Saturday, November 28, 2009

കല്ലേരിപ്പാടം

.
പൈങ്ങോട് എല്‍ പി സ്കൂളിലെ വിജയകരമായ നാലു വര്‍ഷത്തെ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത പഠനത്തിനായി തൊട്ടടുത്ത ഗ്രാമമായ കല്‍പ്പറമ്പ് ബി.വി.എം ഹൈസ്ക്കൂളിലെ അഞ്ചാംക്ലാസ്സില്‍ എന്നെ ചേര്‍ത്തത്, അച്ഛന്റെ അമ്മയുടേയും ഏറ്റവും ഒടുക്കത്തെ സന്തതിയായ ഞാന്‍ പഠനമെല്ലാം പൂര്‍ത്തീകരിച്ച് ഉന്നത വിദ്യാഭ്യാസം നേടി മിനിമം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലുമായി നാടിനും വിശിഷ്യാ വീടിനും വലിയ വലിയ ഗുണങ്ങള്‍ ചെയ്ത് ജീവിതം ഒരു മഹാ സംഭവമാക്കുമെന്ന് കരുതിയാണ്. മൂന്നു നേരം മൂക്കുമുട്ടെ ഫുഡ്ഡടിച്ച് തലയേതാ അരയേതാ കാലേതാ കൈയ്യേതാ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ആകെക്കൂടി ഉരുണ്ടിരിക്കുന്ന ഒരു പരുവത്തിലെന്നെ ആക്കിയത് മാതാ-പിതാക്കാന്മാരുടെ ആ ആഗ്രഹമായിരുന്നല്ലോ.

നീല ടൌസറും വെള്ള ഷര്‍ട്ടും യൂണിഫോമിട്ട കല്പറമ്പ് സ്കൂളിലെ കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നത് കണ്ടാല്‍ വെള്ള ചോക്ക് നീല മഷിയില്‍ പകുതി മുക്കിയ ചേലായിരുന്നു. കൈതോടുകളും പാടവും ഇടവഴിയും കടന്ന് പൈങ്ങോട്ടിലെ ആസ്ഥാന മുത്തപ്പനായ ഘണ്ഠാകര്‍ണ്ണ മുത്തപ്പന്റെ അമ്പലവും അമ്പലമുറ്റത്തെ വിരിഞ്ഞ ആലും കടന്നാല്‍ കല്‍പ്പറമ്പ് ഗ്രാമാതിര്‍ത്തിക്കു തൊട്ടുമുമ്പുള്ള വിശാലമായ കല്ലേരിപ്പാടമായി. കല്ലേരിപ്പാടത്തിന്റെ റോഡിനിരുവശവും വിശാലമായ പാടം. അന്ന് പൈങ്ങൊട്ടില്‍ നിന്ന് കല്‍പ്പറമ്പിലേക്കുള്ള വഴി ടാര്‍ ചെയ്തിരുന്നില്ല. കല്ലും കട്ടയും കല്‍മണ്ണും ചേര്‍ന്ന ഇടവഴി, ഇരുവശവും ശീമക്കൊന്നകള്‍‍, തൈത്തെങ്ങുകള്‍, കമ്മ്യൂണിസ്റ്റ് പച്ചകള്‍.

മഴക്കാലമായാല്‍ റോഡിലെ കുഴികളില്‍ നിറയെ കുഞ്ഞു കുഞ്ഞു കുളങ്ങളായിരിക്കും. ഈ കുഴികളില്‍ ചിലപ്പോള്‍ പൊടിത്തവളകളേയും കാണാം. തവളയെ കാലുകൊണ്ട് പുറത്തേക്ക് തട്ടിത്തെറിപ്പിക്കുക എന്നതാണ് ഞങ്ങളുടെ വിനോദങ്ങളില്‍ ഒന്ന്. ചെറുതായി ഒന്ന് ഓടിവന്ന് ഇടതുകാല്‍ കുഴിയിലെ വെള്ളത്തില്‍ ചാടിക്കുത്തി വലതുകാല്‍ കൊണ്ട്, ഉയര്‍ന്നു വന്ന വെള്ളത്തെ ‘ടപ്പേ’ എന്നുച്ചത്തില്‍ പൊട്ടിക്കുന്ന ‘വെള്ളത്തില്‍ പടക്കം പൊട്ടിക്കുക‘ എന്ന മഹത്തായ കലാപരിപാടിയാണ് മറ്റൊന്ന്. തോട്ടിലെ വെള്ളം നോക്കിയും കാല്‍ നനച്ചും മീന്‍ പിടിച്ചും ഞങ്ങള്‍ ദിവസവും സ്കൂളില്‍ നിന്ന് നേരം വൈകി വീട്ടിലെത്തും.

മഞ്ഞുകാലത്ത് കലേരിപ്പാടത്തിന് മറ്റൊരു മുഖമായിരിക്കും. കാലത്ത് മൂടല്‍മഞ്ഞിന്റെ നേര്‍ത്ത പാടകള്‍ അകന്നകന്ന് പോയി മഞ്ഞവെയില്‍ പാടമാകെ പരന്നു തുടങ്ങിയിട്ടുണ്ടാകും. അപ്പോഴും പാടത്ത് വളര്‍ന്ന് നില്‍ക്കുന്ന നെല്‍ച്ചെടിത്തുമ്പുകളില്‍ കൊഴിയാന്‍ മടിച്ച് മഞ്ഞുതുള്ളികള്‍ നില്‍ക്കുന്നത് കാണാം. വെയില്‍ തട്ടി അവ തിളങ്ങുന്നുണ്ടാകും. റോഡിന്റെ വശത്തുകൂടെ നടന്ന് ഈ നെല്‍ത്തുമ്പിലെ മഞ്ഞുത്തുള്ളിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു മറ്റൊരു കൌതുകം. കാലുകളുടെ ആഞ്ഞുവീശലില്‍ ചിലപ്പോള്‍ ചെടിത്തുമ്പത്തിരിക്കുന്ന പൂച്ചാടികളും ദൂരേക്ക് തെറിച്ചു പോകും. വൈകീട്ട് ട്യൂഷനും കഴിഞ്ഞ് ആറുമണിയോടെ തിരിച്ചുവരുമ്പോഴേക്കും കല്ലേരിപ്പാടമാകെ മഞ്ഞു മൂടിയിട്ടുണ്ടാകും. പടിഞ്ഞാറുനിന്ന് ചുവപ്പ് കലര്‍ന്ന രശ്മികള്‍ നെല്‍ത്തുമ്പിനെ ചുവപ്പിച്ചുണ്ടാകും. മഞ്ഞുകണങ്ങള്‍ വീണ്ടും തിരികെ വരാന്‍ തുടങ്ങിയിട്ടുണ്ടാകും.

വേനലില്‍ പാടം വരണ്ടു കിടക്കും. കൊയ്തൊഴിഞ്ഞ പാടത്ത് ചിലപ്പോള്‍ ഫുട്ബോള്‍ കളി നടക്കുന്നുണ്ടാകും. കല്ലേരിത്തോട് വെള്ളം കുറഞ്ഞ് വരണ്ട ചാലുകളായിത്തീര്‍ന്നിട്ടുണ്ടാകും. ഏതു ഋതുവിലായാലും കല്ലേരിപ്പാടത്ത് അല്പസമയം ചിലവഴിക്കാത്ത ഒരു ദിവസവും ഒരു പൈങ്ങോട്ടുകാരനുണ്ടായിട്ടുണ്ടാവില്ല. അത്രമാത്രം കല്ലേരിപ്പാടം ഓരോ പൈങ്ങോടന്റേയും ജീവിത്തത്തില്‍ ചേര്‍ന്നു കിടക്കുന്നു.

പൊടിക്കാറ്റില്‍ ചുവന്ന മണ്ണ് പാറുന്ന ഒരു വേനല്‍ക്കാലം. ഞാനന്ന് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു എന്നാണോര്‍മ്മ (അഞ്ചാം ക്ലാസ്സില്‍ പോയി വരുന്നു എന്നു പറഞ്ഞാല്‍ മതി, ഒരു ഗമക്ക് പഠിക്കുന്നു എന്നൊക്കെ കൂട്ടീച്ചേര്‍ത്തതാ) അന്നൊരു ദിവസമാണ് ഞങ്ങള്‍ക്ക് ആ വിവരം കിട്ടിയത്. കല്‍പ്പറമ്പില്‍ നിന്ന് പൈങ്ങോട്ടിലേക്കുള്ള വഴി ടാര്‍ ചെയ്യാന്‍ പോകുന്നു!!!. ഒരു ദിവസം ഞങ്ങള്‍ കണ്ടു, റോഡിനിരുവശവും കൂട്ടിയിട്ട മെറ്റല്‍ കൂനകള്‍, ഓരോ വളവിലും ഒതുക്കി വച്ചിരിക്കുന്ന ടാര്‍ വീപ്പകള്‍. ടാറിട്ട റോഡിലൂടെ ഇനിയുള്ള കാലം സ്ക്കൂളില്‍ പോകുന്ന കാര്യമൊക്കെ ഓര്‍ത്തപ്പോള്‍ അന്ന് രോമം മുളക്കാത്ത ഞങ്ങള്‍ പീക്കിരിപ്പിള്ളാര്‍ക്കുപോലും രോമാഞ്ചം വന്നെങ്കില്‍ നിറയെ രോമമുള്ള ചേട്ടന്മാര്‍ക്ക് എന്തൊക്കെ തോന്നിക്കാണണം?! ഈ വേനലില്‍ ടാറിങ്ങ് പണി നടക്കുമെന്നും അടുത്ത കൊല്ലം സ്ക്കൂളില്‍ പോകുന്നത് ടാര്‍ റോഡിലൂടെയാണെന്നുമുള്ള വിവരം ഞങ്ങള്‍ക്ക് ചേട്ടന്മാരില്‍ നിന്ന് കിട്ടി.

പിന്നീടുള്ള ദിവസങ്ങള്‍ കല്‍പ്പറമ്പ് സ്ക്കൂളില്‍ നിന്നുള്ള മടങ്ങിവരവുകള്‍ തീര്‍ത്തും ഗംഭീരമായിരുന്നു. റോഡിലൂടെയുള്ള നടപ്പ് മാറ്റി ഇരുവശത്തുമുള്ള മെറ്റല്‍ക്കൂനയുടെ മുകളില്‍ കൂടെയായി. ഒരു കൂമ്പാരത്തില്‍ നിന്ന് റോഡില്‍ ചവിട്ടാതെ അടുത്ത കൂനയിലേക്ക് ചാടിപോകാനുള്ള ശ്രമത്തില്‍ പലരുടേയും മുതുകിലും തുടയിലും കല്പറമ്പ്-പൈങ്ങോട് റോഡ് ചരിത്രരേഖകള്‍‍ കുറിച്ചെങ്കിലും ഈ സാഹസ യാത്രയില്‍ നിന്ന് ഞങ്ങളാരും പിന്തിരിഞ്ഞില്ല. സാഹസികന്റെ മുന്നില്‍ അപകടങ്ങളില്ലല്ലോ. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ടാര്‍ വീപ്പയുടെ മൂടികള്‍ കുത്തിത്തുറക്കപ്പെടുകയും ടാറ് പുറത്തേക്കൊഴുകയും, ചില വീപ്പയിലെ ടാറിന്റെ അളവ് കുറയുകയും ചെയ്തു. പിന്നെപ്പിന്നെ ടാര്‍ വീപ്പയിലും തൊട്ടടുത്ത വീടിന്റെ മതിലിലുമൊക്കെ പല പല ചിത്രങ്ങള്‍ കണ്ടു. അതോടെ ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി. ഈ ടാര്‍ എന്നു പറയുന്ന സാധനം ഒരുഗ്രന്‍ മീഡിയമാണെന്ന്, എന്നു വെച്ചാല്‍ ഞങ്ങളുടെ കലാപരിപാടികള്‍ വികസിപ്പിക്കാന്‍ പറ്റിയ ഒരു സംഗതിയാണെന്ന്. അല്ലാതെ ടാര്‍ ആര് ദുരുപയോഗം ചെയ്തു എന്നൊന്നുമല്ല.

വൈകീട്ട് സ്ക്കൂള്‍ വിട്ടു വരുമ്പോള്‍ പതിയെ നാട്ടുകാരാരും കാണുന്നില്ല എന്നുറപ്പ് വരുത്തി ഞങ്ങള്‍ (ഞാനും കൂട്ടുകാരും) ടാര്‍ വീപ്പയുടെ അടുത്തെത്തും.റോഡിനെപ്പറ്റിയും ടാറിനെപ്പറ്റിയുമൊക്കെ അത്ഭുതത്തോടെ പറഞ്ഞ് ആരും കാണാതെ പതുക്കെ വിരലുകൊണ്ടോ കോലു കൊണ്ടോ ടാറില്‍ നിന്ന് കുറച്ച് ഉരുട്ടിയെടുക്കും. അത് കിട്ടിയാല്‍ ഒന്നുമറിയാത്തവനെപ്പോലെ പതിയെ കൈ മടക്കി മുങ്ങും. കൈയ്യിലല്‍പ്പം വെള്ളം നനച്ച് ടാര്‍ എടുത്താല്‍ ഒരല്പം പോലും കൈയ്യില്‍ പറ്റിപ്പിടിക്കില്ല (അതൊക്കെ ദിവസങ്ങളിലൂടെയുള്ള പരീക്ഷണങ്ങളില്‍ നിന്ന് പഠിച്ചതാണ്) പിന്നെ എലാവരും കൂടി ‘ക്ലേ മോഡലിങ്ങ് ‘ ആണ്. ഉരുട്ടിയെടുത്ത ടാര്‍ കൊണ്ട് പതിയെ പല രൂപങ്ങള്‍ ഉണ്ടാക്കും. ഉരല്‍, ഉലക്ക, അമ്മി തുടങ്ങി ആനയെ വരെ ഉണ്ടാക്കാന്‍ ശ്രമം നടത്തി. ചിലരൊക്കെ വെറുതെ ഉരുട്ടിയുരുട്ടി പന്തുപോലെയാക്കി. കല്ലേരിപ്പാടത്തെ കലുങ്കിലിരുന്ന് രൂപങ്ങളെ ഉണ്ടാക്കിയും മാറ്റിയും ചിലപ്പോള്‍ കലുങ്കില്‍ തന്നെ അതിനെ ഉപേക്ഷിച്ചു പോരുകയും ചെയ്യും. അവിടുന്നങ്ങോട്ടു ടാറിനു ഞങ്ങളെയും ഞങ്ങള്‍ക്ക് ടാറിനേയും പിരിയാന്‍ വയ്യാത്ത പോലെയായി. ടാര്‍(ക്ലേ) മോഡലിങ്ങ് മാറി ടാര്‍ ത്രോ ആയി. ടാര്‍ ചെറിയ ചെറിയ ഉരുളകളാക്കി പരസ്പരം ഷര്‍ട്ടിലേക്ക് എറിയുക, പുസ്തകത്തിന്റെ കവറില്‍ ഒട്ടിച്ചു വെക്കുക, ട്രൌസറിന്റെ മൂട്ടിലേക്ക് എറിയുക അങ്ങിനെ കലാപരിപാടികള്‍ ഓരോ ദിവസവും മാറിമാറി വന്നു. വീട്ടിലെത്തുമ്പോഴേക്കും കൈനഖങ്ങള്‍ക്കിടയില്‍ ടാറിന്റെ അവശിഷ്ടങ്ങളുണ്ടാകും വെള്ള ഷര്‍ട്ടിന്റെ പല ഭാഗത്തും ടാറിന്റെ മണമുണ്ടാകും. പക്ഷേ, അതൊന്നും ഞങ്ങളെ ടാര്‍ മോഡലിങ്ങില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടു നയിക്കാനായില്ല.

അങ്ങിനെ നാലുമണിക്ക് സ്ക്കൂള്‍ വിട്ടു വരുന്ന ഒരു പതിവു ദിനം. റോഡിലെ ഞങ്ങളുടെ സ്ഥിരം ഇരയായ ടാര്‍ വീപ്പയില്‍ നിന്ന് നല്ലൊരു ഉണ്ട ടാര്‍ ഉരുട്ടിയെടുത്തു കയ്യിലിട്ടു തിരുകി പല ഷെയ്പ്പുകള്‍ വരുത്തി ഞങ്ങള്‍ നടന്നു കല്ലേരിപാടത്തെത്തി. പോക്കുവെയിലിന്റെ ശോഭയില്‍ പവന്‍ വിതച്ച പാടത്തിന്റെ കരയിലെ പാലത്തിന്മേലിരുന്ന് പല രൂപങ്ങളുണ്ടാക്കി, ചിലതിനെ അവിടെ ഉപേക്ഷിച്ചും ചിലര്‍ ടാര്‍ ഉരുളകളെ കയ്യില്‍ തിരുകിയും ഞങ്ങള്‍ വീണ്ടും നടത്തമാരംഭിച്ചു. പലതും സംസാരിച്ച് നടക്കുന്നതിനിടയിലാണ് ഞാന്‍, ഉരുട്ടിയ ടാര്‍ ഉണ്ട എന്റെ തലക്കു പുറകില്‍ ചെവിയുടെ സമീപത്ത് വെറുതെ ഉരുട്ടിനോക്കിയത്. കുറച്ചു ദിവസം മുന്‍പ് മുടിവെട്ടിയതുകാരണം തലയുടെ പുറകിലെ ഭാഗം വളരെ ചെറിയ കുറ്റിരോമങ്ങളായിരുന്നു. അതിനു മുകളിലൂടെ ടാറുണ്ട ഉരുട്ടുമ്പോള്‍ നല്ലസുഖം...നല്ല രസം. ആഹാ!! എനിക്കങ്ങു ബോധിച്ചു. ഞാന്‍ ടാറുണ്ട മുകളിലേക്കും താഴേക്കും പതിയെ തടവാന്‍ തുടങ്ങി. ഇക്കിളി തോന്നുന്ന സുഖം. ജോഷിയും ഗിരീഷും ഔസേപ്പുമൊക്കെയായി നടക്കലും വര്‍ത്താനം പറയലും പിന്നെ ഉരുട്ടലും. അതിനിടയില്‍ ആരും കാണാതെ എനിക്കൊരു ഇക്കിളി സുഖവും. അങ്ങിനെ കുറച്ചു നേരത്തെ നടത്തത്തിനിടയില്‍ കൈ താഴേക്ക് ഉരുട്ടിയപ്പോള്‍.....ഉരുട്ടിയപ്പോള്‍.... അയ്യോ! കൈ മാത്രം. കൈക്കുള്ളില്‍ ടാറുണ്ടയില്ല. താഴെ വീണോ? ഇല്ല വീണിട്ടില്ല. ഞാന്‍ തപ്പി നോക്കി. ടാര്‍ ഭദ്രമായി കുറ്റിമുടിയില്‍. ഞാനതിനെ മുകളിലേക്ക് ഉരുട്ടിനോക്കി. ടാര്‍ മുകളിലേക്ക് പരന്നു കയറി. വീണ്ടും താഴേക്ക് ഉരുട്ടി നോക്കി, ടാറുണ്ട താഴേക്ക് പരന്നു. അയ്യോ! പണ്ടാറം. കുരിശായല്ലോ. ഞാനത് വിരലുകൊണ്ട് പിച്ചിയെടുത്തു. കുറച്ചു ഭാഗം എന്റെ കയ്യില്‍ വന്നു, ബാക്കി?? ബാക്കിയെവിടെ? ഞാന്‍ തപ്പി നോക്കി. അതാ കുറച്ചു ഭാഗം മുടിയില്‍ വീണ്ടും വലി. എന്റെ പരാക്രമം കണ്ടിട്ടാകാം ജോഷിയും ഔസേപ്പും ചോദിച്ചു, :
“എന്താണ്ടാ... എന്തു പറ്റീടാ?“

“ടാര്‍ ഡാ.. ടാറെ...”

“റോട്ടിക്കെടന്ന് എന്തണ്ടാ ടാറ് ടാര്‍ന്ന്”

“അല്ലഡാ.. ടാറെന്റെ മുടിയില്‍.. പണ്ടാറടങ്ങാന്‍.. ശ്ശൊ ഇത് കിട്ട്ണില്ലെഡാ..” എനിക്ക് വെപ്രാളമായി.

“ ആ പാകായൊള്ളൊ! നീയല്ലാണ്ട് ഈ കുന്ത്രാണ്ടം തലേല്‍ തേക്കോ ശ്ശവീ”

“ അയിനിപ്പോ എനിക്കറിയോ ഈ കുരിപ്പിവിടെ പിടിക്കും ന്ന്. ശ്ശോ ഇനിപ്പോ എന്തൂട്ടെണ്ടാ ചെയ്യാ?”

“പിച്ചിയെടുക്കെഡാ ശ്ശവീ...”

“പണ്ടാറടങ്ങാന്‍. അമ്മറഞ്ഞാല്‍ കൊല്ലോടെക്കേ.” എനിക്ക് പേടിയും സങ്കടവും വന്നു.

എല്ലാവരും കൂടിയെന്റെ തല പരിശോധിക്കാന്‍ തുടങ്ങി. പല അഭിപ്രായങ്ങള്‍..പല നിര്‍ദ്ദേശങ്ങള്‍. പല കൈകള്‍ എന്റെ തലയിലും ടാറിലുമായി പതിഞ്ഞു, പലരും ടാര്‍ പറിച്ചെടുക്കാന്‍ തുടങ്ങിയതോടേ ചെറിയൊരു ഭാഗത്തു മാത്രം ഉണ്ടായിരുന്ന ടാര്‍ തലയില്‍ പലയിടത്തേക്കും പടരാന്‍ തുടങ്ങി.

“ ഒരു ബ്ലെയിഡ് കൊണ്ട് മുറിച്ചുകളഞ്ഞാലോ”

“ അതിനേക്കാള്‍ നല്ലത് ബ്ലേയിഡോണ്ട് ചെരണ്ട്യാ മതി” വേറൊരുത്തന്‍

“നീ നിന്റെ തലയില്‍ പോയി ചെരണ്ടടാ ശ്ശപ്പേ..” എനിക്ക് ദ്വേഷ്യം വന്നു.

ദൈവമേ ഇവന്മാരെല്ലാവരും കൂടി എന്റെ തല മൊട്ടയടിക്കുന്ന മട്ടാണോ?. ടാറ് കളയാതെ എനിക്ക് വീട്ടില്‍ പോകാനും പറ്റില്ല, ടാറാണെങ്കില്‍ തലയില്‍നിന്ന് പോകുന്നുമില്ല.

“ എന്തണ്ടാ?.. എന്തൂറ്റണ്ടാ? പൂയ്...ടാ”

പാടത്തിനവിടെനിന്നൊരു ശബ്ദം. ഞങ്ങള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒരു പശുവിനെപ്പിടിച്ചുകൊണ്ടൊരു ചേട്ടന്‍. പൈങ്ങോട് മഹിളാ സമാജത്തിന്റെ തൊട്ടടുത്ത് വീടുള്ള രാജന്‍ എന്ന ചേട്ടന്‍ ആയിരുന്നു. ആള് പശുവിനെ തീറ്റാന്‍ പാടത്തേക്ക് വന്നതായിരുന്നു. ഞങ്ങള്‍ കുറച്ചു പേര്‍ എന്റെ തലയെ വട്ടം പിടിച്ച് പരീക്ഷണം നടത്തുന്നത് കണ്ടപ്പോള്‍ ആള്‍ ഉറക്കെ വിളീച്ചു ചോദിച്ചതാണ്.

“വേണ്ടറാ.. പറയണ്ട..” ഞാന്‍ പറഞ്ഞു. : “ആളറിഞ്ഞാല്‍ ഇനി പൈങ്ങോട് മൊത്തം അറിയും. നാണക്കേടാകും”

“ദേ ദിവന്റെ തലേല്‍ ടാറായി” ഏതോ ഒരു ആത്മാര്‍ത്ഥ കൂട്ടുകാരന്‍ സെക്കന്റിലൊരംശം കൊണ്ട് സംഗതി അനൌണ്‍സ് ചെയ്തു.

പശുവിനെ സൈഡിലെ തെങ്ങില്‍ കെട്ടി രാജന്‍ ഞങ്ങളുടെ അടുത്തു വന്നു. ഡോക്ടര്‍ രോഗിയെ പരിശോധിക്കും പോലെ എന്റെ തല തിരിച്ചും ചെവി മടക്കിയും ആള്‍ പരിശോധിച്ചു,

“ ഇതാരാണ്ടാ ടാര്‍ തേച്ചെ?” രാജന്റെ ചോദ്യം

“ ഞാന്‍ തന്നാ” എന്റെ ദയനീയ മറുപടി

“ ദെങ്ങനാഡാ തേച്ചെ?“

“തേച്ചതല്ലാ തന്നെ ആയതാ”

“ നിന്നെ സമ്മതിക്കാണോല്ലഡാ.. ഔ...എളുപ്പല്ലാട്ടാ”

“ ഇപ്പോ കൊറേ പോയി”

“ ഹോ! എന്നിട്ട് ബാക്കിഒള്ളതാണോ ഈ കാണണത്?”

“ ഇതെങ്ങെനാ ഒന്നു കളയാ? ” അവസാന വഴിയെന്നപോലെ ഞാന്‍ ചോദിച്ചു,

തല നന്നായി പരിശോധിച്ചു അല്പം ചിന്താധീനനായി രാജന്‍ ഗൌരവത്തില്‍ പറഞ്ഞു. : “ഉം ഒരൊറ്റ വഴിയേയുള്ളു, നീ വാ”

“എവടക്ക്? “ ഞങ്ങളെല്ലാവരും ഒരുമിച്ച്.

“നീ എന്റെ കൂടെ വാടാ.ഞാന്‍ എന്റെ വീട്ടിപ്പോയിട്ട് സകലതും ശര്യാക്കിത്തരാം. ബാ”

അപ്പോഴേക്കും സ്ക്കൂല്‍ വിട്ടിട്ട് വീട്ടിലെത്താതിരുന്ന കുറേ അലവലാതികളും എന്റെ ചുറ്റും കൂടി,. നോക്കട്ടെ നോക്കട്ടെ എന്നും പറഞ്ഞ് പേറ് കഴിഞ്ഞ പെണ്ണിനേയും കുട്ടിയേയും കാണുന്ന പോലെ എല്ലാവരും വന്നെന്റെ തല നോക്കിയും പിടിച്ചും പരിശോധിച്ചു.

‘പണ്ടാറങ്ങാന്‍ ഇവറ്റകള്‍ക്ക് സ്ക്കൂളു വിട്ടാല്‍ കുടുമ്മത്തിക്ക് പൊക്കൂടെ‘ എന്ന് ഞാന്‍ മനസ്സില്‍ പ്രാകി. മുന്നില്‍ രാജന്‍ പുറകില്‍ ഞാന്‍ അതിനു പുറകില്‍ മറ്റു സംഘാംഗങ്ങളുമായി പാര്‍ട്ടിയുടെ ശക്തിപ്രകടനം പോലെ, ഘണ്ടാകര്‍ണ്ണന്റെ അമ്പലകയറ്റവും കഴിഞ്ഞ് അംഗനവാടിയുടെ പുറകിലുള്ള രാജന്റെ വീട്ടിലെത്തി.

പശൂനെത്തീറ്റാന്‍ പോയ രാജന്‍ വലിയൊരു കുട്ടി സംഘവുമായി വരുന്നതുകണ്ടപ്പോല്‍ രാജന്റെ അമ്മ അകത്തു നിന്നോടി വന്നു വലിയ വായില്‍ നിലവിളിച്ചു,.

“എന്റെ മോനേ.... നിനക്കെന്തുപറ്റിയെടാ.. പശൂനെത്തീറ്റാന്‍ പോയതല്ലേടാ നീ..എന്തൂട്ട് കുരുത്തക്കേടണ്ടാ നീ കാട്ടീത് ?”

“അമ്മ അവടെ ചാവാണ്ട്ക്ക്. ദേ ഈ ക്ടാവിടെ തലേല്‍ ടാറ് ആയി. അത് കളയാന്‍ വന്നതാ”

‘അത്രേള്ളൊ.” സ്വച്ചിട്ട പോലെ അവര്‍ കരച്ചില്‍ നിര്‍ത്തി മുറ്റത്തു നിര്‍ത്തിയ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് പ്ലാവില കൊടുക്കാന്‍ പോയി.

ഞങ്ങളെ മുറ്റത്ത് നിര്‍ത്തി രാജന്‍ അകത്തേക്ക് പോയി. രാജന്റെ വീട്ടിലുള്ളവരെല്ല്ലം വന്ന് എന്നെ ഒരു അത്ഭുത വസ്തുവിനെ എന്ന പോലെ നോക്കി. ‘എന്നാലും ഇതെങ്ങിനെ ഇവന്റെ തലയില്‍ വന്നു‘ എന്ന് താടിക്ക് കൈ കൊടുത്തു ആലോചിച്ചു നിന്നു. ഞങ്ങള്‍ കുട്ടികളുടെ സംഘം കണ്ട് അയല്പക്കങ്ങളിലെ ചേച്ചിമ്മാര്‍, അമ്മമാര്‍, അമ്മൂമ്മമ്മാര്‍, പശൂവിനേയും ആടിനേയും തീറ്റിക്കാന്‍ പോകുന്നവര്‍ എന്നു വേണ്ട മുറിബീഡി വലിക്കുന്ന അപ്പൂപ്പന്മാര്‍ വരെ അവിടേക്ക് വന്ന് തങ്ങളുടേതായ പ്രസ്ഥാവനകളും അഭിപ്രായങ്ങളും നടത്തി. അതു മാത്രമോ ‘ഈ കുട്ടി എവടത്ത്യാ? ’ എന്നുള്ള ചോദ്യവും. ‘അവര്‍ക്കെന്റെ തല കണ്ടാല്പോരെ?പിന്നെ ഞാനെവിടെത്തെയാണ് , ആരുടെ മോനാണ് എന്നൊക്കെ അറിയുന്നതെന്തിനാ?‘ എനിക്ക് ചൊറിഞ്ഞു കയറുന്നുണ്ടാ‍യിരുന്നു.

ഒരു കയ്യില്‍ കുപ്പിയും മറുകയ്യില്‍ ബ്ലെയിഡുമായി അകത്തു നിന്നും രാജന്‍ വന്നു. ‘തല കാട്ടടാ”

“ അയ്യോ ചേട്ടാ എന്താ ചെയ്യാന്‍ പോണെ?”

“അതൊന്നും നീയറിയണ്ട. നീയിവിടെ തലകുനിച്ചിരിക്ക്.“ എന്നും പറഞ്ഞ് രാജനെന്നെ താഴെയിരുത്തി. കുപ്പി തുറന്ന് കയ്യിലെ തുണിക്കഷണത്തിലേക്ക് എന്തൊ ഒഴിച്ചു, അതിന്റെ മണം കേട്ടതും എനിക്ക് മനസ്സിലായി. ‘മണ്ണെണ്ണ’!!

‘ഈശ്വരാ,....കുളിക്കാന്‍ നേരം തലയില്‍ വെളിച്ചെണ്ണ പരട്ടുന്നപോലെ ഇന്നെന്നെ മണ്ണെണ്ണ പുരട്ടി കുളിപ്പിക്കോ?’

“ചേട്ടന്‍ മണ്ണെണ്ണ പരട്ടാന്‍ പോവാണോ? അത് വേണോ?” ഞാന്‍ ദയനീയനായി ചോദിച്ചു

“എടാ മണ്ണെണ്ണയോ പെട്രോളോ പരട്ട്യാലേ ടാ‍ര്‍ പോകള്ളൊ, ഇത് മണ്ണെണ്ണയാ, നീ ചാകാണ്ടിരിക്ക്. ഞാനിത് തലേല്‍ മുഴോന്‍ തേക്കാന്‍ പോവല്ല”

രാജന്‍ ഒരു തുണിയില്‍ മണ്ണെണ്ണ മുക്കി എന്റെ തലയില്‍ പുരട്ടാന്‍ തുടങ്ങി. കുറേ നേരം തുടച്ചിട്ടും മുഴുവന്‍ പോകുന്നില്ല.പിന്നെപ്പിന്നെ ടാര്‍ പതിയെ ഇളകാന്‍ തുടങ്ങി.

“ ഇത് ബ്ലെയിഡുകൊണ്ട് തന്നെ കളയേണ്ടി വരും” എന്ന് പ്രഖ്യാപിച്ചു കളഞ്ഞു രാജന്‍.

“ഇങ്ങ്ട് കുനിഞ്ഞ് നിക്കടാ..”

“അയ്യോ കഴുത്തു മുറിയോ?” എനിക്ക് പേടിയായി

“ഇല്ലടെക്കേ... നീയിങ്ങ്ട് താട്ട്യേ നിന്റെ തല” രാജന്‍ എന്റെ തലപിടിച്ച് ചെരിച്ച് വെച്ചു പതിയെ ബ്ലെയിഡ് കൊണ്ട് ചുരണ്ടാന്‍ തുടങ്ങി. കുറച്ചു ദിവസം മുന്‍പ് ഭംഗിയായി മുടി വെട്ടിയതാണ്, അതും നല്ല സ്റ്റൈലില്‍. ഇനി എലി കരണ്ട കപ്പക്കിഴങ്ങുപോലെയാകുമോ എന്റെ തല?

എന്തിനേറെപറയുന്നു, ഏതാണ്ട് അരമണിക്കുര്‍ നേരത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം രാജന്‍ മണ്ണെണ്ണയും ബ്ലെയിഡും ഉപയോഗിച്ച് എന്റെ തല ഒരു പരുവമാക്കിയെടുത്തു. ഞാന്‍ പതിയെ കൈവിരല്‍ കൊണ്ട് തല തടവി നോക്കി. തലയിലെ ടാര്‍ പോയെങ്കിലും അതോടൊപ്പം അവിടത്തെ മുടിപോയതുകാരണം ഒരു ഭംഗിക്കുറവ്!! തലയില്‍ തടവിയ കൈ ഞാന്‍ മണത്തുനൊക്കി. അസ്സല്‍ മണ്ണെണ്ണ മണം. കാലത്ത് സ്ക്കൂളില്‍ പോകുന്നതിനു മുന്‍പ് വെളിച്ചെണ്ണ തേച്ച് കുളിച്ച എന്റെ തല വൈകീട്ടായപ്പോളേക്കും മണ്ണെണ്ണതേച്ച് വടിക്കേണ്ടി വന്നു. സംഗതി വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ഇനി അമ്മ കൂടി തരാന്‍ പോകുന്ന‘ സമ്മാനം‘ ഓര്‍ത്ത് ഞാന്‍ വീട്ടിലേക്ക് പോകാന്‍ എഴുന്നേറ്റു.

“ ടാ...റോഡ് പണി തൊടങ്ങാന്‍ ഇനീം കൊറേ ദിവസണ്ട്ട്ടാ.. ആ ടാര്‍ അവിടെയുണ്ടാവോ അതോ നിന്റെ തലേന്ന് എടുക്കണ്ടിവര്വോ?” രാജന്‍ എല്ലാവരും കേള്‍ക്കേ ഉറക്കെ കളിയാക്കി.

നാണക്കേട് കാരണം എലികരണ്ട പോലത്തെ തല കുനിച്ചു ഞാന്‍ വീട്ടിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഔസേപ്പും മനോജും ബിനോജും ഗിരീഷും കിട്ടിയ അവസരം പാഴാക്കാതെ എന്റെയൊപ്പം വട്ടം ചുറ്റി നടന്ന് പാടാന്‍ തുടങ്ങി...

“ഡിങ്ക ഡിക്ക ടാര്‍ ആയേ...
ഡിങ്ക ഡിക്ക ആരടെ തലേല്‍?
ഡിങ്ക ഡിക്ക നന്ദൂന്റെ തലേല്‍..
ഡിങ്ക ഡിക്ക എന്തു ചെയ്തു?
ഡിങ്ക ഡിക്ക പച്ചെള്ളം പരട്ടി
ഡിങ്ക ഡിക്ക എന്നിട്ടും പോയില്ല
ഡിങ്ക ഡിക്ക വെളിച്ചെണ്ണ പരട്ടി
ഡിങ്ക ഡിക്ക എന്നിട്ടും പോയില്ല
ഡിങ്ക ഡിക്ക മണ്ണെണ്ണ പരട്ടി
ഡിങ്ക ഡിക്ക ടാര്‍ പോയേ....“
.

85 comments:

നന്ദകുമാര്‍ November 30, 2009 9:42 AM  

കല്ലേരിപ്പാടത്തിന്റെ റോഡിനിരുവശവും വിശാലമായ പാടം. അന്ന് പൈങ്ങൊട്ടില്‍ നിന്ന് കല്‍പ്പറമ്പിലേക്കുള്ള വഴി ടാര്‍ ചെയ്തിരുന്നില്ല. കല്ലും കട്ടയും കല്‍മണ്ണും ചേര്‍ന്ന ഇടവഴി, ഇരുവശവും ശീമക്കൊന്നകള്‍‍, തൈത്തെങ്ങുകള്‍, കമ്മ്യൂണിസ്റ്റ് പച്ചകള്‍.

മാസങ്ങള്‍ക്ക് ശേഷം‘നന്ദപര്‍വ്വത്തില്‍‘ പുതിയൊരു പോസ്റ്റ് :)

ശ്രീ November 30, 2009 10:01 AM  

എഴുത്ത് പതിവു പോലെ ഗംഭീരം, നന്ദേട്ടാ... നൊസ്റ്റാള്‍ജിക്‍.

കല്ലേരിപ്പാടവും ആ വഴിയോരക്കാഴ്ചകളും ഒന്നും മനസ്സില്‍ നിന്നും മായുന്നതേയില്ല. മാസങ്ങള്‍ക്കു ശേഷമാണെങ്കിലും ഈ നല്ല പോസ്റ്റിനും മനോഹരമായ ഓര്‍മ്മക്കുറിപ്പിനും ആശംസകള്‍.

പിന്നെ, തലയില്‍ നിറച്ചും കളിമണ്ണാണോടാ എന്നാണ് കുഞ്ഞിലേ എന്നോടൊക്കെ നാട്ടുകാരും വീട്ടുകാരും ചോദിച്ചിരുന്നത്. ഇതിപ്പോ നന്ദേട്ടനോട് തലയില്‍ ടാറാണോ എന്നല്ലേ ചോദിച്ചത്? ഹോ! അതൊരു ക്രെഡിറ്റ് തന്നേട്ടാ... :)

ബൈ ദ വേ, വീട്ടില്‍ ചെന്നിട്ട് പുതുതായി ടാറിട്ട തല അമ്മ എന്ത് ചെയ്തു എന്ന് പറഞ്ഞില്ലല്ലോ??? ഹിഹി.

sunil panikker November 30, 2009 10:09 AM  

ഹ ഹ ഹ കല്ലേരിപ്പാടത്തെ കലക്കൻ ഓർമ്മ. നന്നായി ആസ്വദിച്ചു.
ടാർ മോഡലിംഗ്‌ പണ്ട്‌ എന്റേയും സ്ഥിരം വിളയാടൽ ആയിരുന്നു. ഇതുപോലൊരു അബദ്ധം എനിക്കും പറ്റിയിട്ടുണ്ട്‌. നന്നായി നന്ദു, നല്ല അവതരണം,
നല്ല സ്കെച്ചുകൾ...

എന്റെ ഓർമ്മകളിലേയ്ക്കെന്നെ കൂട്ടിക്കൊണ്ടുപോയതിന്‌ നന്ദി..

ശ്രീ November 30, 2009 10:10 AM  

ശ്ശോ! പോസ്റ്റിനെ കുറിച്ച് ... ആ സംഭവം മനസ്സിലിട്ട് കമന്റിട്ടപ്പോള്‍ ചീത്രങ്ങളെ പറ്റി പറയാന്‍ വിട്ടു പോയി... :)

ആ അനുഭവത്തെ വായനക്കാരുടെ മനസ്സിലേയ്ക്ക് എളുപ്പത്തില്‍ കൊണ്ടുവരാന്‍ ചിത്രങ്ങള്‍ വളരെ സഹായിയ്ക്കും എന്നുറപ്പ്.

ആദ്യ ചിത്രം എന്റെയും കുട്ടിക്കാലത്തെ സ്കൂള്‍‌ യാത്രകള്‍‌ ഓര്‍‌മ്മിപ്പിച്ചപ്പോള്‍ രണ്ടാമത്തെ ചിത്രം നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഗ്രാമീണതയെ കൂടി ഓര്‍‌മ്മിപ്പിയ്ക്കുന്നു. മനോഹരം!

sherlock November 30, 2009 10:12 AM  

eppa ending kalakki tta :)

നൊമാദ് | ans November 30, 2009 10:23 AM  

likes it nand's

കൊച്ചുതെമ്മാടി November 30, 2009 10:47 AM  

മനോഹരം ഈ വാക്മയ ചിത്രങ്ങള്‍....
മനസ്സില്‍ തലോടുന്ന വര്‍ണ്ണനകള്‍.....
ഇഷ്ടായി...ഇഷ്ടായി.....

Kiranz..!! November 30, 2009 11:29 AM  

എല്ലായ്പ്പോഴും പോലെ കലക്കൻ ചിത്രങ്ങളും പോസ്റ്റും.ടാർ ഉരുട്ടി അർമ്മാദിക്കുക എന്നത് അപ്പോൾ ആഗോളാടിസ്ഥാനത്തിൽ പ്രചാരമേറിയ ഒരു കലാപരിപാടി ആയിരുന്നു അല്ലേ :)

കുഞ്ഞന്‍ November 30, 2009 11:30 AM  

മാഷെ..

സ്കൂൾ ജീവിതത്തിലെ ഒരേട് ചിത്ര സഹിതം വായിക്കുമ്പോൾ എങ്ങനെയിഷ്ടാ ചുണ്ടിൽ ചിരി പിടിച്ചു നിർത്താൻ പറ്റുന്നത്..!

ന്റെഷ്ടാ ഈ സംഭവത്തിനു ശേഷം ഒരു പേര് വെറുതെകിട്ടുവാൻ സാദ്ധ്യതയുണ്ടെന്നീയുള്ളവൻ കവടി നിരത്തി കണ്ടുപിടിച്ചിരിക്കുന്നു. അതിവിടെ ഞാൻ പറയണൊ അതൊ നന്ദേട്ടൻ തന്നെ പറയുമൊ..

The Common Man | പ്രാരാബ്ധം November 30, 2009 11:33 AM  

"..കല്ലേരിപ്പാടത്തെ പുതിയ തലമുറയുടെ കാവല്‍ക്കാരാ...അതിക്രമിച്ചു കടന്നത്‌ പൊറുക്കൂ.. പഴയ ടാര്‍ ഉരുളകള്‍ തേടി നടക്കുന്ന ഒരു പരദേശിയാണ്‌ ഞാന്‍.."

കലക്കി നന്ദാ!!

പി.എസ് : ഇപ്പോ ഈ പണി ഒന്നു നോക്കിക്കൂടെ? ആ കഷണ്ടി അല്‍പ്പം മറഞ്ഞിരിക്കുമല്ലോ.

അരുണ്‍ കായംകുളം November 30, 2009 11:51 AM  

നോക്കട്ടെ നോക്കട്ടെ എന്നും പറഞ്ഞ് പേറ് കഴിഞ്ഞ പെണ്ണിനേയും കുട്ടിയേയും കാണുന്ന പോലെ എല്ലാവരും വന്നെന്റെ തല നോക്കുകയും തല പിടിച്ചും പരിശോധിച്ചു.
ഹ..ഹ..ഹ

(പോസ്റ്റ് നന്നായി, ചിത്രങ്ങളെ കുറിച്ച് ഞാന്‍ പറയേണ്ടല്ലോ, വരച്ചത് നന്ദേട്ടനല്ലേ:))

kathayillaaththaval November 30, 2009 12:00 PM  

മധുരമുള്ള ബാല്യ കാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു ,
എഴുത്തും മനോഹരമായ ചിത്രങ്ങളും .
ആശംസകള് ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. November 30, 2009 12:39 PM  

കുട്ടിക്കാലത്തെ ഓര്‍മ്മകളിലെക്ക് തിരികെ കൊണ്ട് പോയതിന് നന്ദി. ടാറ് കീശേലിട്ട് പോയിട്ട് ഉരുകി ട്രൌസര്‍ നാശായ അനുഭവമുണ്ട്.. എന്നാലും തലേലുരുട്ടിക്കളിക്കാന്‍ തോന്നീല്ല്യ, അത് ഭാഗ്യം..
:)

പിള്ളേച്ചന്‍‌ November 30, 2009 1:01 PM  

athinnu shesham veetil chennappol enthu patti ?

Sunil chandran November 30, 2009 1:02 PM  

കുറെ നാളായല്ലൊ നന്ദന്‍ ഒരു പോസ്റ്റ് ക്ണ്ടിട്ട്. വായിച്ചപ്പോള്‍ എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ്മ വന്നു. നന്ദി അറിയിക്കുന്നു.

പാവപ്പെട്ടവന്‍ November 30, 2009 1:04 PM  

ബാല്യങ്ങള്‍ പോയ വഴികളിലെ ഓര്‍മകള്‍ക്ക് എന്നും മധുരമാണ് പ്രത്യേകിച്ചും നന്ദന്‍ പറഞ്ഞ സ്കൂള്‍ കാലത്തെ കുസൃതിയുടെ കഥകള്‍ ,അന്നത്തെ കൂടുകാര്‍ ആ യാത്രകള്‍ എത്ര പറഞ്ഞാലും തീരില്ല .ആ ബാല്യത്തെ ഓര്‍ക്കാന്‍ അവസരം ഒരുക്കിയ നന്ദന് അഭിനന്ദനങ്ങള്‍

പിരിക്കുട്ടി November 30, 2009 1:29 PM  

നോക്കട്ടെ നോക്കട്ടെ എന്നും പറഞ്ഞ് പേറ് കഴിഞ്ഞ പെണ്ണിനേയും കുട്ടിയേയും കാണുന്ന പോലെ എല്ലാവരും വന്നെന്റെ തല നോക്കുകയും തല പിടിച്ചും പരിശോധിച്ചു.

ഇത് വായിച്ചു ഞാന്‍ ഒറ്റക്കിരുന്നു ചിരിക്കെര്‍ന്നു ...
ഞങ്ങള്‍ക്ക് ടാര്‍ കൊണ്ട് ഉരലും ഉലക്കയും ഒക്കെ ഉണ്ടാക്കുന്ന പണി ഉണ്ടായിരുന്നു ....
നല്ല രസമുള്ള പോസ്റ്റ്‌ കേട്ടോ...." ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു .

രഞ്ജിത് വിശ്വം I ranji November 30, 2009 2:36 PM  

നന്ദേട്ടാ ഈ ടാര്‍ മോഡലിംഗ് എന്റേം ഒരു വീക്ക്നെസ്സ് ആയിരുന്നു. നല്ല പോസ്റ്റ്

അപ്പു November 30, 2009 2:49 PM  

എന്തുസുഖമാണീ ഓർമ്മ..
എന്തു രസമാണീ ടാറ്.... !

നന്ദാ.. താങ്ക്യൂ.. എന്തിനാണെന്നറിയാമല്ലോ! ആ പാടത്തേക്ക് എന്റെ ക്യാമറയുമായി ഒന്നു പോയി വന്നതുപോലെ തോന്നി.

പകല്‍കിനാവന്‍ | daYdreaMer November 30, 2009 3:18 PM  

നാണക്കേട് കാരണം നീ പിന്നെ ഉസ്കൂളില്‍ പോയിട്ടേ ഇല്ല അല്ലെ..! :)

പോങ്ങുമ്മൂടന്‍ November 30, 2009 3:27 PM  

നന്നായി നന്ദേട്ടാ.

ടാറുരുട്ടല്‍ എല്ലാ നാട്ടിലും പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാപരിപാടിയാണെന്ന് ഈ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലായി. :)

siva // ശിവ November 30, 2009 3:36 PM  

നന്ദന്റെ ഓര്‍മ്മകളെ വിശാലമായ ഒരു ഫ്രെയിമില്‍ കാണുന്ന പ്രതീതി. ഇല്ലസ്ട്രേഷന്‍ പോസ്റ്റിനെ ഒന്നുകൂടി സുന്ദരമാക്കുന്നു.

പോങ്ങുമ്മൂടന്‍ November 30, 2009 3:40 PM  

പറയാന്‍ മറന്നു.. ചിത്രങ്ങളും അതിമനോഹരം.

അഗ്രജന്‍ November 30, 2009 4:06 PM  

ഡിങ്ക ഡിക്ക പോസ്റ്റ് ഇഷ്ടായേ... :)

Typist | എഴുത്തുകാരി November 30, 2009 4:26 PM  

ശരിക്കും പഴയ കാലത്തെത്തി. വെള്ളത്തില്‍ കാലുകൊണ്ട് പടക്കം പൊട്ടിക്കുന്നതുമൊക്കെ. വളരെ വളരെ ഇഷ്ടായി പോസ്റ്റും പടങ്ങളും.

പിന്നെ ഘണ്ഠാകര്‍ണ്ണ മുത്തപ്പന്റെ അമ്പലം ഞങ്ങടെ നാട്ടിലുമുണ്ടല്ലോ!

മുണ്ഡിത ശിരസ്കൻ November 30, 2009 4:26 PM  

Welcome back! :)

ശ്രീലാല്‍ November 30, 2009 5:08 PM  

നന്ദപർവ്വം ഫീൽ തിരികെക്കിട്ടി.. :)

ശ്രീലാല്‍ November 30, 2009 5:09 PM  

തലയിൽ തേച്ചത് നന്നായി.. വല്ല ച്യൂയിംഗ് ഗം പോലെ വായിലോ മറ്റോ ഇട്ടിരുന്നെങ്കിൽ അണ്ണാക്കിൽ കുടുങ്ങിപ്പോയേനെ..

സന്ദീപ് കളപ്പുരയ്ക്കല്‍ November 30, 2009 5:36 PM  

കൊള്ളാം നല്ല അവതരണം......പടങ്ങള്‍ ശ്രിക്കും പഴയ കല്ലേരി പോലെത്തന്നെയായിട്ടുണ്ട്.
“ ടാ...റോഡ് പണി തൊടങ്ങാന്‍ ഇനീം കൊറേ ദിവസണ്ട്ട്ടാ.. ആ ടാര്‍ അവിടെയുണ്ടാവോ അതോ നിന്റെ തലേന്ന് എടുക്കണ്ടിവര്വോ?” രാജന്‍ എല്ലാവരും കേള്‍ക്കേ ഉറക്കെ കളിയാക്കി.
ഹി ഹി ഹി രാജന്‍ ചേട്ടന്‍ തക്ര്ത്തു

G.manu November 30, 2009 6:07 PM  

ബാല്യകാല സ്മൃതിഗന്ധമുള്ള മനോഹരമാ‍യ പോസ്റ്റ്.. ഓര്‍മ്മകള്‍ ടാര്‍ പോലെ പൊള്ളിയൊലിക്കുന്നു..... താങ്ക്സ്..

സുമേഷ് മേനോന്‍ November 30, 2009 6:47 PM  

"ഡിങ്ക ഡിക്ക ആര് പോസ്റ്റി
ഡിങ്ക ഡിക്ക നന്ദേട്ടന്‍ പോസ്റ്റി ....“

നല്ല നൊസ്റ്റാള്‍ജിക്‍ പോസ്റ്റ്‌. ഓര്‍മ്മകളെ കുട്ടികാലത്തേക്ക് കൊണ്ടുപോയി. അമ്മയുടെ സമ്മാനത്തെ കുറിച്ച് എഴുതിയില്ലല്ലോ?

സുമേഷ് മേനോന്‍ November 30, 2009 6:55 PM  

ഇതെന്താ തേങ്ങയടിക്കാന്‍ മറന്നുപോയോ എല്ലാരും..!!(ഞാനും മറന്നു.

എന്നാല്‍ എന്‍റെ വക ഇരിക്കട്ടെ ഒരെണ്ണം...
((((((((((((((ഠോ))))))))))))))))

Rare Rose November 30, 2009 6:57 PM  

നന്ദന്‍ ജീ.,ആ ടാര്‍ പ്രയോഗം പുതുമയുള്ള സംഭവമാണല്ലോ..:)
എത്ര പറഞ്ഞാലും കേട്ടാലും മതി വരാത്തതാണു കുട്ടിക്കാല വിശേഷങ്ങളെന്നു ഒന്നു കൂടി ഈ പോസ്റ്റിലൂടെ തെളിയിച്ചു. എന്നിട്ട് മണ്ണെണ്ണ തലയുമായി ചെന്ന പുത്രനെ അമ്മയെങ്ങനെ കൈകാര്യം ചെയ്തുവെന്നു പറഞ്ഞില്ലല്ലോ..;)

അധികം വരക്കാതെ അലസമായ കോറി വരയിലെല്ലാം ഒപ്പിയെടുക്കുന്ന ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ പിന്നേം പിന്നേം അസൂയ തന്നെ..:)

കുമാരന്‍ | kumaran November 30, 2009 8:56 PM  

വെള്ള ചോക്ക് നീല മഷിയില്‍ പകുതി മുക്കിയ ചേലായിരുന്നു...

ആ പ്രയോഗം കലക്കി... ഇതു പോലെയൊക്കെ തന്നെയായിരുന്നു എന്റെയും സ്കൂള്‍ കാലം.. ആ വെള്ളത്തില്‍ ചവിട്ടി പൊട്ടിക്കുന്നതും ഒക്കെ അതു പോലെ തന്നെ. നൊസ്റ്റാള്‍ജിക് പോസ്റ്റ്. അഭിനന്ദനങ്ങള്‍.

ദിലീപ് വിശ്വനാഥ് November 30, 2009 10:34 PM  

കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം... മഴവെള്ളം പോലെ ഒരു കുട്ടികാലം.

മാഷെ, നൊസ്റ്റാള്‍ജിയ, നൊസ്റ്റാള്‍ജിയ...

നന്ദകുമാര്‍ November 30, 2009 10:41 PM  

ശ്രീ.യേ നൊസ്റ്റാള്‍ജിക് ആയതില്‍ സന്തോഷം.

സുനില്‍ പണിക്കര്‍ : പണിക്കരേട്ടാ.വന്നതിനും വായിച്ചതിനും സന്തോഷം. .

ഷെര്‍ലോക്ക് : യെസ് അതുതന്നെ..

നൊമാദ് - അനീഷ് : താങ്ക്സ് ഡാ

കൊച്ച് തെമ്മാടി : ഇഷ്ടപ്പെട്ടതില്‍ എനിക്കിഷ്ടപ്പെട്ടു

കിരണ്‍സ് : പറയാനുണ്ടോ? സന്തോഷം

കുഞ്ഞന്‍ : കൊന്നളയും :) സന്തോഷം

പ്രാരബ്ദം : എടൂത്ത് വെച്ചിട്ടൂണ്ട്. ചിലപ്പോ പലര്‍ക്കും ആവശ്യം വരും

അരുണ്‍ കായംകുളം : നന്ദി ഡാ. സന്തോഷം

കഥയില്ലാത്തവള്‍ : സന്തോഷം ഈ വരവിനു.

രാമചന്ദ്രന്‍ വെട്ടീക്കാട്ട് : അങ്ങനേയും ഒരനുഭവം എനിക്കുമുണ്ട് :)

പിള്ളേച്ചാ : അതവിടെ നിക്കട്ടെ. ഇത്രയും എഴുതിയതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

സുനില്‍ ചന്ദ്രന്‍ : നന്ദി. സന്തോഷം

പാവപ്പെട്ടവന്‍ : പറയാനുണ്ടോ? ഇനിയുമില്ലെ ഒരുപാടെണ്ണം :)

പിരിക്കുട്ടീ: ചിരിവന്നുവെന്നറീഞ്ഞതില്‍ സന്തോഷം. നന്ദി

രഞ്ജിത് വിശ്വം : അപ്പോള്‍ നമ്മള്‍ ഒരേ തുവല്‍ പക്ഷികള്‍ തന്നെ :)

അപ്പു : സന്തോഷം നന്ദി

നന്ദകുമാര്‍ November 30, 2009 10:47 PM  

പകല്‍ കിനാവന്‍ : പറയാനുണ്ടോ? ഞാന്‍ പിന്നെ സ്ക്കൂളില്‍ പഠിച്ചിട്ടേയില്ല ;)

പോങ്ങുമ്മൂടന്‍ : യെസ് അതു തന്നെ. സന്തോഷം.

ശിവ : നന്ദി ശിവ. സന്തോഷം

അഗ്രജന്‍ : ഡിങ്കഡിക്ക കമന്റും ഇഷ്ടായേ..

എഴുത്തുകാരി : അപ്പോള്‍ ഘണ്ടാകര്‍ണ്ണ മുത്തപ്പന്‍ എല്ലാടത്തും ഉണ്ടലേ :)

മുണ്ഡിത ശിരസ്കന്‍ : നന്ദി കൂട്ടുകാരാ

ശ്രീലാല്‍ :ഞാനതിനു നന്ദനല്ലേ ശ്രീലാലല്ലല്ലോ

സന്ദീപ് : നീയല്ലങ്കിലും രാജന്റെ കൂട്ടു പിടിക്കൊള്ളോ

ജി, മനു: സന്തോഷം മനു മാഷേ

സുമേഷ് മേനോന്‍ : നന്ദി കൂട്ടുകാര.. സന്തോഷം

റെയര്‍ റോസ് : അസൂയപ്പെട്ടിട്ടു കാര്യമില്ല. സ്വന്തമായി ചെയ്യു... അഭിമാനിക്കൂ :) എല്ലാം പതുക്കെ ശരിയാവുന്നേ :) സന്തോഷം

കുമാരന്‍ ; ബ്ലോഗിലെ പുതിയ സൂപ്പര്‍ സ്റ്റാറെ.. സന്തോഷം :)

ദിലീപ് വിശ്വനാഥ് : സന്തോഷം ഈ വരവിനു. നന്ദി

haaari December 1, 2009 12:06 AM  

ആ വെള്ളത്തില് പടക്കം പൊട്ടിക്കുന്ന സംഭവം ഉണ്ടല്ലോ
അത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍ കാരണം എത്ര ശ്രമിച്ചിട്ടും
എനിക്ക് പറ്റിയിട്ടില്ല !!
ബാല്യകാല സ്മരണകളിലേക്ക് വെറുതെ ഒന്ന് പോയ്പോയി !
നന്ദന്‍ മാഷെ നന്നായിട്ടുണ്ട് വരികള്‍ക്ക് കൂട്ടായി ആ ചിത്രങ്ങളും

ലതി December 1, 2009 12:13 AM  

ഡിങ്ക ഡിക്ക ഞാൻ വൈകി..............
നന്ദാ, നന്നായിരിക്കുന്നു....
ഞാനും പോയി ഒത്തിരി പിന്നോട്ട്.നന്ദി.
വരയും നന്നായി.

ശ്രീ..jith December 1, 2009 12:18 AM  

ആദ്യമായിട്ടാണീ വരവ് .. ഒരു നാട്ടുകാരനെ കണ്ട സന്തോഷം ആദ്യം പങ്കു വക്കട്ടെ .. ഞാനും അവിടത്തെ വിദ്യാര്‍ഥി ആയിരുന്നു . പൈങ്ങോട് എനിക്കറിയാം .. എന്‍ ആര്‍ മേനോന്റെ ഇറക്കം ..... എല്ലാം ഓര്‍മ്മയില്‍ ഉണ്ട് .. അവിടേക്ക് കൊണ്ടുപോയതില്‍ നന്ദി . പിന്നെ നമ്മുടെ ലോകല്‍ ഭാഷാ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു .പ്രത്യേകിച്ച് ... ഈ വരികള്‍ .... “ടാര്‍ ഡാ.. ടാറെ...”

“റോട്ടിക്കെടന്ന് എന്തണ്ടാ ടാറ് ടാര്‍ന്ന്”

“അല്ലഡാ.. ടാറെന്റെ മുടിയില്‍.. പണ്ടാറടങ്ങാന്‍.. ശ്ശൊ ഇത് കിട്ട്ണില്ലെഡാ..” എനിക്ക് വെപ്രാളമായി.

“ ആ പാകായൊള്ളൊ! നീയല്ലാണ്ട് ഈ കുന്ത്രാണ്ടം തലേല്‍ തേക്കോ ശ്ശവീ”

“ അയിനിപ്പോ എനിക്കറിയോ ഈ കുരിപ്പിവിടെ പിടിക്കും ന്ന്. ശ്ശോ ഇനിപ്പോ എന്തൂട്ടെണ്ടാ ചെയ്യാ?”

“പിച്ചിയെടുക്കെഡാ ശ്ശവീ...”

“പണ്ടാറടങ്ങാന്‍. അമ്മറഞ്ഞാല്‍ കൊല്ലോടെക്കേ.” എനിക്ക് പേടിയും സങ്കടവും വന്നു.

പിന്നെ ഇതും

“ ഇതാരാണ്ടാ ടാര്‍ തേച്ചെ?” രാജന്റെ ചോദ്യം

“ ഞാന്‍ തന്നാ” എന്റെ ദയനീയ മറുപടി

“ ദെങ്ങനാഡാ തേച്ചെ?“

“തേച്ചതല്ലാ തന്നെ ആയതാ”

“ നിന്നെ സമ്മതിക്കാണോല്ലഡാ.. ഔ...എളുപ്പല്ലാട്ടാ”


പിന്നെ ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു ... ഇനി ഞാനുമുണ്ട് കൂടെ ...


ശ്രീ..jith

bilatthipattanam December 1, 2009 6:51 AM  

ഈ ക്ടാ‍ങ്ങൾക്കതെന്നെ...വേണം
റോഡുണ്ടാക്കാന്ക്കൊണ്ടന്ന ..ട്ടാറെഡ്ത്ത് കൾച്ചിട്ടെല്ലേ..

ഇനിപ്പ്യോന്തുട്ടാ..ചെയ്യാ..
വായിച്ചിട്ട് ചിരിക്ക്യന്നേ....

വരേം,കുറീം ഉഗ്രനായിട്ട്ണ്ട്..ട്ടാ.. .ഭായി

കുഞ്ഞന്‍ December 1, 2009 2:21 PM  

ടാർസാ‍....ടാർസൻ...

നാം അനുഗ്രഹിച്ചിരിക്കുന്നു ഭക്താ ഇനിമുതൻ നിന്റെ പേര് ടാർസൻ എന്നറിയപ്പെടും..!

junaith December 1, 2009 2:45 PM  

അപ്പോള്‍ നന്ദേട്ടാ ടാറാണ് കാരണം അല്ലെ?പിന്നെ നാലിലും അഞ്ചിലും ഒക്കെ പഠിച്ചുവെന്ന് അങ്ങ് വിശ്വസിച്ചു

നട്ടപിരാന്തന്‍ December 1, 2009 3:33 PM  

നന്ദാ....

ഫോട്ടോഗ്രാഫിയില്‍ നന്ദന്‍ നല്ല കഴിവുള്ള ആളാണ്, അത് ദൃശ്യപര്‍വ്വത്തിലൂടെ ഞങ്ങള്‍ അനുഭവിച്ചതുമാണ്, പക്ഷെ ഇവിടെ വരികളിലൂടെ പൈങ്ങോട് എന്ന നാടും, അതിന്റെ സൌന്ദര്യവും, കുട്ടികാലവും, സ്കൂളും എല്ലാം വായിച്ചറിഞ്ഞറിഞ്ഞതിനെക്കാള്‍, ഇത് വായിക്കുന്ന ഓരോരുത്തരും അത് സ്വന്തം മനോമുകുരത്തില്‍ കണ്ട് ആസ്വദിക്കുകയും, ആ വരികള്‍ക്കൊപ്പം സ്വന്തം കുട്ടിക്കാലവുമായി ഒപ്പം യാത്ര ചെയ്തിരിക്കുകയായിരിക്കും ഉണ്ടായിട്ടുണ്ടാവുക. അത്തരം ഒരു അനുഭവം വായനക്കാരില്‍ ഉളവാക്കുക എന്നതാണ് എന്നതായിരിക്കും ഒരു എഴുത്തുകാരന്റെ ജീവിതാഭിലാഷം. അത് ഈ കുഞ്ഞു ഓര്‍മ്മക്കുറിപ്പിലൂടെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും, എന്റെ പ്രിയപ്പെട്ട നന്ദന്‍ വളരെ മനോഹരമായി ചിത്രികരിച്ചിരിക്കുന്നു. ഈ ഓര്‍മ്മക്കുറിപ്പിന്റെ പശ്ചാത്തലവിവരണം വളരെ മനോഹരമാണ്. ഇത് വായിക്കുന്ന ഓരോരുത്തരും രാവിലെ സ്കൂളില്‍ പോയിരുന്നതും, സ്കൂള്‍ വിട്ട് മടങ്ങിവന്നിരുന്നതും എല്ലാം ഓര്‍ത്ത്, ആ പഴയകാലം അയവിറക്കിയിരിക്കും.

ഗോട്ടി കളിക്കാന്‍ ഗോട്ടിയില്ലാതെയാ‍വുമ്പോള്‍, ടാര്‍ ഉണ്ടയാക്കി ഗോട്ടികളിച്ചത്,

പല വീടുകളിലെയും പാത്രങ്ങളുടെ ചോര്‍ച്ച ഈ ടാര്‍ വച്ചായിരുന്നു അടച്ചിരുന്നത്.

ഇത്തരം മനോഹരമായ രചനകള്‍ക്കാണ് സമയം എടുക്കുന്നതെങ്കില്‍, സന്തോഷത്തോടെ ഞങ്ങള്‍ സമ്മതിച്ചു തന്നിരിക്കുന്നു.

നാഷണല്‍ ജിയോഗ്രഫിയ്ക്ക് ചിത്രം അയച്ചുകൊടുത്തിരുന്നോ, ഇപ്പോഴും ചിത്രങ്ങള്‍ അതില്‍ പുതിയതായി വരുന്നുണ്ട്.

സ്നേഹത്തോടെ..........നട്ട്സ്

പുള്ളി പുലി December 1, 2009 4:03 PM  

നന്ദൻസേ ദിതാണ് നന്ദൻ ടച്ച്.
കല്ലേരിപ്പാടം മുതൽ രാജൻ ചേട്ടന്റെ വീട് വരെ ഈ പോസ്റ്റിൽ കാണാൻ പറ്റി. ഇതെഴുതിയതാണേലും വരച്ച് വെച്ച പോലെ എനിക്ക് ഫീലി.

ഉപാസന || Upasana December 1, 2009 4:14 PM  

വീണ്ടും കണ്ടതില്‍ സന്തോഷം.

തലയില്‍ മാത്രമാണോ തേച്ചത്??
കളര്‍ കണ്ട് ചോദിച്ചതാ. വരയും എഴുത്തും പതിവുപോലെ നന്നായി:-)
ഉപാസന

kichu / കിച്ചു December 1, 2009 4:39 PM  

ടാറിന്റെ കഥപറയാന്‍ തുടങ്ങിയാല്‍ എല്ലാവര്‍ക്കും കാണും നന്ദൂ ഒരുപാട് കഥകള്‍ പറയാന്‍. പലര്‍ക്കും കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ അയവിറക്കാന്‍ ഈ പോസ്റ്റ് കാരണമായി.
വരകളും എഴുത്തും നന്ന്. പ്രത്യേകിച്ച് ചില കല്പറമ്പ് ഭാഷകള്‍..:)

നന്ദകുമാര്‍ December 1, 2009 4:56 PM  

haaari : സന്തോഷം ഹാരി. നന്ദി

ലതി : സന്തോഷം ചേച്ചി.

ശ്രീ ജിത്ത് : പായമ്മല്‍ക്കാരാ :) പായമ്മല്‍ക്കഥകള്‍ പുറകെ വരുന്നുണ്ട്.സന്തോഷം

ബിലാത്തിപ്പട്ടണം : ദതന്നേ.. :) സന്തോഷം

നന്ദകുമാര്‍ December 1, 2009 4:57 PM  

കുഞ്ഞന്‍ : കുഞ്ഞാ അടി അടി :)

ജുനൈദ് : വന്നില്ലല്ലോ എന്നാലോചിക്കായിരുന്നു :) സന്തോഷം


നട്ടപ്പിരാന്തന്‍ : സന്തോഷം മൊട്ടേട്ടാ.. അയച്ചിട്ടില്ല :) അയക്കാം. :)

പുള്ളിപ്പുലി : സന്തോഷം പുലിമോന്‍ :)

നന്ദകുമാര്‍ December 1, 2009 5:01 PM  

ഉപാസന : അതേടാ തലേല്‍ തന്നെ തേച്ചൊള്ളു. ശരീരം ഗ്യാരണ്ടി കളറല്ലേ ;)

കിച്ചു : സന്തോഷം കിച്ചു,

പൈങ്ങോടന്‍ December 1, 2009 5:56 PM  

ഓഹോ...അപ്പോ ഇത്തവണ രാജന്റെ മേത്തേക്കാ കേറ്റം. രാജനെന്താ ചാഞ്ഞുകെടക്കണ മരോ? നിന്നെ ഞാന്‍ ശരിയാക്കി തരാഡാ

പുതുമയുള്ള സബ്ജക്റ്റ്.നന്നായി അവതരിപ്പിച്ചിരിക്കുന്നു
പടങ്ങള്‍ക്ക് ഞാന്‍ വരക്കണത്ര ഗ്ലാമര്‍ ഇല്ല:)

പ്രിയ ഉണ്ണികൃഷ്ണന്‍ December 2, 2009 4:36 AM  

Kalakkeello :)

ചേച്ചിപ്പെണ്ണ് December 2, 2009 10:15 AM  

നേരത്തെ വായിച്ചതാ ...
വായിച്ചു രസിച്ചു ... കമന്റ്‌ ഇടാന്‍ മറന്നു പോയി
എന്നാ പറയാനാ ഈയിടെ ആയി ഭയങ്കര " മറവി ശക്തി " യാ ...
ചിത്രങ്ങള്‍ ഒത്തിരി ഇഷ്ടായി ..
എനിക്കും വരയുടെ അസുഖം ഉണ്ടേ ...

ചേച്ചിപ്പെണ്ണ് December 2, 2009 10:15 AM  

നേരത്തെ വായിച്ചതാ ...
വായിച്ചു രസിച്ചു ... കമന്റ്‌ ഇടാന്‍ മറന്നു പോയി
എന്നാ പറയാനാ ഈയിടെ ആയി ഭയങ്കര " മറവി ശക്തി " യാ ...
ചിത്രങ്ങള്‍ ഒത്തിരി ഇഷ്ടായി ..
എനിക്കും വരയുടെ അസുഖം ഉണ്ടേ ...

ബിനോയ്//HariNav December 2, 2009 11:46 AM  

നന്ദ്‌സേ ചിരിച്ച് മറിഞ്ഞു. എല്ലാം വിഷ്വലുകളായി മുന്നിലെത്തി. Thanks for this laughter :)

കുറുപ്പിന്‍റെ കണക്കു പുസ്തകം December 2, 2009 4:35 PM  

പണ്ടാറങ്ങാന്‍ ഇവറ്റകള്‍ക്ക് സ്ക്കൂളു വിട്ടാല്‍ കുടുമ്മത്തിക്ക് പൊക്കൂടെ‘ എന്ന് ഞാന്‍ മനസ്സില്‍ പ്രാകി. മുന്നില്‍ രാജന്‍ പുറകില്‍ ഞാന്‍ അതിനു പുറകില്‍ മറ്റു സംഘാംഗങ്ങളുമായി പാര്‍ട്ടിയുടെ ശക്തിപ്രകടനം പോലെ, ഘണ്ടാകര്‍ണ്ണന്റെ അമ്പലകയറ്റവും കഴിഞ്ഞ് അംഗനവാടിയുടെ പുറകിലുള്ള രാജന്റെ വീട്ടിലെത്തി.

എനിക്ക് ഈ ഡയലോഗ് ആണ് സുഖിച്ചേ,
വീണ്ടും ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന പോസ്റ്റ്‌, ചിത്രങ്ങള്‍ അതി മനോഹരം,

നീല ടൌസറും വെള്ള ഷര്‍ട്ടും യൂണിഫോമിട്ട കല്പറമ്പ് സ്കൂളിലെ കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നത് കണ്ടാല്‍ വെള്ള ചോക്ക് നീല മഷിയില്‍ പകുതി മുക്കിയ ചേലായിരുന്നു.

ഞങ്ങ നേരെ മറിച്ചായിരുന്നു, വെള്ള നിക്കറും നീല ഷര്‍ട്ടും, വൈകിട്ട് വീട്ടില്‍ വരുമ്പോള്‍ വെള്ള നിക്കറിന് പൂഴി കളര്‍ ആയിരിക്കും .

കണ്ണനുണ്ണി December 3, 2009 7:55 AM  

നന്ദേട്ടാ...
ടാറിലും ഒരു conditioner ഉണ്ട് എന്ന കണ്ടു പിടിത്തം കൊള്ളം :)

നന്ദകുമാര്‍ December 3, 2009 11:50 AM  

പൈങ്ങോടന്‍ സാര്‍ : ഇനി തീര്‍ച്ചയായും സാര്‍ പറയുന്നപോലെ തന്നെ വരക്കുന്നതാണ്. (രാജനോട് പറഞ്ഞാ കൊന്നു കളയും) :)

പ്രിയ ഉണ്ണികൃഷ്ണന്‍ : നന്ദി

ചേച്ചിപ്പെണ്ണ് : അങ്ങിനെ മറവി പാടില്ല :) നന്ദി

ബിനോയ് : നന്ദി

കുറുപ്പിന്റെ കണക്കുപുസ്തകം : നന്ദി. സന്തോഷം

കണ്ണനുണ്ണി : അതേയതേ...ഇനിയും എന്നെ ക്രൂശിക്കണം ;)

കാന്താരിക്കുട്ടി December 3, 2009 1:47 PM  

കുട്ടിക്കാലത്തെ ഓർമ്മകളെ രസകരമായ വാക്കുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു.എത്ര രസമായിരുന്നു ആ ഓർമ്മകൾ.കലക്കി നന്ദാ.ഏറെ കാലത്തിനു ശേഷം നല്ലൊരു പോസ്റ്റ് വായിച്ചു.അഭിനന്ദൻസ് !

sreenanda December 3, 2009 2:35 PM  

ഒത്തിരി വൈകിപ്പോയെങ്കിലും നല്ലൊരു പോസ്റ്റ്‌ മിസ്സായില്ലല്ലോ. മനസ്സില്‍ കോറിയിട്ട വരയും വരികളും.
കല്ലെരിപ്പാടവും പുഴയും മനസ്സില്‍ നിന്ന് മായുന്നില്ല. ഈ വരി ഒരു പാട് ഇഷ്ടമായി -

"നീല ടൌസറും വെള്ള ഷര്‍ട്ടും യൂണിഫോമിട്ട കല്പറമ്പ് സ്കൂളിലെ കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നത് കണ്ടാല്‍ വെള്ള ചോക്ക് നീല മഷിയില്‍ പകുതി മുക്കിയ ചേലായിരുന്നു."

jayanEvoor December 3, 2009 7:20 PM  

മനോഹരമായ എഴുത്തും , വരയും....

ആസ്വദിച്ചു വായിച്ചു!

നിറക്കൂട്ടം Nirakkoottam December 3, 2009 11:51 PM  

നന്നായിരിക്കുന്നു...

VEERU December 4, 2009 6:57 PM  

ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്തിരുക്കേണ്ടാ എങ്കൾ അണ്ണൻ !!

നന്ദകുമാര്‍ December 5, 2009 7:02 AM  

കാന്താരിക്കുട്ടി, ശ്രീ നന്ദ, Jayan Evoor, നിറക്കൂട്ടം, VEERU എന്റെ നന്ദിയും സന്തോഷവും.

jaya December 5, 2009 7:11 AM  

എല്ലാം പതിവു പോലെ, ഒട്ടും കുറവില്ല :)

ഏറെയിഷ്ടമായത് ‘ഹെഡ്ഡര്‍ ഡിസൈന്‍‘ ആണ്. ആ മൂന്നു ചിത്രങ്ങള്‍ എന്താണ്? എന്തെങ്കിലും എക്സ്പ്ലെനേഷന്‍സ് ഉണ്ടോ?

നന്ദകുമാര്‍ December 5, 2009 1:27 PM  

നന്ദി ജയ. ഹെഡ്ഡീങ്ങിനെക്കുറീച്ചുള്ള പരാമര്‍ശത്തിനു പ്രത്യേക നന്ദി.

ഹെഡ്ഡിങ്ങിലെ ചിത്രം യഥക്രമം ‘ ഓര്‍മ്മ, അനുഭവം, നര്‍മ്മം’ എന്നിവയെ സൂചിപ്പിച്ചുകൊണ്ട് വരച്ചതാണ്.

താങ്ക്സ് :)

ധനേഷ് December 5, 2009 5:31 PM  

ഡിങ്ക ഡിക്കാ പോസ്റ്റ്കിടിലം..
ഡിങ്ക ഡിക്കാ വരയും സൂപ്പര്‍.. :-)

ആഗ്നേയ December 5, 2009 6:01 PM  

രസിച്ചുവായിച്ചു നന്ദൻസ്..പ്രത്യേകിച്ച് ആ ഭാഷ വളരെ ഇഷ്ടപ്പെട്ടു.
കൂടുതൽ ഇഷ്ടായത് വരയാണ്.ഒന്നാംക്ലാസ്സിലെ കേരളപാഠാവലി ഓർമ്മവന്നു..:-)

മാനസ December 6, 2009 5:18 PM  

ഞാനും വന്നു,കുറെ നേരം കല്ലേരിപാടത്ത് കാറ്റ് കൊള്ളാന്‍ ........
കൊള്ളാം........ഇഷ്ടായി ...ട്ടോ

വിനുവേട്ടന്‍|vinuvettan December 7, 2009 11:35 PM  

എന്നും ഞാന്‍ നോക്കും എന്റെ ബ്ലോഗിലെ നന്ദപര്‍വ്വത്തിന്റെ ലിങ്കിലേക്ക്‌... പുതിയ പോസ്റ്റ്‌ ഉണ്ടോ എന്ന്... ഇടവേളകള്‍ക്ക്‌ ദൈര്‍ഘ്യമുണ്ടെങ്കിലെന്താ, മണ്ണിന്റെ മണമുള്ള ആ കുട്ടിക്കാലം നന്ദന്റെ കഥകളില്‍ എന്നും കാണാം... ഗ്രാമീണതയുടെ നൈര്‍മല്യം... ആ കാലമൊക്കെ ഇനി തിരികെയെത്തുമോ നന്ദന്‍?...

കവുങ്ങുംതോട്ടത്തിലെ ആണിയിലൂടെ വെള്ളം തിരിക്കുമ്പോള്‍ ഒരു കാലില്‍ പൊങ്ങിച്ചാടി മറ്റേ കാലുകൊണ്ടുള്ള വെള്ളമടി പഠിക്കാന്‍ നോക്കി ഊര കുത്തി വെള്ളത്തില്‍ വീണ കാര്യം ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി നന്ദാ... ആശംസകള്‍...

പഥികന്‍ December 8, 2009 4:41 PM  

വര പെരുത്തിഷ്ടമായി. എഴുത്തു അതിലും കേമം. തിരിച്ചു വീട്ടിലെത്തിയപ്പോഴുള്ളയൊരു കഥ കാണണമല്ലോ?

ഹരീഷ് തൊടുപുഴ December 9, 2009 10:44 PM  

നന്ദൂ..

വരഞ്ഞിരിക്കുന്ന ആ ചിത്രങ്ങള്‍ എന്നെ എന്റെ ഭൂതകലത്തേക്കു കൂട്ടികൊണ്ടു പോയിരിക്കുന്നു..
ഈ ടാര്‍ പരിപാടി ഞങ്ങള്‍ക്കും ഉണ്ടായിരുന്നൂട്ടോ..
അതെടുത്തു ഉരുട്ടിയുരുട്ടി ചെറിയ ഉണ്ടയാക്കി നിക്കറിന്റെയോ, ഷര്‍ട്ടിന്റെയോ പോക്കെറ്റില്‍ ഇടും. അതവിടെ ഒട്ടിപ്പിടിച്ചിരിക്കും ആ വസ്ത്രങ്ങളുടെ ജീവിതാവസാനം വരെ..
ചില കൂട്ടുകാരുടെ പണി എന്താന്നറിയോ..
നമ്മള്‍ അറിയാതെ ഉടുപ്പിന്റെ പുറകില്‍ ഒട്ടിച്ചു വെയ്ക്കും. വീട്ടിലെത്തി ഷര്‍ട്ടൂരുമ്പോഴേ അറിയൂ. അമ്മയുടെ വക വഴക്കു എനിക്കും.

നന്നായി നന്ദൂ..
ഓര്‍മകളിലേക്കു ഊളിയിടനൊരു അവസരം ഉണ്ടാക്കിത്തന്നതിനു..
ആശംസകള്‍..

Sankar December 10, 2009 8:08 PM  

നന്ദേട്ടാ, അത് ബ്ലേഡ് വെച്ച് എടുക്കേണ്ട കാര്യം ഇല്ലായിരുന്നു. എന്തയാലും മണ്ണെണ്ണ ആക്കിയില്ലേ ഒരു തീപ്പെട്ടി കൊള്ളി എടുത്തു ചെറുതായിട്ട് ഒന്ന് ചൂടാക്കിയാല്‍ പോരായിരുന്നോ അത് ഇങ്ങു ഇളകി പോനേനെ. വെറുതെ ഒരു ബ്ലേഡ് പോയി.
അറ്റ്ലീസ്റ്റ് അമ്മെക്കെങ്കിലും അത് ചെയ്യാമായിരുന്നു. ഇനി ഇങ്ങനെ വല്ലതും, സംഭവിച്ചാല്‍ അങ്ങനെ ചെയ്താല്‍ മതി കേട്ടോ.

നിരക്ഷരന്‍ December 11, 2009 9:57 AM  

ടാറുണ്ട ഉരുട്ടി എടുത്തത് സ്കൂളിലേക്ക് പോകുന്ന വഴിയാണ്. ബെല്ലടിച്ചതുകാരണം ബാക്കി ഉരുട്ടലും തലോടലും ഓമനിക്കലും സ്കൂള് വിട്ടിട്ടാകാമെന്ന് കരുതി ഉണ്ട പോക്കറ്റിലിട്ടു. വൈകുന്നേരമായപ്പോഴേക്കും സംഗതി കൈവിട്ട് പോയി. പോക്കറ്റിലാകെ പരന്ന് ഒട്ടിപ്പിടിച്ച് സാധനം ഒരു വഴിക്കായി. കളസത്തിന്റെ ഇടത്തുവശത്തായി കറുത്ത നിറവും വന്നു. പൊത്തിപ്പിടിച്ച് പൊത്തിപ്പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് വീട്ടിലെത്തി അന്നത്തെ ദിവസം ചീത്ത കേള്‍ക്കാതെ ഒപ്പിച്ചു. പക്ഷെ വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ ? അലക്കാനിട്ട കളസത്തില്‍ നിന്ന് തൊണ്ടിമുതല്‍ കണ്ടുപിടിക്കപ്പെട്ടു. അപ്പോള്‍ കേട്ട വഴക്കിന് നോ ഹാന്‍ഡ് & മാത്തമാറ്റിക്സ്. ഇതിലും ഭേദം നാല് തല്ല് കിട്ടിയാല്‍ മതിയായിരുന്നെന്ന് തോന്നിപ്പോയി. ഇപ്പോ ആലോചിക്കുമ്പോള്‍ കൈവിട്ടുപോയ ആ നല്ല നാളുകളുടെ ......

പണ്ടാറെടങ്ങാന്‍ ഓരോ പോസ്റ്റുകളുമായിട്ട് ഇറങ്ങിക്കോളും മനു‍ഷ്യേനെ എടങ്ങേറാക്കാന്‍ ........അത് കേട്ട് കമന്റടിക്കാന്‍ വേറേ കുറേ ടാറുണ്ട ഉരുട്ടലുകാരും. ഒക്കേത്തിനും വേറേ പണിയൊന്നും ഇല്ലേ ? :)

. December 15, 2009 4:57 PM  

“റോഡിനിരുവശവും വിശാലമായ കല്ലേരിപ്പാടം “ ഇത്രയും പോരേ?(കമെന്റിലെ ആദ്യ വാചകം).
ഓര്‍മ്മകളുറങ്ങുന്ന കല്ലേരിപാടത്തു നിന്നും ഇനിയും ഒത്തിരി പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.സംസാരഭാഷയിലെ ലാളിത്യം ഇത്തിരി കുറഞ്ഞാലും കുഴപ്പല്ല്യട്ടാ മാഷേ :)

നന്ദകുമാര്‍ December 15, 2009 5:37 PM  

ടാറൂരുട്ടാന്‍ വന്ന
ധനേഷ്
ആഗ്നേയ
മാനസ
വിനുവേട്ടന്‍
പഥികന്‍
ഹരീഷ് തൊടുപുഴ
ശങ്കര്‍
നിരക്ഷരന്‍

എല്ലാവര്‍ക്കും നന്ദി. സന്തോഷം.

manojmaani.com December 16, 2009 9:50 AM  

Very good

പാലക്കുഴി December 17, 2009 1:00 PM  

മനോഹരമായ ഒരു പോസ്റ്റ്.. .. മന:സ്സില്‍ തട്ടുന്ന ഒരു ഓര്‍മ്മക്കുറിപ്പ് നന്നായിരിക്കുന്നു.

vinus December 18, 2009 9:19 PM  

കഴിഞ്ഞു പോയ കാലം ഡിങ്കു ഡിക്കാ അല്ലെ നന്ദേട്ടാ. ഈ വെള്ളത്തിൽ പടക്കം പൊട്ടിക്കുന്ന വിദ്യ അറീല്ല്യാർന്നു ഒരു നഷ്ട്ടമായി തോന്നി വായിച്ചപ്പൊ.ചിത്രങ്ങൾ കിടിലം

ഗോപീകൃഷ്ണ൯ December 22, 2009 12:19 AM  

നന്ദേട്ടാ, ഈ പോസ്റ്റ് വായിച്ചപ്പൊള്‍ ഞാന്‍ അറിയാതെ എന്റെ കുട്ടിക്കാലത്തേക്കു മടങ്ങി പോകുകയായിരുന്നു..മനോഹരം.

സോണ ജി December 22, 2009 10:56 PM  

മനോഹരം

KaaRNOr (കാര്‍ന്നോര്) January 2, 2010 11:06 AM  

Dear nandan

naNAyiriKuNu.

oru 35 vaRsham munpEKu kondupOyathinu nandi.
tARu cheYATHa nATu vaziyilUte kuziyile chelliveLLaTHila thavallakalleyum pAdaTHe neLil pattiya jalakanaTHile mazaviLinEyum eNe pEtiCH valayute chuziyilEK OdiPOya Aa chilanthiyEyumoKe njAn vIntum kantu. CheriPitAthe nataN A nAdan maNNinte thannuP vInntum konntu.

nandi nanda!!

(malayalam typAn padiPiyKAmenkil vInntu kamantAm, blOgam)

kARNOr

ഹരിയണ്ണന്‍@Hariyannan January 2, 2010 12:38 PM  

നന്ദന്...

പുതുവത്സരാശംസകള്‍ !

ചെലക്കാണ്ട് പോടാ February 19, 2010 10:35 AM  

ബാല്യകാല സ്മരണ, എന്ത് രസമാണ് വായിക്കാന്‍ . ആ പാടവും കലുങ്കുമെല്ലാം മനസ്സില്‍ തെളിഞ്ഞു വന്നു.

അബ്‌കാരി May 31, 2010 2:16 PM  

ഡിങ്ക ഡിക്ക ടാര്‍ പോയേ...:) kalakki