണ് നീ രണ്ടു വരി കോപ്പിപേസ്റ്റ് ചെയ്തേക്കണ്? നന്ദി ഗഡീ :-)

ശ്രീലാലേ, സന്തോഷം മാഷെ. പെരുത്ത് സന്തോഷം. ഓര്‍മ്മകള്‍ ഇനിയും പങ്കുവെക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇനീം വരണം ഇവിടേക്ക്. നന്ദി :-)

പാ‍മരന്‍, വളരെ നന്ദി മാഷെ, :-)

ഗീതാഗീതി, വിളിക്കും വിളിച്ചിരിക്കും മൂന്നരത്തരം, വരണം.:-) വായനക്ക് നന്ദി.

അത്ക്കന്‍ മാഷെ, എന്നെ തേടി വന്നതില്‍ സന്തോഷം. നന്ദി :-)

നിഗൂഢഭൂമി, അങ്ങിനെ വിഷമിക്കാതെ, ജീവിതം നമ്മളിലേല്‍പ്പിക്കുന്ന ദൌത്യങ്ങള്‍ തീര്‍ക്കുക. നമ്മുടെ കളി കഴിയുമ്പോള്‍ അരങ്ങൊഴിയേണ്ടിവരും, യുവതാരങ്ങള്‍ അരങ്ങു വാഴും. വായനക്ക നന്ദി :-)

അനാഗതശ്മശ്രു, സന്തോഷം മാഷെ, എന്നെ തേടിപ്പിടിച്ചു ഇവിടെ വന്നതില്‍. വായനക്കു നന്ദി :-)

ഹരീഷ് ടച്ച് റിവര്‍, നന്ദി വായനക്ക്, ടീച്ചര്‍ക്കെന്തുപറ്റി എന്നത് ഇവിടെ പ്രസക്തമല്ലല്ലൊ,എന്നാലും ടീച്ചര്‍ക്കൊന്നും പറ്റിയില്ല.:-) എത്രയെഴുതിയാലും തീരാത്തതാണ് ബാല്യാനുഭവങ്ങള്‍ അപൂര്‍ണ്ണമെന്ന് തോന്നുന്നത് സ്വാഭാവികം :-)

സുധീഷ് കൃഷ്ണന്‍, ഓര്‍ത്തെടുത്താന്‍ അടരുകളായി വരാത്ത ഓര്‍മ്മകളുണ്ടൊ സുധീ. ഒന്നും സൂക്ഷിച്ചുവെക്കേണ്ട, യാന്ത്രിക ലോകത്തില്‍ നിന്ന് ഒരു നിമിഷം, ഒരു നിമിഷമെങ്കിലും മാറിനിന്നു ഓര്‍മ്മകളിലേക്കൊന്നു പോയിനോക്കു, മലവെള്ളപ്പച്ചില്‍ പോലെ കുതിച്ചു വരുന്നത്കാണം ഓര്‍മ്മകള്‍. പക്ഷെ മനസ്സിലെ ഹിഡന്‍ ഫോള്‍ഡറുകളില്‍ ആരും കാണാതെ ഒളിഞ്ഞുകിടക്കുന്ന ഓര്‍മ്മകളെ ഓര്‍ത്തെടുക്കാനുള്ള മനസ്സുമാത്രം ഉണ്ടായാല്‍ മതി.
ഓര്‍മ്മക്കുറിപ്പുകള്‍ പലപ്പോഴും അപൂര്‍ണ്ണങ്ങളാകാം. ആദിയും അന്ത്യവും വേണമെന്നു ശഠിക്കുമ്പോള്‍ അവ അപൂര്‍ണ്ണമെന്നു തോന്നാം. ഒരു ഫുള്‍സ്റ്റോപ്പിടാന്‍ ഇതൊരു കഥയല്ലല്ലോ സുധീ, ഓര്‍മ്മച്ചെപ്പിലെ തിളക്കം മാറാത്ത ഒരു കുപ്പിവള കഷ്ണമല്ലേ. ശരിയാണ് ഇനിയുമേറെ പറയാനുണ്ട്, ബാല്യത്തെക്കുറിച്ച് കൊച്ചുത്രേസ്യയെക്കുറിച്ച് കുസൃതികളെക്കുറിച്ച്. പക്ഷെ, തല്‍ക്കാലം ഈ അര്‍ദ്ധോക്തിയില്‍ അവസാനിപ്പിക്കുന്നു.

മുസാഫിര്‍ June 5, 2008 6:16 PM  

ഓര്‍മ്മകള്‍ ; ചായക്കടയുടെ ചില്ലലമാരയില്‍ ചുട്ടു വെച്ചിരിക്കുന്ന ഓട്ടടകള്‍ പോലെ ,അടുക്കും ചിട്ടയുമായി .വളരെ ഇഷ്ടമായി പോസ്റ്റ് നന്ദകുമാര്‍.

കുഞ്ഞന്‍ June 5, 2008 6:36 PM  

നന്ദകുമാര്‍..

നല്ല നാടന്‍ ഭാഷയിലെ ബാല്യകാലത്തിലേക്ക് കൈപിടിച്ചു കൂട്ടികൊണ്ടുപോകുന്ന ഈ എഴുത്തിന് പൂച്ചെണ്ടുകള്‍..

സുഖകരമായ വായനയുടെ അവസാനം ‘ ആ മുഷിഞ്ഞ മാക്സി’ വളരെ നൊമ്പരമാക്കുന്നു. തളക്കപ്പെട്ട ജീവിതം ആ ഒറ്റവാക്കിനാല്‍ കാണിച്ചുതരുന്നു.

lakshmy June 5, 2008 7:08 PM  

തനി കൊടുങ്ങല്ലൂര്‍ സംഭാഷണം ശരിക്കും രസിച്ചു. ഞാനും ആ പരിസരത്തൊക്കെ തന്നെയാണേ

Sarija N S June 5, 2008 7:57 PM  

നന്ദാ... എണ്റ്റെ മടി കാരണം കണ്ടിട്ടും ഞാന്‍ കമെണ്റ്റിടാതെ പോയി. എഴുതാനുള്ള മടി അതിലേറെ. ആകെ മടിയില്ലാത്തത്‌ വായിക്കാന്‍ മാത്രം. നിണ്റ്റെ താളില്‍ എണ്റ്റെ കയ്യൊപ്പ്‌ പതിപ്പിച്ചില്ലെങ്കിലും ഞാന്‍ വന്നു പോകാറുണ്ട്‌ . നന്നായി എന്ന സര്‍ട്ടിഫിക്കറ്റ്‌ ഓരോന്നിനും തരാന്‍ എനിക്കു വയ്യ... അതുകൊണ്ട്‌, നീ എഴുതിയതും എഴുതുന്നതും എഴുതാനിരിക്കുന്നതും എല്ലാം നല്ലതെന്ന് ഞാനിതാ സര്‍ട്ടിഫൈ ചെയ്തിരിക്കുന്നു. (എന്നുംപറഞ്ഞെങ്ങാന്‍ ഉഴപ്പിയാലുണ്ടല്ലൊ..... )

Siju | സിജു June 5, 2008 8:34 PM  

നന്നായിരിക്കുന്നു, പ്രത്യേകിച്ച് കൊടുങ്ങല്ലൂര്‍ ഭാഷ..

ജിഹേഷ് June 5, 2008 9:05 PM  

യെമ്മാതിരി എഴുത്താണിഷ്ടാ :)

നന്ദേട്ടാ എന്താ പറയാ..ഗലക്കി :)

kiran June 6, 2008 11:18 AM  

kalakkeetundu......enthoota parayishta....onnum kalayallya......immede vykkam muhammed basheerintyeko oru touch...keep it up...

പൈങ്ങോടന്‍ June 6, 2008 3:12 PM  

നാട്ടിലെത്തി പതിവുപോലെ വൈകീട്ട് പൈങ്ങോട് ഷാപ്പില്‍നിന്നുള്ള ക്വാട്ടയും അടിച്ച് വരുമ്പോളാതാ ...ക്ലാ..ക്ലാ‍..ക്ലൂ..ക്ലൂ..മുറ്റത്തൊരു മൈന..
ഞാന്‍ തിരിഞ്ഞുനോക്കി...
അവളെ കണ്ടതും എന്നില്‍ നിന്നും അറിയാതൊരു പാട്ടുണര്‍ന്നു
“മാനസ മൈനേ വരൂ..മധുരം നുള്ളി തരൂ”
ശൊ..പൈങ്ങോട്ടില്‍ ഒരു കടലുണ്ടായിരുന്നെങ്കില്‍ കടാപ്പുറത്തുപോയി രണ്ടു മണവാട്ടീം വിട്ട് ഇത് പാടായിരുന്നു.
സാരല്ല്യ...ഇന്ന് രാത്രി കുട്ടഞ്ചിറ പാടത്ത് മലര്‍ന്ന് കിടന്ന് ഞാനീ പാട്ടുപാടും.

നീ എന്നെ കല്യാണത്തിനു വിളിക്കോ..അവള്‍ ചോദിച്ചു

ഉം..പിന്നെ നിന്നെ വിളിച്ചതു തന്നെ. കല്യാണത്തിനു വിളിക്കണേല്‍ കല്യാണക്കത്തു തരണ്ടേ..പണ്ട് നിനക്കൊരു കത്ത് തന്നേന് നിന്റെ ചേട്ടന്‍ തന്ന സമ്മാനം ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല.

കൃഷ്‌ | krish June 6, 2008 3:54 PM  

എന്തൂട്ട്‌ണിഷ്ടാ.. കലക്കീട്ട്‌ണ്ട്‌ട്ടാ..പിന്നെ ആ കുപ്പിച്ചില്ലിന്റെ കാര്യം വിട്ടുപോയത് ശരിയായില്ല്യാട്ടോ..

ഞങ്ങടവ്ടെ പാട്‌ണ ഒരു പാട്ട്ണ്ട്:

‘പെണ്ണ് മരം കേറി,
ചേരപാമ്പെത്തിനോക്കി’

മരത്തിൽ ചേരപാമ്പ് കാണുമെന്ന് പേടിച്ചിട്ടാണോ, എന്തോ അവർ വേഗം മരത്തിൽ നിന്നും ഇറങ്ങും.

:)

നന്ദകുമാര്‍ June 6, 2008 4:08 PM  

:-) ടീച്ചര്‍ക്കെന്തുപറ്റി, കുപ്പിച്ചില്ലിനെന്തുപറ്റി, പിന്നെന്തു സംഭവിച്ചു എന്നു ചോദിക്കുന്നവരോട്,

മൂന്നാം ക്ലാസ്സിലെ ഒരു കൊച്ചു പെണ്‍കുട്ടി ചെയ്ത വികൃതിയല്ലേ. ഏതാണ്ട് അരയടിയോളം നീളത്തില്‍ മണ്ണു ചേര്‍ത്ത് വെച്ച് ചെറിയൊരു തിണ്ട് ഉണ്ടാക്കി അതില്‍ കുപ്പിച്ചില്ലും മുള്ളും വച്ചാല്‍ ആരു കാണാന്‍? ആരുടെ കാലിലുടക്കാന്‍? (ആനയെ വീഴ്ത്തുന്ന വാരിക്കുഴി പോലത്തെ കുഴിയോ റോഡിലെ ഹമ്പ് പോലെത്തേയൊ അല്ലായിരുന്നു) അത്രക്കും വലിയ കെണി ആകുമോ കൊച്ചു കുട്ടികകള്‍ ചെയ്താല്‍?

ആടുകളും പശുവും, ആളുകളും പോകുന്ന വഴിയല്ലേ, കുപ്പിച്ചില്ല് കൃത്യമായി ടീച്ചറുടെ കാലില്‍ തന്നെ കയറുമോ? പിറ്റേദിവസം പത്തുമണിക്ക് ടീച്ചര്‍ വരുന്ന വരെ കുപ്പിച്ചില്ല് അങ്ങിനെ തന്നെ ഇരിക്കുമോ?

നിഷ്കള‍ങ്ക ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മകളല്ലേ... ഇങ്ങനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കല്ലേ :-)

വയസ്സ് ശ്ശി ആയില്ലേ...ആഹ്....ഇത്തിരി കഞ്ഞീരെ വെള്ളം എടുത്തേടി മോളെ..വായിലെ വെള്ളം വറ്റി...

Typist | എഴുത്തുകാരി June 6, 2008 5:12 PM  

ശരിക്കും ബാല്യത്തിലേക്കു തിരിച്ചുപോയപോലെ തോന്നി. വളരെ നന്നായിട്ടുണ്ട്‌ മാഷേ.

സാല്‍ജോҐsaljo June 9, 2008 9:21 AM  

:)

നന്ദകുമാര്‍ June 10, 2008 10:33 AM  

മുസാഫിര്‍, കുഞ്ഞന്‍, ലക്ഷ്മി അഭിപ്രായത്തിനു നന്ദി. എന്നും എന്റെ ബ്ലോഗിലേക്ക് വരുന്നതിനും നന്ദി.

സരിജാ,നിങ്ങളുടെയൊക്കെ അഭിപ്രായങ്ങളില്ലെങ്കില്‍ പിന്നെന്തൂട്ട് എഴുതാനാണ്? വിമര്‍ശനങ്ങളും കൂടി പോരട്ടെ, എന്നാലല്ലേ എഴുതാനൊരു ഇദ് ഉണ്ടാകു.
(ഞാന്‍ എപ്പഴേ ഉഴപ്പിയെന്നു ചോദിചാ മതി!)

ജിഹേഷ്, കിരണ്‍ നന്ദി. (കിരണേ അത്രക്കും വേണോ? അത് ആര്‍ഭാടം ആവില്ലേ?)

പൈങ്ങോടാ, തല്ലും ഞാന്‍, ആഫ്രിക്കയില്‍ വന്നു തല്ലും. മാനം മര്യാദ്യക്ക് ജീവിക്കുന്ന ആമ്പിള്ളേരെപറ്റി ഇങ്ങനെ പറഞ്ഞാലുണ്ടല്ലാ...

അതാ കൃഷ്, നിങ്ങ് ള് ആദ്യായിട്ടാണ് ഇവ്ടെ? അഭിപ്രായം ഇഷ്ടായിട്ടാ.. ഇനീം ഇവ്ടെ വരണട്ടോളിന്‍..

എഴുത്തുകാരി, വന്നതിനും അഭിപ്രായിച്ചതിനും നന്ദി :-)

സാല്‍ജോ, :-)

Kichu & Chinnu | കിച്ചു & ചിന്നു June 11, 2008 10:27 AM  

നല്ല പോസ്റ്റ്.. ഗ്ഗൃഹാതുരത്വം ഉണറ്ത്തുന്ന വരികള്‍

നന്ദകുമാര്‍ June 12, 2008 12:40 PM  

കിച്ചു & ചിന്നു പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

വാല്‍മീകി June 12, 2008 8:45 PM  

നന്ദു, വളരെ നല്ല പോസ്റ്റ്. കുറച്ചൂ നേരം അങ്ങനെ നാട്ടിന്‍പുറത്തൂടെയൊക്കെ കറങ്ങി നടന്നു... നന്ദി.

Arun Kayamkulam June 24, 2008 11:08 AM  

ഞാനാണങ്കില്‍ പുതിയ ആളാ.അരവിന്ദേട്ടന്റെ പോസ്റ്റ് വായിക്കുമായിരുന്നു.ഇത് ആദ്യമാ.കൊള്ളാം.നന്നായിട്ടുണ്ട്.

ജാസ്മിന്‍ June 25, 2008 6:06 PM  

നല്ല സ്മരണകള്‍

Vempally|വെമ്പള്ളി June 26, 2008 3:37 PM  

നന്ദാ, നന്നായിട്ടുണ്ടു കേട്ടൊ. അല്ലാ കൊച്ചു ത്രേസ്യേടെ എളേ ക്ടാവ് അഞ്ചീ പഠിക്കുമ്പോ നന്ദനെന്തേ ഇങ്ങനെ?

ഉഗാണ്ട രണ്ടാമന്‍ June 26, 2008 4:01 PM  

very nostalgic...

നിരക്ഷരന്‍ July 2, 2008 5:40 PM  

ബാല്യകാലസ്മരണകളുടെ ആ നിറമുള്ള ദിവസങ്ങളില്‍ നിന്ന് പെട്ടെന്ന്, മുഷിഞ്ഞ മാക്സിയിട്ട് നില്‍ക്കുന്ന കൊച്ചുത്രേസ്യായിലേക്കുള്ള കട്ട് ഷോട്ടിന് വല്ലാത്ത ഇഫക്ടായിരുന്നു നന്ദാ...മര്‍മ്മത്തില്‍ കുത്തിക്കളിക്കാന്‍ നന്നായി അറിയാം അല്ലേ ? :) :)

ഞാനിപ്പോ ഒരു തേങ്ങാ അടിച്ചാല്‍ സ്വീകരിക്കുമെങ്കില്‍ ഇതാ...
ഠേ .....))))))))

ബഷീര്‍ വെള്ളറക്കാട്‌ July 6, 2008 11:37 AM  

>> അതും ആലോചിച്ച് ഞാന്‍ അകത്തേക്ക് കയറി ഷര്‍ട്ടും ട്രൌസറും മാറി. മൂടു കീറിത്തുടങ്ങിയ ഒരു ട്രൌസറെടുത്തിട്ടു. ബട്ടന്‍സ് പോയ ഭാഗം പിണച്ചുകുത്തി. <<



പ്രിയ നന്ദകുമാര്‍,

വൈകിയോ ?

മനസ്സ്‌ പിടിച്ച്‌ നിര്‍ത്തിയ വരികള്‍.. പഴയ കാല സ്കൂള്‍ ജീവിതത്തിന്റെ നാളുകളില്‍ അനുഭവിച്ച ഇല്ലായ്മയുടെയും വല്ലായ്മയുടെയും ചിത്രം.. ആ ബട്ടണ്‍ പൊട്ടിയ ട്രൗസര്‍ ഓര്‍മ്മിപ്പിക്കുന്നു.

കളിക്കൂട്ടുകാരിയുമായുള്ള ഇണക്കവും പിണക്കവും മരംകേറ്റവും എല്ലാം എല്ലാം ഹ്യദ്യമായി അവതരിപ്പിച്ചിരിക്കുന്നു. അപൂര്‍ണ്ണമാണെങ്കിലും...: )

അഭിനന്ദങ്ങള്‍..

Sankar October 21, 2008 3:37 PM  

ഒരുപാടു ഇഷ്ടായി.
നല്ല പോസ്റ്റ്.

മുണ്ഡിത ശിരസ്കൻ February 2, 2009 8:25 PM  

പട..പട...ഠോ...പട..പട...ഠോ

മാലപ്പടക്കം പൊട്ടിച്ചതാ. രസികൻ സാധനം.

മുക്കുവന്‍ February 4, 2009 2:43 AM  

tooo late to post a comment, but I cant go without a comment too..

മൂടു കീറിത്തുടങ്ങിയ ഒരു ട്രൌസറെടുത്തിട്ടു. ബട്ടന്‍സ് പോയ ഭാഗം പിണച്ചുകുത്തി.

I had a trouser like that with a bigger pocket. it can hold half a kg cashew in it :) hmm... took me to 35 years back..

Salini Sailan December 3, 2009 1:38 AM  
This comment has been removed by the author.
മാനസ December 3, 2009 1:40 AM  

മേരിടീച്ചര്‍ക്ക് പകരം വേറെ ആരേലും ആ വഴി വന്നുകാണുമോ??
അതാലോചിക്കുകയായിരുന്നു ഞാന്‍ ഇതുവരെ........
അപ്പോഴാ ഓട്ടടയുടെ മണം വന്നത്.....

Anonymous August 19, 2010 8:27 AM  

I like use viagra, but this no good in my life, so viagra no good.

Anonymous August 19, 2010 8:27 AM  

I like use viagra, but this no good in my life, so viagra no good.